FOURTH SPECIAL

ചെല്ലാനത്തുകാർ വീണ്ടും തെരുവിലിറങ്ങിയത് എന്തിന്? എന്താണ് അവിടെ സംഭവിക്കുന്നത്?

കെ ആർ ധന്യ

'ഞങ്ങള് ജനിച്ച മുതൽ അനുഭവിക്കുന്ന ദുരിതമാണ്. കുഞ്ഞുങ്ങളേയും കൊണ്ട് ഇവിടെ ജീവിക്കുന്നു. എന്നെങ്കിലും ഇതെല്ലാം ശരിയാവും എന്ന പ്രതീക്ഷയാണ്. ഇപ്പോൾ അതുമില്ലാതായി. ഇനി കടൽ കയറി വന്നാൽ ഞങ്ങൾ എങ്ങോട്ട് പോകും.' ചെല്ലാനം കണ്ണമാലി സ്വദേശി റീത്ത നിലവിളിക്കും പോലെയാണ് പറഞ്ഞത്. ചെല്ലാനത്തിന് എക്കാലവും കണ്ണീരിന്റെ കഥകൾ മാത്രമേ പറയാനുള്ളൂ. എന്നാൽ ടെട്രാപോഡ് കടൽഭിത്തിയിലൂടെ ചെല്ലാനത്തിന്റെ ചില ഭാഗങ്ങൾ സംരക്ഷിക്കപ്പെട്ടപ്പോൾ കഥ മാറി. എല്ലാവരുടേയും ചിരിക്കുന്ന മുഖങ്ങൾ മാത്രമായിരുന്നു അവിടെ. എന്നാൽ ചെല്ലാനം പൂർണമായും സംരക്ഷിക്കപ്പെട്ടോ?

'കുറച്ച് പ്രദേശം മാത്രം ടെട്രാപോഡ് കൊണ്ടുവന്നിട്ടിട്ട് വല്ല കാര്യവുമുണ്ടോ. അവിടെയുള്ളവരെല്ലാം സേഫ് ആയി. പക്ഷേ ഞങ്ങൾക്ക് അതുകൊണ്ട് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവിടെ കയറാനുള്ള കടൽ പോലും ഞങ്ങളുടെ വീട്ടിലേക്കാണ് അടിച്ച് കയറുന്നത്. ദേ നിങ്ങളോട് സംസാരിക്കുമ്പോൾ പോലും ഞാൻ വീടിനകത്തെ ചെള്ളയിലാണ് നിൽക്കുന്നത്.' സൗദി സ്വദേശി ജയൻ പറയുന്നു.

ചെല്ലാനത്ത് വെള്ളിയാഴ്ച നടന്ന ഉപരോധ സമരം അവരുടെ എല്ലാ ദുരിതങ്ങളും വെളിവാക്കുന്നതായിരുന്നു. ആലപ്പുഴ- ഫോർട്ട്കൊച്ചി പാതയിൽ കിടന്നും ഇരുന്നും അടുപ്പുകത്തിച്ചും അവർ പ്രതിഷേധിച്ചു. പത്ത് വർഷമായി ചെയ്യുന്ന എല്ലാ സമരങ്ങൾക്കും ശേഷം ജീവിതം വഴി മുട്ടിയപ്പോഴാണ് അവർ തെരുവിലേക്കിറങ്ങിയത്.

എന്താണ് ചെല്ലാനത്ത് സംഭവിക്കുന്നത്?

2021-ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീ. സ്ഥലത്ത് സി എം എസ് പാലം വരെ കരിങ്കൽ ഭിത്തിയും ടെട്രാ പോഡും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ബസാർ - വേളാങ്കണ്ണി പ്രദേശത്ത് ആറ് പുലിമുട്ടുകളും, പുത്തൻ തോട് - കണ്ണമാലി പ്രദേശത്ത് ഒമ്പത് പുലിമുട്ടുകളും നിർമ്മിക്കുന്നതിനും ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനായി 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കി വച്ചു. എന്നാൽ 7.36 കി.മീ. സ്ഥലത്ത് കടൽ ഭിത്തിയും ആറ് പുലി മുട്ടുകളും നിർമ്മിച്ചപ്പോൾ തന്നെ നീക്കി വച്ച പണം തീർന്നു എന്നാണ് സർക്കാർ വാദം.

2023 ജൂൺ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അടുത്ത ഘട്ട നിർമ്മാണത്തിന് 320 കോടി വേണമെന്ന് അറിയിച്ചു. 2023 നവംബർ ഒന്നിന് പണി തുടങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 247 കോടി പാസായി എന്ന് പിന്നീട് സർക്കാർ അറിയിച്ചു. എന്നാൽ നിലവിൽ കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നിർമ്മാണം നടക്കില്ല എന്നാണ് സർക്കാർ പറയുന്നത്. ഇത് തങ്ങളോടുള്ള വഞ്ചനയാമെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ആഴ്ചയിലും കടൽ കയറി ചെല്ലാനത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടു. നിരവധി വീടുകൾ തകർന്നു. വർഷങ്ങളായി ഇതേ അവസ്ഥയിലൂടെയാണ് പ്രദേശത്തുള്ളവർ കടന്നുപോവുന്നത്. പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവാക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപ്പടി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ്, വാച്ചാക്കൽ കടപ്പുരം, ആലുങ്കൽ കടപ്പുറം എന്നീ മേഖലകളിൽ ടെട്രാപോഡ് വിരിച്ചതോടെ സുരക്ഷിതമായി. പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശേരി, സൗദി, ബീച്ച്റോഡ് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഈ പ്രദേശത്തുള്ളവരാണ് ഇപ്പോൾ ശക്തമായ കടൽകയറ്റത്തിൽ മുങ്ങിത്താഴുന്നത്.

പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ നിരവധി വീടുകൾ തകർന്നു. ഏത് സമയവും അടിച്ചെത്തുന്ന തിരകൾക്കുള്ളിലാണ് മറ്റുള്ളവരുടെ ജീവിതം. സുരക്ഷിതമായ തീരത്തിനായി ആവശ്യപ്പെടുമ്പോൾ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്താമെന്നാണ് അധികൃതർ പറയുന്നതെന്ന് ഇവർ പറയുന്നു. പത്ത് ലക്ഷം രൂപയാണ് പുനർഗേഹത്തിനായി സർക്കാർ നൽകുന്നത്. വീടും ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ചിലരെങ്കിലും ആ പദ്ധതിയുടെ ഭാഗമായി മറ്റിടങ്ങളിലേക്ക് പോയി. എന്നാൽ കടലുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന, നാടും വീടും പല കാരണങ്ങളാൽ ഉപേക്ഷിച്ച് പോവാൻ കഴിയാത്തവർ ഇപ്പോഴും ചെല്ലാനത്ത് തന്നെ തുടരുകയാണ്. ടെട്രോപോഡ് വിജയമായതിനാൽ ആ സൗകര്യമെങ്കിലും തങ്ങൾക്കായി ഒരുക്കണമെന്നതാണ് ഇവരുടെ ആവശ്യം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?