FOURTH SPECIAL

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

സനു ഹദീബ

വിവിധ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷത്തിന്റേയും എതിർപ്പുകള്‍ മറികടന്ന് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. അതായത് ലോക്സഭ, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക.

എന്നാൽ അത്തരമൊരു ആശയം പ്രായോഗികമല്ലെന്ന് പറയുകയാണ് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി. തിരഞ്ഞെടുപ്പുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിട്ടുള്ള ഈ ആശയം അതേ തോതിലുള്ളതോ അതിനേക്കാൾ മോശമോ ആയ സാഹചര്യം ആയിരിക്കും ഉണ്ടാക്കാൻ പോവുക എന്നും പിഡിടി ആചാരി ദി ഫോർത്തിനോട് പറഞ്ഞു.

"ലോക്സഭ, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്ന ആശയം ആദ്യമായി വരുന്നത് ഇപ്പോഴല്ല. 1952 മുതൽ 1967 വരെയുള്ള കാലഘട്ടത്തിൽ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. 1967 ൽ പാർലമെന്റ് നേരത്തെ പിരിച്ചുവിട്ടു. അതോടെ തിരഞ്ഞെടുപ്പുകളുടെ ക്രമം നഷ്ടപ്പെട്ടു. ക്രമം നഷ്ടപ്പെട്ടാൽ പഴയതിലേക്ക് തിരിച്ചുവരിക എന്നത് പ്രയാസമാണ്. പല സംസ്ഥാനങ്ങളിലും സർക്കാരുകൾ അസ്ഥിരമാവുകയും നിയമസഭകൾ പിരിച്ചുവിടേണ്ടി വരുകയും ചെയ്തു. സ്വാഭാവികമായും എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താൻ സാധിക്കാതെ വന്നു. തിരഞ്ഞെടുപ്പ് അങ്ങനെ പല സമയങ്ങളിലായിട്ടാണ് പിന്നീട് നടന്നത്. ഇനിയും പഴയ ഘടന പുനഃസ്ഥാപിക്കുക എന്നത് വലിയ പ്രശ്നമാണ്. ഭരണഘടനയിൽ ഒരുപാട് ഭേദഗതികൾ നടത്തേണ്ടി വരും," അദ്ദേഹം വ്യക്തമാക്കുന്നു.

ഭരണം കയ്യാളുന്ന, ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് ഇത്തരമൊരു ബിൽ പാർലമെൻറിൽ പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പുകൾ ഒരുപാട് നടക്കുന്നത് മൂലം ചെലവ് അധികരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കൊണ്ട് വരുന്നത്. എന്നാൽ ഇപ്പോഴുള്ളതിനേക്കാൾ മോശമായ ഒരു അവസ്ഥ വരാൻ സാധ്യതയുണ്ട്
പിഡിടി ആചാരി

പാർലമെൻറിൽ സ്പെഷ്യൽ മജോറിറ്റി വേണം പാസാക്കാൻ. ഭരിക്കുന്ന സർക്കാരിനും സഖ്യ കക്ഷികൾക്കും സ്പെഷ്യൽ മജോറിറ്റി ഇല്ല. അത് ലഭിക്കണമെങ്കിൽ പ്രതിപക്ഷത്തെ ആശ്രയിക്കണം. പ്രതിപക്ഷത്തിരിക്കുന്ന 230 അംഗങ്ങളും ഇതിനെ പിന്തുണക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാർലമെൻറിൽ ഇത് പാസാക്കാൻ പ്രയാസമായിവരും. പാർലമെന്റ് പാസാക്കാതെ ഇത് മുന്നോട്ട് പോകില്ല എന്ന വസ്തുതയും അദ്ദേഹം അടിവരയിടുന്നു.

പാസാക്കുകയാണെങ്കിൽ പോലും ഇത് പ്രാബല്യത്തിൽ വരുത്തുന്നതിന് നിരവധി ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കാലാവധി കഴിഞ്ഞിട്ടില്ലാത്ത നിയമസഭകൾ പിരിച്ചുവിടേണ്ടി വരും. സഭകൾ പിരിച്ചുവിടണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണം. സഭകൾ പിരിച്ചുവിടുക എന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. മുഖ്യമന്ത്രിയാണ് ശുപാർശ ചെയ്യേണ്ടത്. കേന്ദ്ര സർക്കാരിന് നിയമസഭകൾ പിരിച്ച് വിടാൻ ശുപാർശ ചെയ്യാൻ സാധിക്കില്ല. കേന്ദ്രത്തിന് സമ്മർദ്ദം ചെലുത്താനും സാധിക്കില്ല. പാർലമെന്റ് തിരഞ്ഞെടുപ്പുമായി സമന്വയിപ്പിച്ച് വേണം നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പടെ നടത്താൻ എന്ന ഭരണഘടനാഭേദഗതി കൊണ്ടുവരിക മാത്രമാണ് അതിനുള്ള മാർഗം.

" അങ്ങനെ ഒരേ സമയം ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയാൽതന്നെ എല്ലാ നിയമസഭകളും അഞ്ച് വർഷം നിൽക്കണം എന്നില്ലല്ലോ. ഭൂരിപക്ഷം നഷ്ടപ്പെട്ട് സർക്കാരുകൾ താഴെവീഴുന്നത് പോലുള്ള സാഹചര്യങ്ങൾ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ സഭകൾ പിരിച്ചുവിടേണ്ട അവസ്ഥ ഉണ്ടാക്കും. അങ്ങനെ പിരിച്ച്‌വിട്ടാൽ അടുത്ത ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. ഈ പുതിയ സർക്കാരിന്റെ കാലാവധി പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കുന്നത് വരെയായിരിക്കും. ചിലപ്പോൾ രണ്ടോ മൂന്നോ വർഷം. അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. അങ്ങനെയായിരിക്കും ഭരണഘടനാഭേദഗതി നടത്തുക. അങ്ങനെ എങ്കിൽ എത്ര തിരഞ്ഞെടുപ്പുകൾ അപ്പോൾ രാജ്യത്ത് നടത്തേണ്ടി വരും. തിരഞ്ഞെടുപ്പുകൾ ഒരുപാട് നടക്കുന്നത് ചെലവ് അധികരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കൊണ്ടുവരുന്നത്. എന്നാൽ ഇപ്പോഴുള്ളതിനേക്കാൾ മോശമായ ഒരു അവസ്ഥ വരാൻ സാധ്യതയുണ്ട്," പിഡിടി ആചാരി വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ രണ്ട് രീതിയും ഒരേ ഫലം തന്നെയാണ് തരികയെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ പിന്നെ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? ഈ ആശയം നടപ്പിലാക്കിയാലും പഴയ സ്ഥിതി തന്നെയാണെങ്കിൽ പിന്നെ അതുകൊണ്ട് എന്താണ് കാര്യം എന്ന ചോദ്യങ്ങളും അദ്ദേഹം ഉയർത്തുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും