EXPLAINER

ഹമാസിന് ഇവര്‍ 'ഹിസ് ഹൈനസ് ഹിസ്ബുള്ള' ; ഇസ്രയേലിന് വെറുക്കപ്പെട്ടവര്‍, എന്താണ്, ഹിസ്ബുള്ള?

വെബ് ഡെസ്ക്

ഈ മാസം ഏഴിന് ആരംഭിച്ച ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ലെബനീസ് ഷിയാ ഇസ്ലാമിസ്റ് മിലിറ്റന്റ് സംഘടനയായ ഹിസ്ബുള്ളയും പങ്കുചേർന്നിട്ടുണ്ട്. തൽഫലമായി ലെബനനുമായുള്ള ഇസ്രായേലിന്റെ അതിർത്തിയിൽ സംഘർഷം കനക്കുകയാണ്. ദിവസങ്ങളായുള്ള സംഘർഷത്തിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ അതിർത്തി പ്രദേശങ്ങളിൽ വൻ തോതിലുള്ള ആക്രമണങ്ങൾ അഴിച്ച് വിട്ടുവെന്നാണ് ഹിസ്ബുള്ളയുടെ അവകാശ വാദം. ഇസ്രായേൽ പ്രതിരോധ സേന പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ചാണ് ഇതിന് മറുപടി നൽകുന്നത്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിലും ഹിസ്‌ബുള്ളക്ക് പങ്കുള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ.

എന്താണ് ഹിസ്ബുള്ള ? എന്തുകൊണ്ടാണ് ഈ സംഘടന ഹമാസിനെ പിന്തുണക്കുന്നത് ? ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ ഹിസ്ബുള്ള എങ്ങനെയാണ് സ്വാധീനം ചെലുത്തുക ?

എന്താണ് ഹിസ്ബുള്ള ?

മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.

ഹിസ്ബുള്ളയുടെ ചരിത്രം

1982-ൽ ഒരു കൂട്ടം തീവ്ര ഷിയ പുരോഹിതന്മാരാണ് ഹിസ്ബുള്ള സ്ഥാപിച്ചത്. 1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്.

ശേഷം ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങൾ ഹിസ്ബുല്ലയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. വൻതോതിലുള്ള ചാവേർ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധർ കണക്കാക്കുന്നത്. തെക്കൻ ബെയ്റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഹിസ്ബുല്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹിസ്ബുള്ളയും ഹമാസും തമ്മിൽ

ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത്. രണ്ടും പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാൽ കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും ഇരുവരും തമ്മിൽ വ്യത്യാസമുണ്ട്. ഹമാസ് സുന്നി മുസ്ലീം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പങ്കിടുന്ന സംഘടനയാണ്അ. എന്നാൽ ഹിസ്ബുള്ളയുടെ ആശയപരമായ ഉറവ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവമാണ്. എങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്.

സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാർ അൽ അസദിന്റെ സർക്കാറിനെ പിന്തുണക്കാൻ ഹമാസ് വിസമ്മിതച്ചതോടെയാണ് ഇരു സംഘടനകളും അകലുന്നത്. എന്നാൽ സംഘടനകളുടെ പ്രതിനിധികളും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും പതിവായി ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകൾ ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന നൽകിയത്.

ഹിസ്ബുള്ളയുടെ ശക്തി

ലെബനനിലെ പർവതങ്ങളിൽ സ്‌നൈപ്പർ റൈഫിളുകൾ, സ്‌കിസ്, സ്‌കിഡൂകൾ എന്നിവ ഉപയോഗിച്ച് പോരാളികൾക്ക് പരിശീലനം നൽകുന്ന ഹിസ്ബുല്ലയുടെ സമീപകാല വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹിസ്‌ബുള്ളക്ക് 2000 സൈനികർ ഉണ്ടെന്നാണ് കണക്കുകൾ. കൃത്യമായ പരിശീലനം ലഭിച്ചവരാണിവർ. 30,000 പേരെ അധികമായി ചേർത്ത് സംഘം വിപുലീകരിക്കാനും സാധിക്കും.തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ആഴത്തിലുള്ള ബങ്കറുകൾ, തുരങ്കങ്ങൾ, ഭൂഗർഭ സംഭരണ ​​​​ഡിപ്പോകൾ എന്നിവയാൽ സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഹിസ്ബുള്ളയ്ക്ക് ദീർഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിർണ്ണായകമാണ്. അത് ഇസ്രയേലിൽ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകർക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട് സിറിയയിൽ അടുത്തിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ഇറാനിൽ നിന്ന് ഹിസ്ബുള്ളയിലേക്ക് കൂടുതൽ സാധനങ്ങൾ എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയതായിരിക്കാം. .2006-ല്‍ ഹിസ്ബുള്ളയും ഇസ്രയേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേര്‍ മരിച്ചിരുന്നു.

നിലവിലെ സാഹചര്യം

നിലവിൽ വലിയ ആക്രമണങ്ങളിലേക്ക് ഹിസ്ബുള്ള കടന്നാൽ അത് ഇപ്പോഴത്തെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കും . ഇത് ഇസ്രയേലിനെ രക്തരൂക്ഷിതവും പ്രയാസകരവുമായ ദ്വിമുഖ സംഘർഷത്തിലേക്ക് നയിക്കും. എങ്കിലും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്ഹിസ്ബുള്ള ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയവും വിപുലവുമായ വാണിജ്യ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഒരു സമ്പൂർണ്ണ സംഘട്ടനത്തിന് അവർ ഒരുങ്ങില്ല എന്നാണ്. വലിയ യുദ്ധങ്ങൾ ഒഴിവാക്കാനാണ് ഹിസ്ബുള്ള ഇപ്പോൾ ശ്രമിക്കുന്നതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ അതിരൂക്ഷമായ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കണക്കു കൂട്ടലും തെറ്റിയേക്കാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?