EXPLAINER

ടൈറ്റന്‍ കാണാമറയത്ത് തന്നെ; കടലിന്റെ അടിത്തട്ടിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുന്നത് എന്തുകൊണ്ട്?

സനു ഹദീബ

അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ അഗാധതയിൽ മറഞ്ഞ ടൈറ്റനെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം ദിവസത്തിലെത്തി നിൽക്കെ ആശങ്കയായി പേടകത്തിലെ ഓക്സിൻ ലഭ്യത. പേടകത്തിലെ അഞ്ച് യാത്രികർക്ക് ആറ് മണിക്കൂർ കൂടി അതിജീവിക്കാനുള്ള ഓക്സിജൻ മാത്രമേ ഇനി അതിൽ അവശേഷിക്കുന്നൂള്ളൂവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം. അതിനാൽ തന്നെ വരും മണിക്കൂറുകൾ അതീവ നിർണായകമാവും. കൂടുതൽ കപ്പലുകളും വിമാനങ്ങളും എത്തിച്ച് രക്ഷാദൗത്യം വികസിപ്പിച്ചിട്ടുണ്ടങ്കിലും ടൈറ്റന്റെ എവിടെയാണെന്ന് കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.

കടലിന്റെ അടിത്തട്ടിൽനിന്ന് അര മണിക്കൂർ വ്യത്യാസത്തിൽ കേൾക്കുന്ന മുഴക്കം പേടകത്തിൽനിന്ന് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എങ്കിലും ശുഭാപ്തിവിശ്വാസത്തോടെയും പ്രതീക്ഷയുടെയും രക്ഷാപ്രവർത്തനം തുടരുമെന്ന് യുഎസ് കോസ്റ്റ് ഗാർഡിലെ ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു.

എന്താണ് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നത് ?

ഇപ്പോൾ നടക്കുന്ന രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്ന നിരവധി ഘടകങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. അറ്റ്ലാന്റിക്ക് സമുദ്രത്തിലെ കാലാവസ്ഥയും കടലിന്റെ സ്വഭാവവും കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ്. വേണ്ടത്ര വെളിച്ചമില്ലാത്തത് രാത്രികാല തിരച്ചിലിന്റെ വേഗത കുറയ്ക്കുന്നു. ഇതോടൊപ്പം സമുദ്രജലത്തിന്റെ താപനിലയടക്കമുള്ള ഘടകങ്ങൾ അനുകൂലമായാലേ സഞ്ചാരികളെ കണ്ടെത്താനും രക്ഷിക്കാനും സാധിക്കൂ.

ടൈറ്റനിന്റെ സ്ഥാനം കണ്ടെത്തുന്നത് ചെറിയ പടി മാത്രമാണെന്നാണ് അധികൃതർ പറയുന്നത്. രക്ഷാപ്രവർത്തനമാണ് യഥാർത്ഥ വെല്ലുവിളി. സമുദ്രപേടകം എവിടെ, എത്ര ആഴത്തിലാണുള്ളത് എന്നതനുസരിച്ചാണ് രക്ഷാപ്രവർത്തനത്തിന് അന്തിമ രൂപം നൽകേണ്ടത്. കടലിലിന്റെ ആഴങ്ങളിലേക്ക് നീങ്ങുംതോറും രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാകും. കടലിൽ കുറച്ച് അടികൾ താഴോട്ട് നീങ്ങിയാൽ കൂരിരുട്ടാണ്. അവിടേക്ക് സൂര്യപ്രകാശം എത്തില്ല. ഏറ്റവും അടിത്തട്ടിലാണ് പേടകം കണ്ടെത്തുന്നതെങ്കിൽ അത് രക്ഷാപ്രവർത്തനത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തും.

കടലിനടിയിലേക്ക് നീങ്ങുന്ന മിക്കവാറും അന്തർവാഹിനികളിലും മറ്റും പിംഗർ എന്നറിയപ്പെടുന്ന ശബ്ദസംവിധാനം ഉണ്ടാകും. എന്തെങ്കിലും അപകടമുണ്ടായാൽ പുറത്തേക്ക് സിഗ്നൽ നൽകാനാണ് ഈ സംവിധാനം ഉപയോഗിക്കുക. എന്നാൽ ടൈറ്റന് അത്തരത്തിൽ ഒന്നുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 111 വര്‍ഷം മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബര കപ്പല്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ടൈറ്റൻ ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് സപ്പോർട്ടിങ് ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

കടലിലിന്റെ ആഴങ്ങളിലേക്ക് നീങ്ങുംതോറും രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാകും. ഏറ്റവും അടിത്തട്ടിലാണ് പേടകം കണ്ടെത്തുന്നതെങ്കിൽ അത് രക്ഷാപ്രവർത്തനത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തും.

ടൈറ്റന്റെ കമ്മ്യൂണിക്കേഷൻ ഉപകരണത്തിലോ അല്ലെങ്കിൽ സമുദ്രത്തിലേക്കുള്ള പോക്കും തിരിച്ചുവരവും നിയന്ത്രിക്കുന്ന ബാലസ്റ്റ് സംവിധാനത്തിലോ പ്രശ്ങ്ങളുണ്ടായത് മൂലമാകാം ആശയവിനിമയം നഷ്ടമായതെന്നാണ് നിലവിലെ നിഗമനം. ബാലസ്റ്റ് സംവിധാനത്തിലൂടെയാണ് സമുദ്രപേടകങ്ങൾക്ക്, ടാങ്കുകളിൽ വെള്ളം നിറച്ച് കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങാനും വെള്ളവും വായുവും പുറത്തേക്ക് ഒഴുക്കി ഉപരിതലത്തിലേക്ക് തിരികെ വരാനും സാധിക്കുക. ഉപരിതലത്തിലേക്ക് മടങ്ങാനാവാത്ത വിധം പേടകത്തിന് കേടുപാടുകൾ സംഭവിച്ചിരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സഹായക്കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ട അനുഭവം ടൈറ്റൻ പേടകത്തിന്റെ കാര്യത്തിൽ മുൻപും സംഭവിച്ചിട്ടുണ്ട്. "മോശമായി എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കവിടെ അധികമൊന്നും ചെയ്യാനില്ല. ടൈറ്റനിലെ വൈദ്യുതി നഷ്ടപ്പെടുകയോ യാത്രക്കാരെല്ലാവർക്കും ബോധം നഷ്ടപ്പെടുകയോ ചെയ്താൽ പോലും ടൈറ്റന് തിരികെ ഉപരിതലത്തിലേക്ക് എത്താൻ അതിന്റേതായ നിരവധി വഴികളുണ്ട്. ഞങ്ങളുടെ യാത്രയിൽ സാങ്കേതിക പ്രശ്ങ്ങളുണ്ടായിരുന്നു. കപ്പലുമായുള്ള ആശയവിനിമയം മണിക്കൂറുകളോളം നഷ്ടപ്പെട്ടു. അന്ന് ഞാൻ ഭയപ്പെടുകയും തകർന്നുപോവുകയും ചെയ്തു. എന്നാൽ ഇത്തരം യാത്രകൾ പ്ലാനുകൾക്കനുസരിച്ച് നീങ്ങുന്നത് വിരളമാണെന്ന് പിന്നീട് ഞാൻ മനസിലാക്കി, " കഴിഞ്ഞ വർഷം ടൈറ്റനിൽ യാത്ര ചെയ്ത് ടൈറ്റാനിക് സന്ദർശിച്ച മാധ്യമപ്രവർത്തകനായ ഡേവിഡ് പോഗ് പറയുന്നു. കഴിഞ്ഞ വർഷമാണ് ഡേവിഡ് പോഗ് ടൈറ്റനിൽ യാത്ര ചെയ്ത് ടൈറ്റാനിക് സന്ദർശിച്ചത്. 'സീറ്റുകളില്ലാത്ത മിനിവാൻ' എന്നാണ് അദ്ദേഹം ടൈറ്റനെ വിശേഷിപ്പിക്കുന്നത്.

ടൈറ്റനുള്ളിലെ ബാറ്ററികൾ പ്രവർത്തനരഹിതമായാൽ പേടകത്തിൽ ചൂട് നൽകുന്ന ഹീറ്ററുകൾ പ്രവർത്തിക്കാതെയാകും. ഇത് പേടകത്തിലെ സാഹചര്യം കൂടുതൽ വഷളാക്കുകയും സഞ്ചാരികളുടെ ജീവന് വലിയ അപകടം സൃഷ്ടിക്കുകയും ചെയ്യുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്