EXPLAINER

അവശ്യസാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി; പാക് അധീനകാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന്?

വെബ് ഡെസ്ക്

പ്രതിഷേധച്ചൂടിൽ തിളച്ചുമറിയുകയാണ് പാക് അധിനിവേശ കാശ്മീർ. പ്രക്ഷോഭകാരികള്‍ക്കെതിരേ ഇന്നലെ പോലീസും പാകിസ്താന്‍ റേഞ്ചേഴ്‌സും നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് പാക് സര്‍ക്കാര്‍. മേഖലയിലെ വ്യാപാരികളുടെ നേതൃത്വത്തിലുള്ള സംയുക്ത അവാമി ആക്ഷൻ കമ്മിറ്റിയിലെ എഴുപതോളം പേർ സമരത്തിനിടെ അറസ്റ്റിലായതിനുപിന്നാലെയാണ് മേഖലയിൽ പ്രതിഷേധം കനത്തത്. മേയ് 10 മുതൽ നടന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ അഞ്ച് സിവിലിയന്മാർക്കും രണ്ടു പോലീസുകാര്‍ക്കും ജീവന്‍ നഷ്ടമായി. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വില വർധിച്ചുവരുന്ന സാഹചര്യമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. എന്താണ് പാക് അധീന കാശ്മീരിൽ സംഭവിക്കുന്നത് ?

പാകിസ്താൻ്റെ സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന പണപ്പെരുപ്പവുമാണ് പാക് അധീന കശ്മീരിലെ ജനങ്ങളെ വലയ്‌ക്കുന്നത്. ഒപ്പം ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിയതും ഒരു വിഭാഗം വ്യാപാരികൾക്കു തിരിച്ചടിയായി. വൈദ്യുതി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാപാരികൾ തെരുവിലിറങ്ങിയത്. പൊതുഗതാഗതം, കടകൾ, മാർക്കറ്റുകൾ, ബിസിനസുകൾ എന്നിവ പൂർണമായും നിലച്ചതോടെ പാക് അധീന കശ്മീരിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ മുസാഫറാബാദിന്റെ പ്രവർത്തനങ്ങളെ പൊതുപണിമുടക്ക് കാര്യമായി ബാധിച്ചു. സമാഹ്മി, സെഹൻസ, മിർപൂർ, ദദ്യാൽ, റാവൽകോട്ട്, ഖുരാട്ട, തട്ടപാനി, ഹട്ടിയാൻ ബാല എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്.

മിർപൂർ, മുസാഫറാബാദ് ഡിവിഷനുകളിൽ നിരവധി പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് പോലീസുമായി ഏറ്റുമുട്ടി. നിയമസഭ, കോടതികൾ തുടങ്ങിയ സർക്കാർ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കായി ഞായറാഴ്ച അർധസൈനിക റേഞ്ചർമാരെ വിളിച്ചിരുന്നു.

വർധിച്ചുവരുന്ന ഊർജച്ചെലവ് കാരണം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ രണ്ട് വർഷത്തിലേറെയായി ഉയർന്ന പണപ്പെരുപ്പവും മോശം സാമ്പത്തിക വളർച്ചയും മൂലം ബുദ്ധിമുട്ടുകയാണ്. 2022 മേയ് മുതൽ ഉപഭോക്തൃ പണപ്പെരുപ്പം 20 ശതമാനത്തിനു മുകളിലാണ്, 2023 മേയിൽ ഇത് 38 ശതമാനത്തിൽ എത്തിയതായി പാകിസ്താനി മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്താണ് പ്രതിഷേധങ്ങൾക്കുപിന്നിലെ മറ്റു കാരണങ്ങൾ?

പാക് അധിനിവേശ കാശ്മീരിനോടുള്ള വിവേചനം

പാക് സർക്കാർ വൈദ്യുതി വിതരണത്തിൽ മേഖലയോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. നീലം-ഝലം പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന 2,600 മെഗാവാട്ട് ജലവൈദ്യുതിയുടെ ന്യായമായ വിഹിതം ലഭിക്കുന്നില്ലെന്ന് പ്രദേശത്തെ ഭരണമേധാവി ചൗധരി അൻവാറുൾ ഹഖ് ആരോപിക്കുന്നു. ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനുള്ള വിഭവങ്ങൾക്കായുള്ള തൻ്റെ അഭ്യർഥന അംഗീകരിക്കപ്പെട്ടില്ലെന്നും അവർക്ക് നൽകാനായി വികസന ഫണ്ട് വകമാറ്റാൻ താൻ നിർബന്ധിതനായെന്നും ഹഖ് പറയുന്നു. 2023 ഓഗസ്റ്റിലും ഉയർന്ന വൈദ്യുതി ബില്ലിനെതിരെ സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ തകർച്ച

2019 ൽ പാകിസ്താന്‍ ഉൽപന്നങ്ങളായ ഉണങ്ങിയ ഈത്തപ്പഴം, കല്ലുപ്പ്, സിമെൻ്റ്, ജിപ്സം എന്നിവയ്ക്ക് ഇന്ത്യ 200 ശതമാനം കസ്റ്റംസ് തീരുവ ഉയർത്തിയതിനെത്തുടർന്ന് പാക് അധീന കശ്മീരിലെ വ്യാപാരികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തെത്തുടർന്നായിരുന്നു ഇന്ത്യയുടെ നടപടി. പിന്നാലെ ഇന്ത്യയിലേക്കുള്ള പാകിസ്താൻ്റെ കയറ്റുമതി 2018-ൽ പ്രതിമാസം ശരാശരി 4.5 കോടി ഡോളർ ആയിരുന്നത് 2019 മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ പ്രതിമാസം ശരാശരി 25 ലക്ഷം ഡോളർ ആയി കുറഞ്ഞു. 2019 ഓഗസ്റ്റിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. ജമ്മു കശ്മീരിൽ ഇന്ത്യ നടത്തിയ ഭരണഘടനാപരമായ മാറ്റങ്ങളെത്തുടർന്ന് എല്ലാ വ്യാപാരങ്ങളും പാകിസ്താൻ നിർത്തിയതാണ് ഈ തിരിച്ചടിക്ക് കാരണമായത്. അഞ്ച് വർഷത്തിനിടെ ഇന്ത്യ-പാകിസ്താൻ വ്യാപാരം പ്രതിവർഷം 200 കോടിയായി കുറഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ ലോകബാങ്ക് കണക്കാക്കിയ വ്യാപാര സാധ്യത 3700 കോടി ആണ്.

പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി

റഷ്യ- യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും വില ഉയർന്നതിനെത്തുടർന്ന് പാകിസ്താൻ്റെ വിദേശനാണ്യ കരുതൽ ശേഖരം ഗണ്യമായി കുറഞ്ഞിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ്റെ കണക്കനുസരിച്ച്, രാജ്യത്തിൻ്റെ ഫോറെക്സ് കരുതൽ ശേഖരം 2021 ഓഗസ്റ്റിൽ 20.1 ബില്യൺ ഡോളറിൽ നിന്ന് 2023 ഫെബ്രുവരിയിൽ 2.9 ബില്യൺ ഡോളറായി കുറഞ്ഞു. ഒരു മാസത്തെ ഇറക്കുമതിക്ക് മാത്രമാണ് ഇത് പര്യാപ്തമാവുക. പാകിസ്താൻ അതിൻ്റെ മൊത്തം പ്രാഥമിക ഊർജ വിതരണത്തിൻ്റെ 40 ശതമാനം ഇറക്കുമതിയാണ്. പാകിസ്താന്റെ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും