FOURTH SPECIAL

വിശാലമായ ഹാളുകൾ, അത്യാധുനിക സംവിധാനങ്ങൾ; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകൾ എന്തൊക്കെ?

വെബ് ഡെസ്ക്

വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടയിൽ പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നു. കാലപ്പഴക്കം, ഭൂചലന ഭീഷണി, സ്ഥലസൗകര്യമില്ലായ്മ , സുരക്ഷാപ്രശ്നം എന്നിങ്ങനെ പല കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയത്തിലേക്ക് എത്തിയത്. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതാണ് പുതിയ പാര്‍ലമെന്റ്. കഴിഞ്ഞ വർഷം മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് പ്രതിസന്ധി കാരണം വൈകുകയായിരുന്നു.

970 കോടിയിൽ രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ 1,200 എംപിമാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. 65,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം.

രണ്ടര വർഷം, റെക്കോര്‍ഡ് വേഗം

2020 സെപ്റ്റംബറിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണകരാർ ടാറ്റ പ്രോജക്ട്സ് കമ്പനിക്ക് കൈമാറിയത്. ഡിസംബർ 10ന് പ്രധാനമന്ത്രി മന്ദിരത്തിന് തറക്കല്ലിട്ടു. രണ്ടര വർഷത്തെ റെക്കോർഡ് സമയം കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് നിർമാണം പൂർത്തിയാക്കിയത്. 970 കോടിയിൽ രൂപ ചെലവിൽ നിർമ്ച്ി കെട്ടിടത്തിൽ 1,200 എംപിമാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. 65,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം.

സെൻട്രൽ വിസ്ത പദ്ധതി

സെൻട്രൽ വിസ്ത മേഖല പുനർവികസനം ചെയ്യാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരം. നാല് നിലയിൽ ത്രികോണാകൃതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭ ഹാള്‍

പഴയ പാർലമെന്റിൽ രാജ്യസഭാ ഹാളിൽ 250 പേർക്കും ലോക്സഭാ ഹാളിൽ 543 പേർക്കും ഇരിക്കാൻ ആണ് സൗകര്യമുള്ളത്. 2026 ൽ മണ്ഡല പുനർനിർണയം വരുന്നതും കൂടി പരിഗണിച്ചാണ് പുതിയ പാർലമെന്റ് മന്ദിരം പണിതിട്ടുള്ളത്. ദേശീയ പക്ഷിയായ മയിലിന്റെ രൂപത്തിലാണ് ലോക്സഭാ ഹാളിന്റെ ഇന്റീരിയർ ചെയ്തിട്ടുള്ളത്. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് രാജ്യസഭാ ഹാൾ.

ഗുജറാത്ത് സ്വദേശിയായ ആർക്കിടെക്ട് ബിമൽ പട്ടേലാണ് പാർലമെന്റ് മന്ദിരത്തിന്റെ ഡിസൈനർ. ഇന്ത്യയുടെ പാരമ്പര്യം എടുത്തുകാട്ടുന്ന രീതിയിലാണ് മന്ദിരം ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ ഭരണഘടനാ ഹാളിന് ഇരുവശത്തുമാണ് രാജ്യസഭാ ലോക്സഭാ ചേമ്പറുകൾ.

രാജ്യസഭാ ഹാള്‍

മൂന്ന് സേനകളായി തിരിച്ചിട്ടുള്ള സുരക്ഷാ സംവിധാനമാണ് മന്ദിരത്തിൽ ഉണ്ടാകുക. പാർലമെന്റ് സെക്യൂരിറ്റി സർവീസ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ്, ഡൽഹി പോലീസ് എന്നിങ്ങനെയാണ് സുരക്ഷാചുമതല.

പഴയ പാർലമെന്റ് മന്ദിരത്തിൽ സെൻട്രൽ ഹാളിൽ ആയിരുന്നു സംയുക്ത സമ്മേളനം നടത്തിയിരുന്നത്. ആകെയുള്ള 793 അംഗങ്ങളെ ഉൾകൊള്ളാൻ 440 സീറ്റുകൾ മാത്രമുള്ള സെൻറൽ ഹാളിൽ അംഗങ്ങൾ തിങ്ങിനിറഞ്ഞാണ് ഇരുന്നിരുന്നത്. പുതിയ പാർലമെൻറിൽ 1272 വരെ ഉൾക്കൊള്ളാവുന്ന ലോക്സഭാ ഹാൾ ആണ് നിർമിച്ചിട്ടുള്ളത്. സെൻട്രൽ ഹാളിന് പകരം ഇവിടെയാകും സംയുക്ത സമ്മേളനങ്ങൾ നടക്കുക. പാർലമെന്റിൽ ലോക്‌സഭയിലേയും രാജ്യസഭയിലേയും മാർഷലുകൾക്ക് പുതിയ ഡ്രസ് കോഡും ഉണ്ട്.

മന്ദിരത്തിന്റെ പുറത്തു നിന്നുള്ള കാഴ്ച

ആകെ 6 വാതിലുകൾ ആണുണ്ടാകുക. ശക്തിദ്വാർ, ജ്ഞാനദ്വാർ, കർമദ്വാർ എന്നിങ്ങനെ മൂന്ന് വശങ്ങളിൽ മൂന്ന് കവാടങ്ങളുണ്ട്. രാഷ്‌ട്രപതി ഉൾപ്പെടെ വിശിഷ്ട വ്യക്തികൾക്കും എം പിമാർക്കുള്ള സെറിമോണിയൽ എൻട്രൻസ് 3 കോണുകളിൽ.

പാർലമെന്റ് അംഗങ്ങൾക്ക് വിശ്രമിക്കാനും സമയം ചിലവിടാനുമായി സെൻട്രൽ ലോഞ്ച് എന്ന തുറന്ന സ്ഥലമാണ് മറ്റൊരു സവിശേഷത.

അധികാരക്കൈമാറ്റത്തെ പ്രതിനിധീകരിച്ച് ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. സ്പീക്കറുടെ കസേരയ്ക്ക് താഴെയാണ് ചെങ്കോൽ സ്ഥാപിക്കുക. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.

12 മണിയോടെ രണ്ടാംഘട്ട ചടങ്ങുകൾ. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാധ്യക്ഷൻ വായിക്കും. പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും