FOURTH ESTATE

അഞ്ച് വർഷത്തിനിടെ തെലങ്കാനയിൽ അറസ്റ്റിലായത് 4 മാധ്യമപ്രവർത്തകർ, 40 പേർ കസ്റ്റഡിയിൽ; റിപ്പോർട്ട് പുറത്ത്

വെബ് ഡെസ്ക്

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയും പത്രസ്വാതന്ത്ര്യത്തിനെതിരെയും എറ്റവും രൂക്ഷമായ നടപടികൾ ഉണ്ടായത് തെലങ്കാനയിൽ. അഞ്ച് വർഷത്തിനിടെ തെലങ്കാനയിൽ അറസ്റ്റ് ചെയ്തത് നാല് മാധ്യമപ്രവർത്തകരെ. 40 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും കണക്കുകൾ പറയുന്നു.

അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഫ്രീ സ്പീച്ച് കളക്ടീവ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. 2018-നും 2023-നും ഇടയിൽ തെലങ്കാനയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ 58 സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ അറസ്റ്റിന് പുറമെ അവർക്കെതിരെയുള്ള ആക്രമണങ്ങളും സെൻസർഷിപ്പ്, തടങ്കലിൽ വെയ്ക്കൽ എന്നിവയുൾപ്പടെയാണ് 58 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫ്രീ സ്പീച്ച് കളക്റ്റീവ് ഡേറ്റ അനുസരിച്ച്, പത്രപ്രവർത്തകനായ മാമിഡി കരുണാകർ റെഡ്ഡി, വിവരാവകാശ പ്രവർത്തകനായ നല്ല രാമകൃഷ്ണയ്യ എന്നിവർ കൊല്ലപ്പെടുകയും നാല് മാധ്യമപ്രവർത്തകർ അറസറ്റിലാവുകയും നാലുപേർ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2023 ജൂണിലാണ് വിവരാവകാശ പ്രവർത്തകനായ നല്ല രാമകൃഷ്ണയ്യയെ തെലങ്കാനയിലെ ജങ്കോൺ ജില്ലയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാദേശിക ബിആർഎസ് നേതാവിന്റെ ഭർത്താവായ ജി അഞ്ജയയായിരുന്നു കേസിലെ പ്രധാനപ്രതി. ഇയാളുടെ പേരിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത് നല്ല രാമകൃഷ്ണയായിരുന്നു. കേസിൽ ബിആർഎസ് പാർട്ടിയുമായി ബന്ധമുള്ള മൂന്ന് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിലിലാണ് മാധ്യമപ്രവർത്തകൻ മാമിഡി കരുണാകർ റെഡ്ഡിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തെലങ്കാനയിലെ മണ്ഡല് പ്രജാ പരിഷത്ത് (എംപിപി) പ്രസിഡന്റ് പി മധുസൂദൻ റെഡ്ഡിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വാർത്ത നൽകുന്നതിനിടെയാണ് മാമിഡി കരുണാകർ റെഡ്ഡി കൊലചെയ്യപ്പെട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ മധുസൂദൻ റെഡ്ഡി അറസ്റ്റിലാവുകയും ചെയ്തു.

Free-Speech-In-The-States-6Nov23-A-Free-Speech-Collective-Report.pdf
Preview

ബിആർഎസ് സർക്കാരിനെയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് 2022 ജനുവരിയിൽ തെലങ്കാനയിലുടനീളമുള്ള 40 മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗണിനിടെ എംഎൽഎ മഹാറെഡ്ഡി ഭൂപാൽ റെഡ്ഡി അഞ്ഞൂറോളം അനുയായികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത വി 6 ന്യൂസ് ചാനൽ മാധ്യമപ്രവർത്തകൻ ശനിഗരപു പരമേശ്വറിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.

ബിആർഎസ് സർക്കാരിനെതിരെ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കാറുള്ളതായും റിപ്പോർട്ടിലുണ്ട്.

അതേസമയം അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായി ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. 72 സംഭവങ്ങളാണ് സംസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്തത്. ഛത്തീസ്‌ഗഢിൽ മുപ്പത്തിരണ്ടും മധ്യപ്രദേശിൽ ഇരുപത്തിനാലും മിസോറാമിൽ അഞ്ചും സംഭവങ്ങൾ നടന്നതായിട്ടാണ് റിപ്പോർട്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും