EXPLAINER

'ഇസ്രയേല്‍ പ്രതിച്ഛായ മോശമാക്കാൻ സാധ്യതയുള്ള വാദം'; എന്താണ് അന്താരാഷ്ട്ര കോടതിയിൽ നടക്കുന്ന പലസ്തീൻ അധിനിവേശ കേസ്?

വെബ് ഡെസ്ക്

ചരിത്രപ്രധാനമായ ഒരു കേസിനാണ് തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തുടക്കമായത്. അരനൂറ്റാണ്ടിലേറെയായി പലസ്തീനിൽ ഇസ്രയേൽ തുടരുന്ന അധിനിവേശത്തെ സംബന്ധിക്കുന്ന വാദത്തിൽ ഏകദേശം 51 രാജ്യങ്ങളും മൂന്ന് അന്താരാഷ്ട്ര സംഘടനകളുമാണ് ഭാഗമാകുക. ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ അഭ്യർഥനയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് എത്തിച്ചത്. പലസ്തീനി ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിൽ കോടതി പ്രകടിപ്പിക്കുന്ന അഭിപ്രായം ആഗോള തലത്തിൽ ഇസ്രയേലിനെ സംബന്ധിച്ച് ഏറെ നിർണായകമാകും.

2022 ഡിസംബർ 30-ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ)യിൽ നിന്നുള്ള അഭ്യർഥനയാണ് കേസിന് തുടക്കമിട്ടത്. എന്നാൽ വാദം ആരംഭിക്കുന്നത് ഗാസയിലെ മുപ്പതിനായിരത്തിലധികം മനുഷ്യരുടെ കൊലപാതകത്തിന് കാരണമായ ഇസ്രയേലിന്റെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് എന്നത് പ്രസക്തമാണ്. ഈ വിഷയം വാദത്തിൽ പ്രതിഫലിച്ചേക്കാമെങ്കിലും 57 വർഷത്തെ അധിനിവേശത്തെക്കുറിച്ചും ഇസ്രയേൽ നടപ്പിലാക്കുന്ന 'വർണവിവേചന വ്യവസ്ഥിതി'യിലും ഊന്നിയായിരിക്കും ഹിയറിങ് നടക്കുക. ഫെബ്രുവരി 26 വരെയാണ് വാദങ്ങൾ അവതരിപ്പിക്കാനുള്ള സമയം.

പലസ്തീനിലെ ഇസ്രയേലിൻ്റെ നയങ്ങളെക്കുറിച്ചും അതിൻ്റെ നിയമപരമായ അനന്തരഫലങ്ങളെക്കുറിച്ചും ഐക്യരാഷ്ട്ര സഭയുടെ പരമോന്നത നീതിന്യായ സംവിധാനത്തിന്റെ അഭിപ്രായമറിയാനാണ് ഐക്യരാഷ്ട്ര സഭ 2022ൽ കോടതിയെ സമീപിക്കുന്നത്. പലസ്തീനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ജറുസലേമിൻ്റെ ജനസംഖ്യാ ഘടന, സ്വഭാവം എന്നിവയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾപ്പെടെ, അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന വിവേചനപരമായ ഇസ്രയേലിന്റെ നിയമനിർമാണങ്ങളെയുമാണ് യുഎൻജിഎ ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ അമേരിക്ക, ജർമനി, യുകെ ഉൾപ്പെടെ 24 രാജ്യങ്ങൾ വോട്ട് ചെയ്‌തെങ്കിലും അറബ് രാജ്യങ്ങളും റഷ്യയും ചൈനയുമെല്ലാം അനുകൂലിച്ചിരുന്നു.

കോടതി വിധിക്ക് 'ഉപദേശം' സ്വഭാവം മാത്രമാണുള്ളത്. അതായത് കോടതിയുടെ വിധിക്ക് അത് നടപ്പിലാക്കണമെന്ന് നിഷ്കർഷിക്കാനുള്ള അധികാരമുണ്ടാകില്ല

കേസിന്റെ പശ്ചാത്തലം

2023 ഒക്ടോബർ ഏഴിന് രൂക്ഷമായ ഇസ്രയേൽ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട കേസിലല്ല നിലവിൽ വാദം നടക്കാനിരിക്കുന്നത്. കൂടാതെ കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ കൊണ്ടുവന്ന കേസിനും ഇതുമായി ബന്ധമില്ല. ദക്ഷിണാഫ്രിക്കയുടെ കേസിൽ വംശഹത്യ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഇടക്കാല ഉത്തരവിട്ടിരുന്നെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

1967ലെ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവ ഇസ്രയേൽ പിടിച്ചെടുത്തിരുന്നു. അതിനുശേഷം 146 സെറ്റില്‍മെന്റുകളും വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നിർമിച്ചു. ഇതുപയോഗിച്ചാണ് പലസ്തീൻ ഭൂമിയിൽ ഇസ്രയേൽ അവരുടെ അധികാരം ഉറപ്പിക്കുന്നത്.

അഞ്ചുലക്ഷത്തിലധികം ജൂത കുടിയേറ്റക്കാർ താമസിക്കുന്ന ഈ പ്രദേശങ്ങളിൽ വ്യവസ്ഥാപിതമായ വിവേചനങ്ങളാണ് പലസ്തീനികൾ നേരിടുന്നത്. അന്താരാഷ്ട്ര സമൂഹം സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന് പറയുന്നുണ്ടെങ്കിലും ഇസ്രയേൽ ഇതുവരെയും യാതൊരു മാറ്റത്തിനും തയ്യാറായിട്ടില്ല.

ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചൈന, കാനഡ, യുഎസ്, ചൈന, റഷ്യ എന്നിവയുൾപ്പെടെ മൊത്തം 51 രാജ്യങ്ങളാണ് അവരുടെ വാദങ്ങൾ അവതരിപ്പിക്കുക. തിങ്കളാഴ്ച പലസ്തീനെ പ്രതിനിധീകരിച്ച് ഒരുസംഘം വാദം ആരംഭിച്ചിരുന്നു. അന്തിമ വാദങ്ങൾ അവതരിപ്പിച്ച ശേഷം, ഐസിജെ രേഖാമൂലമുള്ള അഭിപ്രായം പ്രസിദ്ധീകരിക്കും. എന്നാൽ ഇത് എപ്പോൾ സംഭവിക്കുമെന്നോ അഭിപ്രായം പരസ്യമാക്കുമോ എന്നും വ്യക്തമല്ല.

കോടതി വിധിക്ക് 'ഉപദേശം' സ്വഭാവം മാത്രമാണുള്ളത്. അതായത് കോടതിയുടെ വിധിക്ക് അത് നടപ്പിലാക്കണമെന്ന് നിഷ്കർഷിക്കാനുള്ള അധികാരമുണ്ടാകില്ല. എന്നിരുന്നാലും വിധി എതിരാണെങ്കിലും അന്താരാഷ്ട്ര സമൂഹത്തിൽ ഇസ്രയേലിൻ്റെ വാദങ്ങളെ ദോഷമായി ബാധിക്കാനും അമേരിക്കയുടെ തുറന്ന പിന്തുണയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും