FOURTH SPECIAL

രക്തക്കടൽ ഒഴുക്കിയ വന്മരത്തിന്റെ വീഴ്ച; ഉണങ്ങാത്ത മുറിവായി ഡൽഹിയിലെ സിഖ് വിരുദ്ധ കലാപം 

പി രാംകുമാർ
"Some riots took place in the country following the murder of Indiraji. We know the people were very angry. For a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little”. 
Prime Minister Rajiv Gandhi on November 19, 1984
“I have no hesitation in apologizing not only to the Sikh community but to the whole Indian nation because what took place in 1984 is the negation of the concept of nationhood, as enshrined in our Constitution. On behalf of our government, on behalf of the entire people of this country, I bow my head in shame that such a thing took place.”
 Prime Minister Manmohan Singh on August 11, 2005.

മുപ്പത്തി ഒൻപത് വർഷം മുൻപ്  ഒക്ടോബറിലെ ആ ശപിക്കപ്പെട്ട ദിവസത്തിൽ ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ലിമോസിൻ കാറിലെ യാത്രക്കാരൻ വളരെ അസ്വസ്ഥനായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം; ഇന്ത്യയുടെ രാഷ്ട്രപതിയായ ഗ്യാനി സെയിൽ സിങ്. യെമന്‍ സന്ദർശനത്തിലായിരുന്ന അദ്ദേഹം അശുഭകരമായ ഒരു വാർത്ത ലഭിച്ചതിനെ തുടർന്ന് സന്ദർശനം റദ്ദാക്കി അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. 

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു എന്നായിരുന്നു ആ ഞെട്ടിക്കുന്ന വാർത്ത. ഇന്ദിരാഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കുള്ള റോഡിൽ എത്തിയപ്പോൾ സെയിൽ സിങ്ങ് ഒരു അസാധാരണ കാഴ്ച കണ്ടു. റോഡിലൂടെ മുളവടിയിൽ പിടിപ്പിച്ച കത്തുന്ന പന്തങ്ങളുമായി ആജാനബാഹുക്കളായ കുറെ പേർ ആക്രമണോത്സുകരായി, സംഘമായി പോകുന്നത് കണ്ടു. തൊട്ടടുത്ത് ഒരു കാർ കത്തിയെരിയുന്നതും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് കറുത്ത പുകയുയരുന്നതും സെയിൽ സിങ്ങിന്റെ ശ്രദ്ധയിൽ പെട്ടു. അതിഭീകരമായ നരനായാട്ടിന് ഡൽഹി അരങ്ങാവാൻ പോകുകയാണെന്ന്  അപ്പോൾ ആരും അറിഞ്ഞില്ല.

സിഖുകാരുടെ വിശുദ്ധ ആരാധനാലയമായ സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സിഖ് സമുദായം പ്രതിഷേധിച്ചതോടെയാണ് 1984 ഒക്ടോബർ 31 ന്  പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖുകാരായ അവരുടെ സുരക്ഷാ ഭടൻമാർ തന്നെ വെടിവച്ചു കൊന്നത്.

ഇന്ദിര - ഇന്ത്യാ ടുഡേ

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് ആരംഭിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന സിക്കുകാർക്കെതിരെ ഡൽഹിയിൽ  സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു. കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മൃതശരീരം ഔദ്യോഗിക ബഹുമതിയോടെ കിടത്തിയ തീൻ മൂർത്തി ബംഗ്ലാവിനു മുന്നിൽ ജനക്കൂട്ടം 'ഖൂൻ കാ ബദലാ ഖൂൻ' (ചോരക്ക് പകരം ചോര) എന്ന കൊലവിളി മുഴക്കിയപ്പോൾ അധികാരികളും പോലീസും നോക്കി നിന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇത് സംപ്രേക്ഷണം ചെയ്തു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സന്ദേശം വ്യക്തമായിരുന്നു. ഭരിക്കുന്നവരുടെ പിൻതുണ നിങ്ങൾക്കുണ്ട്, തുടങ്ങിക്കോളൂ.

പദവിയോ ഉദ്യോഗമോ ഒന്നും ബാധകമായിരുന്നില്ല. സിക്കുകാരനാണോ? ഒന്നുകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലും അല്ലെങ്കിൽ ജീവനോടെ ദഹിപ്പിക്കും
ഡൽഹിയിൽ കലാപം പടർന്ന നാളുകൾ

ന്യൂഡൽഹിയുടെ സിരാകേന്ദ്രമായ കൊണാട്ട് പ്ലെയ്സിൽ കലാപകാരികൾ കുതിച്ചെത്തി. റീഗൽ ബിൽഡിംഗിലെ പ്രശസ്തമായ ഒരു കട തീയിട്ടു. ഏറ്റവും പ്രശസ്തമായ ' റീന ഹോട്ടൽ'  അഗ്നിക്കിരയാക്കി. തീ ആളി പടർന്നു. ഒപ്പം കലാപകാരികളുടെ പ്രതികാരവും.  പഹർഗഞ്ചിലെ ഏറ്റവും പ്രശസ്തമായ  സിഖ് ഉടമസ്ഥതതയിലുള്ള  'സഹാനി പെയ്ന്റ്' ഷോപ്പിൽ അതിക്രമിച്ച് കടന്ന കലാപകാരികൾ ഉടമകളായ നാല് സഹോദരങ്ങളെ മർദിച്ച് അവശരാക്കി കടയ്ക്ക് തീ കൊളുത്തി. ആ അഗ്നി ഗോളങ്ങളിൽ അവർ നാലു പേരും ചുട്ടു ചാമ്പലായി. 

തെരുവുകളിൽ സിക്കുകാരുടെ ഉടമസ്ഥതയിലുള്ള ടാക്സികൾ ആക്രമിച്ചു തീയിട്ടു. സംഭവ സ്ഥലത്തുള്ള ലാത്തിയേന്തിയ പോലീസുകാർ അത് നോക്കി നിന്നതേയുള്ളൂ. 72 സിഖ് ഗുരുദ്വാരകളാണ്  ഡൽഹിയിൽ മാത്രം അഗ്നിക്കിരയാക്കിയത്. അവയിലെ സ്വത്ത് കൊള്ളയടിച്ചു.

400 സിക്കുകാർ കൂട്ടക്കൊലക്കിരയായ  ത്രിലോക് പുരിയിലെ 32ാം ബ്ലോക്ക്

തോക്കും റിവോൾവറും കയ്യിൽ വെക്കാൻ ലൈസൻസുള്ള  സിഖുകാരുണ്ടായിരുന്നു. പോലിസുകാർ അവ പിടിച്ചെടുത്ത് അക്രമികളെ വിവരം അറിയിച്ചു. പോലീസുകാർ തന്നെ ഗുണ്ടകളേയും കൊലപാതകികളേയും വിവിധ സ്ഥലങ്ങളിൽ കൊണ്ടിറക്കി. ആളിപ്പടർന്ന ഈ വർഗീയ കലാപം നടക്കുമ്പോൾ തീവണ്ടികളിൽ സഞ്ചരിക്കുന്ന ആർമി യൂണിഫോമിലുള്ള സിക്കുകാർ പോലും ആക്രമിക്കപ്പെട്ടു. അവരെ തീവണ്ടിയിൽ നിന്ന് വലിച്ചിറക്കി കൊല ചെയ്തു. അവരിൽ പലരും ഇന്ദിരാ ഗാന്ധിയുടെ മരണം പോലും അറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ഏറ്റവു വലിയ നഗരമായ കാൺപൂരിൽ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ധനികരായ നിരവധി സിഖുകാർ വധിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

ഒരു സിഖ്  യുവാവിനെ ബസിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുന്നു.

നവംബർ 1 ന് മറ്റുള്ളവരെപ്പോലെ ആദരാജ്ഞലി അർപ്പിക്കാർ കുറെയധികം സിക്കുകാർ തീൻ മൂർത്തി ഭവനിൽ വന്നു. അപകടം അടുത്തു തന്നെയെന്നെയുണ്ടെന്ന്  അവർ അറിയാതെ പോയി. ക്യൂവിൽ നിന്ന അവരെല്ലാം  മണിക്കൂറുകൾക്കകം അപ്രത്യക്ഷരായി. പിന്നെ അവരെ ആരും ജീവനോടെ കണ്ടില്ല.

പുതിയ പ്രധാനമന്ത്രി രാജിവ് ഗാന്ധി തന്റെ അമ്മയുടെ ശവസംസ്ക്കാരത്തിന് വന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. അന്നത്തെ അഭ്യന്തര മന്ത്രി പി വി നരസിംഹ റാവു അക്രമത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഡൽഹി കത്തിയെരിയുന്ന ആ സമയത്ത് പാർലമെന്റിലെ ബിജെ പി നേതാവ് അടൽ ബിഹാരി വാജ്പേയ് രണ്ട് കേന്ദ്ര മന്ത്രിമാരെ ഫോണിൽ വിളിച്ച് ക്രമസമാധാനം  തകർന്നെന്നും കലാപം പടർന്നുപിടിക്കും മുൻപ് പട്ടാളത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഉടനെ നിശാനിയമം പ്രഖ്യാപിക്കാമെന്നും പട്ടാളത്തെ വിളിക്കാമെന്നും മന്ത്രിമാർ ഉറപ്പു നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ സിഖുകാരെ കൊലപ്പെടുത്തി ശരീരം ഉപേക്ഷിച്ച് പോയ നിലയിൽ

രാഷ്ട്രപതി ഭവനിലേക്ക് സഹായാഭ്യർഥനകൾ പ്രവഹിച്ചു. സെയിൽ സിങ് രാജീവ് ഗാന്ധിയെ ഫോണിൽ വിളിച്ച് ഉടൻ തന്നെ പട്ടാളത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു പക്ഷേ, തണുപ്പൻ പ്രതികരണമായിരുനു പുതിയ പ്രധാന മന്ത്രിയുടേത്. താൻ കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കയാണെന്നും മാത്രം പറഞ്ഞു. കലാപ പ്രദേശങ്ങൾ സന്ദർശിക്കാൻ സെയിൽ സിങ് തയ്യാറായെങ്കിലും അത് ബുദ്ധിപരമായ നീക്കമല്ലെന്ന് രാജീവ് ഗാന്ധി നിലപാടെടുത്തു.

ഒടുവിൽ കേന്ദ്ര സർക്കാർ സൈന്യത്തെ വിളിച്ചു. വെടിവെയ്ക്കുരുതെന്ന നിർദ്ദേശം നൽകിയിരുന്നു. ഫ്ലാഗ് മാർച്ച് മാത്രം നടത്താൻ നിർദ്ദേശം നൽകി. അതൊന്നും കലാപകാരികൾക്ക് തടസമായില്ല. അവർ കൊല്ലപ്പെട്ടവരുടെ വസ്തുവകകൾ  കൊള്ളയടിച്ചു. നവംബർ 1 ന് പകലും രാത്രിയും അക്രമികൾ അഴിഞ്ഞാടി.

രാഷ്ട്രപതി സെയിൽ സിങിന്റെ വാഹന വ്യൂഹത്തിലെ ഒരു കാറിനെ അക്രമികൾ കല്ലെറിഞ്ഞ നിലയിൽ

രാജിവ് ഗാന്ധി രാഷ്ടപതിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സിഖുകാരുടെ നേർക്ക് ആക്രമണമൊന്നും ഇപ്പോൾ നടക്കുന്നില്ലന്ന് പറഞ്ഞു. തുടർന്ന് രാഷ്ട്രപതിയായ സെയിൽ സിങിന്റെ ഓഫീസിലേക്ക് സഹായാഭ്യർത്ഥനകളുടെ ഫോൺ വിളി നിലച്ചു. അദ്ദേഹത്തിന് ആരോടും ബന്ധപ്പെടാനും പറ്റാതെയായി. കാരണം അദ്ദേഹത്തിന്റെ ടെലിഫോൺ ലൈനുകൾക്ക് അധികാരികൾ നിയന്ത്രണം എർപ്പെടുത്തി.

ആ സമയത്ത് കോൺഗ്രസുകാരായ സിഖുകാരെപ്പോലും തെരുവിൽ അക്രമികൾ വേട്ടയാടുകയായിരുന്നു. പദവിയോ ഉദ്യോഗമോ ഒന്നും ബാധകമായിരുന്നില്ല. സിക്കുകാരനാണോ? ഒന്നുകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലും അല്ലെങ്കിൽ ജീവനോടെ ദഹിപ്പിക്കും. പലയിടങ്ങളിലും സിഖുകാരെ 'അഗ്നി മാല്യം' അണിയിച്ചു.  എന്നുവെച്ചാൽ കത്തുന്ന ടയർ കഴുത്തിലണിയിച്ചു കൊല്ലുന്ന രീതി.

കലാപത്തിൽ ഒരു ബൈക്ക് കത്തിയെരിയുന്നു

സ്ത്രീകളുടെ നേരെയുള്ള അക്രമം വിവരണാതീതമായിരുന്നു. ത്രിലോക് പുരിയിൽ ബ്ലോക്ക് 32 ൽ നവംബർ ഒന്നാം തിയതി രാവിലെ നാൽപ്പത്തഞ്ചുകാരിയായ ഗുർദിപ് കൗറിന്റെ  വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം യുവാക്കൾ അവരുടെ ഭർത്താവിനെ വെട്ടി നുറുക്കി. പിന്നീട് മക്കളുടെ മുൻപിൽ വെച്ച് അവരെ ബലാൽസംഗം ചെയ്‌ത ശേഷം നാല് മക്കളേയും വെട്ടികൊന്നു. മായിന കൗർ എന്ന യുവതിയെ കലാപകാരികൾ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. ജീവൻ തിരിച്ച് കിട്ടിയെങ്കിലും അവരുടെ മാനസിക നില അതോടെ  തകരാറിലായി. 

പ്രശസ്ത പത്രപ്രവർത്തകനായ ഖുഷ്‌വന്ത്‌ സിങ് രാഷ്ട്രപതി സെയിൽ സിങിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുഴപ്പങ്ങൾ അവസാനിക്കുന്നതു വരെ സുരക്ഷക്കായ് എതെങ്കിലും ഹിന്ദു സുഹൃത്തിന്റെ വസതിയിലേക്ക് മാറാൻ അദ്ദേഹത്തിന് നിർദ്ദേശം കിട്ടി. ഒടുവിൽ ഒരു സ്വീഡിഷ് നയതന്ത്രജ്ഞൻ  കാറിൽ വന്ന് ഖുഷ്‌വന്തിനേയും ഭാര്യയും അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. മൂന്ന് ദിവസം അദ്ദേഹം അവിടെ കഴിഞ്ഞു. ആ നാളുകളിൽ തന്റെ സ്വന്തം രാജ്യത്തിൽ താൻ ഒരഭയാർഥി ആയതായി തോന്നിയെന്നു പിന്നിട് ഖുഷ്‌വന്ത്‌ എഴുതി.

കൊണാട്ട് പ്ലെയ്സിലെ ഹോട്ടൽ മറീന തീ പിടിച്ച നിലയിൽ

1984 ഒക്ടോബർ 31 മുതൽ നവംബർ 4 വരെ നടന്ന കലാപത്തിൽ മൂവായിരത്തിലധികം സിഖുകാർ കൊല്ലപെട്ടതായാണ് സർക്കാർ കണക്ക്. യഥാർത്ഥത്തിൽ ഇത് പതിനെണ്ണായിരത്തോളം വരുമെന്ന് സ്വതന്ത്ര  അന്വേഷണ ഏജൻസികൾ പറയുന്നു.

ഡൽഹിയിലെ സിഖ് കലാപത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തിയ കക്ഷിരാഷ്ട്രീയമില്ലാത്ത  സംഘടന പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ  ലിബർട്ടീസ് (PUCL) പറയുന്നത് നിയമം നടത്തേണ്ട പോലീസ് സംഭവസ്ഥലങ്ങളിൽ വന്നതേയില്ലെന്നാണ്. അനിഷ്ടസംഭവങ്ങൾ കാഴ്ചക്കാരെപ്പോലെ നോക്കി നിന്നു. എറ്റവും ഗുരുതരമായ കണ്ടെത്തൽ സിഖുകാർക്കെതിരെയായ ലഹളയിൽ പോലീസ് നേരിട്ട് പങ്കെടുക്കുകയും അക്രമികളെ സഹായിക്കുകയും ചെയ്തു എന്നതാണ്. ജനക്കൂട്ടം 'ഖൂൻ കാ ബദലാ ഖൂൻ' (ചോരക്ക് പകരം ചോര) എന്ന കൊലവിളി മുഴക്കിയതൊക്കെ ദൂരദർശൻ സംപ്രേഷണം ചെയ്തതിനെ നിശിതമായി PUCL വിമർശിച്ചു.

പഹർ ഗഞ്ചിലെ സഹാനി പെയ്ന്റ് കട അക്രമികൾ അഗ്നിക്കിരയാക്കിയപ്പോൾ

കലാപം വ്യക്തമായി ആസൂത്രണം ചെയ്തവർ കോൺഗ്രസിലെ ഉന്നത നേതാക്കൾ തന്നെയായിരുന്നു. എച്ച് കെ എൽ ഭഗത്,  ലളിത് മാക്കൻ, ജഗദിഷ് ടൈറ്റ്ലർ, ധരം ദാസ് ശാസ്ത്രി, സജ്ജൻ കുമാർ തുടങ്ങിയവരൊക്കെ നേരിട്ട് പങ്കു വഹിച്ചവരാണെന്നത് തെളിവുകൾ സഹിതം വ്യക്തമായിരുന്നു. പിന്നീട് ഇവരൊക്കെ  ഒരു കുഴപ്പവും കൂടാതെ ഉന്നത പദവികളിൽ എത്തുകയും അധികാര കേന്ദ്രങ്ങളിൽ സസുഖം ഭരണം നടത്തുകയും ചെയ്തു.

സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ജി ടി നാനാവതി കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കിക്കൊണ്ട് 2005-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്  ലോക്‌സഭയിൽ പറഞ്ഞു: "ഇരുപത്തിയൊന്ന് വർഷം പിന്നിട്ടിട്ടും സത്യം പുറത്ത് വന്നിട്ടില്ലെന്ന വിചാരം ഇപ്പോഴും നിലനിൽക്കുന്നു.'

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും