FOURTH SPECIAL

കേഴുന്ന നെല്ലറകള്‍: കുട്ടനാട്ടില്‍ നിന്ന് കൂട്ടപ്പലായനം

ടോം ജോർജ്

കേരളത്തിന്റെ നെല്ലറകള്‍ കേഴുകയാണ്- വിളയിച്ച നെല്ല് നശിക്കാതെ സര്‍ക്കാര്‍ സംഭരിക്കാന്‍, സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍, വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന തങ്ങളുടെ നാട്ടില്‍ ജീവിക്കാനുള്ള അവസ്ഥയുണ്ടാക്കാന്‍. പ്രശ്‌നങ്ങള്‍ ഗുരുതരമാണെങ്കിലും കര്‍ഷക ആത്മഹത്യയോ, പ്രളയക്കെടുതികളോ ഒക്കെ വേണം അധികാരികളെ താത്കാലികമായെങ്കിലും നെല്ലറകളിലേക്കെത്തിക്കാന്‍.  കുട്ടനാട്ടില്‍ പുഞ്ചകൃഷിയും പാലക്കാട് രണ്ടാം കൃഷിയും  നടക്കുന്ന സമയമാണിത്.  കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ പണം വളരെ കുറച്ചു കര്‍ഷകര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നെല്ലുവില ലഭിക്കാത്തതിനാല്‍ ഈ സീസണിലെ നെല്‍കൃഷിയില്‍  തൊഴിലാളികള്‍ക്ക് കൂലിപോലും നല്‍കാന്‍ പണമില്ലാതെ വലയുകയാണ് കര്‍ഷകര്‍. നെല്ലു നല്‍കുമ്പോള്‍ ലഭിക്കുന്ന  കൈപ്പറ്റു രസീത്( പാഡി പ്രൊക്യുര്‍മെന്റ് റെസീപ്റ്റ് ഷീറ്റ്  പിആര്‍എസ്) ബാങ്കുകളില്‍ നല്‍കി, വായ്പയായാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ നെല്ലുവില  നല്‍കുന്നത്. നെല്ലു സംഭരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ ഈ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കും. പലിശയിനത്തില്‍ വന്‍തുക നല്‍കേണ്ടി വരുന്നതിനാല്‍ ഈ രീതിയില്‍ വരുത്തിയ മാറ്റമാണ് നിലവില്‍ പണം ലഭിക്കാത്തതിനു പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു.

വിവധ ജില്ലകളിലായി 89,835 കര്‍ഷകര്‍ക്കാണ് നെല്ലുവില നല്കാനുള്ളത്. സംസ്ഥാന സര്‍ക്കാര്‍, സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ക്രിസ്മസിനു മുമ്പു നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടനാട്ടിലെയും പാലക്കാട്ടെയും കര്‍ഷകര്‍. കിലോയ്ക്ക് 28.20 രൂപ നിരക്കില്‍  1.57 ലക്ഷം ടണ്‍ നെല്ലാണ് സപ്ലൈക്കോ കര്‍ഷകരില്‍ നിന്ന് ഇത്തവണ സംഭരിച്ചത്. ഇതില്‍ 60 ശതമാനവും പാലക്കാട്ടു നിന്നാണ്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 443 കോടിയില്‍ 168 കോടി രൂപമാത്രമാണ്  ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

നവംബര്‍ 25 മുതല്‍ നല്‍കാനുള്ള തുക നല്‍കുമെന്നാണ് സപ്ലൈകോ അധികൃതര്‍ കര്‍ഷകരോടു പറഞ്ഞതെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.  കര്‍ഷകരടെ പേരില്‍ എടുക്കുന്ന വായ്പ സര്‍ക്കാര്‍ അടയ്ക്കാന്‍ താമസിക്കുന്നതിനാല്‍ ഇവരുടെ സിബില്‍ സ്‌കോറിനെ ഇത് ബാധിക്കുകയാണ്. ഇതുമൂലം മറ്റു വായ്പകള്‍ ലഭിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍.

കുട്ടനാട്ടില്‍ നിന്ന് കൂട്ടപ്പലായനം

കൃഷി ലാഭകരമല്ലാതാകുകയും പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തതോടെ കൂട്ടനാട്ടില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും വിദേശങ്ങളിലേക്കും പലായനം ചെയ്യുകയാണ് കര്‍ഷകര്‍. നിലവിലെ കര്‍ഷകര്‍ കൃഷി നിര്‍ത്തിയാല്‍ പിന്നെ കുട്ടനാടന്‍ കൃഷി മുന്നോട്ടു പോകാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നെല്ലുവില ലഭിക്കാനും ഇന്‍ഷ്വറന്‍സ് തുക ബാങ്ക് അക്കൗണ്ടുകളിലെത്താനുമൊക്കെയായി ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുകയാണ് കര്‍ഷകര്‍. ഇത്തരത്തില്‍ കൃഷിയിലെ നൂലാമാലകള്‍ വര്‍ധിക്കുന്നത് കൃഷിയില്‍ നിന്ന് കര്‍ഷകരെ അകറ്റുകയാണ്. നഷ്ടപരിഹാരം നല്‍കാനായി കൊണ്ടുവന്ന വിള ഇന്‍ഷ്വറന്‍സില്‍ പ്രീമിയം ഇനത്തില്‍ വന്‍തുക ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തട്ടുന്നതല്ലാതെ തങ്ങള്‍ക്ക് തിരിച്ചൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രീമിയം എടുത്ത് 45 ദിവസത്തിനു ശേഷമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. നഷ്ടപരിഹാരം ലഭിക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് കണക്കെടുക്കുന്നത്. പഞ്ചായത്തിലെ കൃഷിനാശം തിട്ടപ്പെടുത്തി ശരാശരിയായാണ് വിള ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നത്. ഓരോ കര്‍ഷകനുമുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് ഇതിനു പറയുന്ന ന്യായം. ഒരു പഞ്ചായത്തില്‍ രണ്ട് കര്‍ഷകരുടെ കൃഷി മടവീണോ മറ്റോ പൂര്‍ണമായും നഷ്ടത്തിലായാലും മറ്റുള്ളവരുടെ കൃഷി നശിച്ചില്ലെങ്കില്‍ ഇവര്‍ക്കും നഷ്ടപരിഹാരം ലഭിക്കില്ല. ഇത്തരത്തില്‍ കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകരെ കഷ്ടപ്പെടുത്തുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. കര്‍ഷകരെ മടുപ്പിച്ച് കൃഷി സ്ഥലം തട്ടിയെടുക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമായാണോ ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതെന്നും കര്‍ഷകര്‍ സംശയിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും