കൊല്ലുഗുഡി ഗ്രാമം 
FOURTH SPECIAL

അതൊരു ത്യാഗമാണ്: ദീപാവലി ആഘോഷിക്കാത്ത കൊല്ലുഗുഡി ഗ്രാമം

എ പി നദീറ

ദീപാവലി ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. വീടുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ തയ്യാറാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍. നിറങ്ങളും ദീപങ്ങളും പടക്കം പൊട്ടുന്ന ശബ്ദവും കൂടിച്ചേരുന്ന അന്തരീക്ഷം. തമിഴര്‍ ഒന്നു ചേര്‍ന്നാഘോഷിക്കുന്ന ദീപാവലി ഒരു ഉത്സവമായി പടികടന്നു ചെല്ലാത്ത ഗ്രാമമുണ്ട് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍. അതാണ് സിംഗംപുണരി കൊല്ലുഗുഡി പട്ടി.

കഴിഞ്ഞ 40 വര്‍ഷമായി നിശബ്ദമായാണ് ഇവരുടെ ദീപാവലി ദിനം കടന്നു പോകുന്നത്. ദീപാവലി അടുക്കുന്തോറും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കൂടിക്കൂടി വരുന്നതാണ് തമിഴ്നാടിന്റെ പ്രത്യേകത. സംഘം ചേര്‍ന്നും അല്ലാതെയുമൊക്കെ പടക്കം പൊട്ടിക്കല്‍ തമിഴര്‍ക്ക് ഹരമാണ്. എന്നാല്‍ കൊല്ലുഗുഡിപട്ടിക്കാര്‍ക്ക് ആ ഹരമെന്തെന്ന് അറിയുകപോലുമില്ല. പടക്കങ്ങള്‍ വില്‍ക്കുന്ന ഒരു കടപോലുമില്ല ഇവിടെ. പടക്കം വേണമെന്ന് വാശിപിടിച്ചു കരയുന്ന കുട്ടികളുമില്ല.

കൊല്ലുഗുഡി ഗ്രാമത്തിൽ പടക്കങ്ങൾ വിൽക്കുന്ന ഒരു കട പോലുമില്ല

ആഘോഷിക്കാന്‍ പണമില്ലാഞ്ഞിട്ടല്ല. ആഘോഷങ്ങള്‍ ആരും വിലക്കിയിട്ടില്ല, അതൊരു ത്യാഗമാണ്. പ്രകൃതിക്ക് വേണ്ടി ചെയ്യുന്ന ത്യാഗം. കൊല്ലുഗുഡി പട്ടിയിലാണ് തമിഴ്നാട്ടിലെ പ്രശസ്തമായ വേട്ടാങ്കുടി പക്ഷി സങ്കേതം. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ദേശാടന പക്ഷികളുടെ പ്രജനന കാലം തുടങ്ങുന്നത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. ഫെബ്രുവരി മാസം വരെ ഈ പക്ഷി സങ്കേതം അതീവ സുരക്ഷയിലായിരിക്കും. പക്ഷികളുടെ സ്വതന്ത്ര വിഹാരത്തിനു തടസ്സമാകുന്ന ഒരു കാര്യവും ഗ്രാമീണര്‍ ചെയ്യില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപാവലി ആഘോഷം ഉപേക്ഷിച്ചുള്ള സഹകരണം. ഈ പ്രവൃത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളാണ് വേട്ടാങ്കുടി പക്ഷി സങ്കേതത്തില്‍ ദേശാടകരായി എത്തുന്നത്

ഗ്രാമത്തില്‍ ജനിക്കുന്ന കുട്ടികളെയെല്ലാം പക്ഷി സങ്കേതത്തിന്റെ കാര്യം പറഞ്ഞു മുതിര്‍ന്നവര്‍ ബോധവല്‍ക്കരിച്ചിട്ടുണ്ട്. അതുകൊണ്ടു അവരാരും പടക്കങ്ങള്‍ വാങ്ങാനോ അത് പൊട്ടിച്ചു പക്ഷികള്‍ക്ക് അലോസരമുണ്ടാക്കാനോ മുതിരില്ല. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളാണ് വേട്ടാങ്കുടി പക്ഷി സങ്കേതത്തില്‍ ദേശാടകരായി എത്തുന്നത്. പ്രജനനത്തിന് ഏറ്റവും സുരക്ഷിതത്വമുള്ള ഇടമായി പക്ഷികള്‍ക്ക് തോന്നിയതിനാലാവാം വര്‍ഷാവര്‍ഷം പറന്നെത്തുന്നവരുടെ എണ്ണം കൂടുന്നത്. പക്ഷികളെ സ്വീകരിക്കാനായി നേരത്തെ തന്നെ ഗ്രാമം ഒരുങ്ങും. ഗ്രാമം ശുചിത്വമുള്ളതാക്കി വെക്കാന്‍ ഗ്രാമീണര്‍ ശ്രദ്ധിക്കും.

പക്ഷി സങ്കേതത്തിലെ തടാകത്തില്‍ പക്ഷികള്‍ക്കായി അവര്‍ മീനുകളെ കാലേകൂട്ടി നിക്ഷേപിക്കും. ഈ മീനുകള്‍ പെറ്റു പെരുകി തുടങ്ങുമ്പോഴേക്കും ദേശാടന പക്ഷികള്‍ എത്തുന്ന സമയമാകും. പക്ഷികള്‍ക്ക് പ്രജനന കാലമത്രയും ആവശ്യമുള്ള ഭക്ഷണം തടാകത്തില്‍ നിന്ന് ലഭിക്കും. വനം വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കൊല്ലുഗുഡി പട്ടിക്കാര്‍ അനുസരിക്കും. അങ്ങനെ ഗ്രാമത്തില്‍ വിരുന്നുവരുന്ന വിദേശ 'അതിഥികള്‍ക്കായി' അവര്‍ ഏറ്റവും സ്‌നേഹമുള്ള ആതിഥേയര്‍ ആയി മാറും. ഫെബ്രുവരി മാസം തീരാറാകുമ്പോഴേക്കും ഇവരുടെ അതിഥികള്‍ തിരികെ പോകും. അതിനിടയില്‍ പടക്കം പൊട്ടിച്ചു ലോകം ആഘോഷിക്കുന്ന പല വിശേഷ ദിവസങ്ങളും കടന്നു പോകും. പടക്കം പൊട്ടിക്കരുതെന്ന നിയമമൊന്നുമില്ല പക്ഷേ തങ്ങളുടെ ജീവിതവുമായി അത്രക്കും ഇഴുകി ചേര്‍ന്ന ഈ ദേശാടന പക്ഷികളെ ഒച്ചയിട്ടു പോലും അലോസരപ്പെടുത്താന്‍ കൊല്ലുഗുഡി പട്ടിക്കാര്‍ ആഗ്രഹിക്കുന്നില്ല.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്