FOURTH SPECIAL

വിദേശത്തെ അപകടങ്ങളിൽ എന്തുകൊണ്ട് മലയാളികൾ കൂടുതലായി മരിക്കുന്നു?

രജിമോന്‍ കുട്ടപ്പന്‍

ബുധനാഴ്ച വെളുപ്പിനെ കുവൈറ്റിലെ മംഗാഫിൽ ആറ് നില കെട്ടിടത്തിന് തീപിടിച്ചു മരിച്ച ഓരോ മലയാളിയുടെയും കുടുംബ പശ്ചാത്തലവും അവരുടെ വിയോഗം കുടുംബത്തില്‍ ഉണ്ടാക്കിയിരിക്കുന്ന നഷ്ടം കേൾക്കുമ്പോൾ കാണുമ്പോൾ എന്തെന്നില്ലാത്ത വേദന തന്നെ. അതിൽ തന്നെ അടുത്ത വർഷം വീടുപണി പൂർത്തിയാക്കി കുടുംബജീവിതം തുടങ്ങുവാനുള്ള ആഗ്രഹിച്ചിരുന്ന കണ്ണൂർ സ്വദേശി നിതിൻറെ കഥ കേട്ടപ്പോൾ, ഒന്നര മാസം മുൻപ് മാത്രം കുവൈറ്റിലേക്കു കുടിയേറിയ പുനലൂർ സ്വദേശി സാജന്റെ കഥ കേട്ടപ്പോൾ, രണ്ടാഴ്ചയ്ക്കുള്ളിൽ മകൾക്ക് സമ്മാനവുമായി വരാനിരുന്നു കൊല്ലം സ്വദേശി സാബുവിൻ്റെ കഥ കേട്ടപ്പോൾ, ആറു മാസം മുൻപ് തിരുവല്ലയിലെ വീട്ടിൽവന്നു മടങ്ങിപ്പോയ ജോബിയുടെ കഥ കേട്ടപ്പോൾ ദുഃഖം ഇരട്ടിച്ചു.

കുവൈറ്റി ല്‍ മരിച്ച മലയാളികള്‍

10 കൊല്ലത്തോളം ഗൾഫിൽ പത്രപ്രവർത്തകനായിരുന്നത് കൊണ്ടും എൻറെ റിപ്പോർട്ടിങ് കുടിയേറ്റ തൊഴിലാളികളെക്കുറിച്ചായിരുന്നതുകൊണ്ടും നിരവധി തൊഴിലാളി ക്യാമ്പുകളിൽ ഞാൻ സന്ദർശിച്ചിരുന്നതു കൊണ്ടും അപകടവാർത്ത കേട്ടപ്പോൾ തന്നെ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്ന് ഉറപ്പായിരുന്നു. ഇതെഴുതുമ്പോൾ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് എൻറെ സുഹൃത്തുക്കൾ അറിയിക്കുന്നത്, ഉയരാതിരിക്കട്ടെ.

ഈ വർഷം 24 മലയാളികൾ മാത്രമേ വിദേശത്തു അപകടത്തിൽ മരിച്ചിട്ടുള്ളോ? അല്ല

ഈ വർഷം 24 മലയാളികൾ മാത്രമേ വിദേശത്ത് അപകടത്തിൽ മരിച്ചിട്ടുള്ളോ? അല്ല, മാർച്ചിൽ ഇസ്രയേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെൽ കൊല്ലപ്പെട്ടു. നിബിൻ കൃഷിപ്പണി ആയിരുന്നു അവിടെ ചെയ്തിരുന്നത്. ഈ ജനുവരിയിലാണ് നിബിന്‍ ഇസ്രയേലിലേക്കു പോയത്. നിബിനൊപ്പമുണ്ടായിരുന്ന ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നീ രണ്ടു മലയാളികൾക്ക് പരുക്കേറ്റു.

അതുപോലെ തന്നെ മരണത്തെ മുഖാമുഖം കണ്ടശേഷമാണ് അഞ്ചുതെങ് സ്വദേശി റഷ്യ യുക്രെയ്ൻ യുദ്ധമുഖത്തുനിന്ന് ഏപ്രിലിൽ പ്രിൻസ് സെബാസ്റ്റ്യൻ എന്ന ചെറുപ്പക്കാരൻ മടങ്ങിയത്.

2000-ൽ തൊഴിൽ ഇല്ലാത്ത വിദ്യാസമ്പന്നർ ഇതിൽ 50 ശതമാനമാണെങ്കിൽ 2022-ൽ ഇത് 66 ശതമാനമാണ്. കേരളത്തിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി

പ്രിൻസും സഹോദരങ്ങളായ വിനീതും ടിനുവും ഏജൻസിക്ക് ഓരോ ആളും ഏഴ് ലക്ഷം രൂപ കൊടുത്താണ് റഷ്യയിൽ സെക്യൂരിറ്റി ഗാർഡ് തൊഴിലിനായി ജനുവരിയിൽ കുടിയേറ്റം നടത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ അവർ യുദ്ധമുഖത്തേക്ക് തള്ളിവിടപ്പെടുകയായിരുന്നു. യുദ്ധമുഖത്ത് വച്ച് ആദ്യ ദിവസം തന്നെ വെടിയേറ്റു. അഞ്ച് ആശുപത്രികളിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയുടെ പേരിലാണ് പ്രിൻസ് റഷ്യയിൽനിന്ന് രക്ഷപ്പെട്ട് അഞ്ചുതെങ്ങിൽ തിരിച്ചെത്തിയത്. പ്രിൻസിന്റെ സഹായത്തോടെ ഇന്ത്യൻ സർക്കാർ വിനീതിനെ മടക്കിക്കൊണ്ടുവന്നു. ടിനു ഇതുവരെ എത്തിയിട്ടില്ല. യുദ്ധമുഖത്ത് എവിടെയോ ആണെന്നാണ് പ്രിൻസ് എന്നോട് പറഞ്ഞത്.

കുവൈറ്റിലെ അപകടത്തിൽ മരിച്ചവരിൽ കൂടുതൽ മലയാളികൾ, റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ മലയാളിക്ക് വെടിയേറ്റു. ഇസ്രയേലിൽ കൃഷിപ്പണിക്കിടെ മലയാളി മിസൈൽ ആക്രമണത്തിൽ മരിച്ചു... തലക്കെട്ടുകൾക്കപ്പുറം എന്തുകൊണ്ട് എല്ലായിടത്തും മലയാളിയെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവില്ല.

റഷ്യയിൽ മുങ്ങിമരിച്ച മലയാളി

കുടിയേറ്റത്തിന് പ്രധാന കാരണമായി ആഗോളതലത്തിൽ പറയുന്നത് തൊഴിലില്ലായ്മയാണ്. അതുതന്നെയാണ് കേരളത്തിലും കുടിയേറ്റത്തിനു പ്രധാന കാരണമായി നമുക്ക് കാണാവുന്നത്.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 30 ശതമാനമാണ്. 10 ശതമാനമാണ് ദേശീയ ശരാശരി. അന്താരാഷ്ട്ര തൊഴിൽ സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ പ്രതിസന്ധി ഇപ്പോൾ മിക്ക രാജ്യങ്ങളും നേരിടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ തൊഴിലില്ലായ്മ നേരിടുന്നവരിൽ മിക്കവരും യുവാക്കളാണ്. 2000-ൽ തൊഴിൽ ഇല്ലാത്ത വിദ്യാസമ്പന്നർ ഇതിൽ 50 ശതമാനമാണെങ്കിൽ 2022-ൽ ഇത് 66 ശതമാനമാണ്. കേരളത്തിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി.

ഇതിനൊപ്പമാണ് സംസ്ഥാനത്ത് തൊഴിൽ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലടക്കം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി രാഷ്ട്രീയ താല്പര്യങ്ങളനുസരിച്ചുള്ള പിൻവാതിൽ നിയമനങ്ങൾ വ്യാപകമായി നടക്കുന്നത്. അല്ലെങ്കിൽ നടത്തുന്നത്.

മാന്യമായ തൊഴിൽ കിട്ടാത്തതും തൊഴിൽ കിട്ടിയാൽ തന്നെ മാന്യമായ വേതനം കിട്ടാത്തതും ആണ് മലയാളികളെ കുടിയേറ്റം നടത്താൻ പ്രേരിപ്പിക്കുന്നത്

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ 2016 മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള ഏഴ് വർഷത്തിനിടെ താൽക്കാലിക, കരാർ തസ്തികകളിൽ ലക്ഷക്കണക്കിനു നിയമനങ്ങൾ വിവിധ വകുപ്പുകളിലായി നടന്നെങ്കിലും (ഇതിന്റെ കൃത്യമായ പട്ടിക സർക്കാരിന്റെ പക്കലുമില്ല) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടന്നത് 80,227 എണ്ണം മാത്രമാണ്. തൂപ്പുജോലി ഉൾപ്പെടെയുള്ള തസ്തികകളിൽ സ്ഥിര നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നൽകുന്ന പട്ടികയിൽനിന്നാണു നടത്തേണ്ടത്.

ഇത്തരത്തിൽ 16,205 സ്ഥിര നിയമനങ്ങളും 64,022 താൽക്കാലിക നിയമനങ്ങളുമാണ് ഈ കാലയളവിൽ എക്സ്ചേഞ്ചുകൾ വഴി നടന്നത്. തൊഴിൽ മന്ത്രി തന്നെ ഭരിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കൂളുകളിൽ മാത്രം ഓരോ വർഷവും പതിനൊന്നായിരത്തിലേറെ താൽക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. അതിൽ ഒന്നുപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടക്കാറില്ല.

റഷ്യൻ സൈന്യത്തിൽനിന്ന് രക്ഷപ്പെട്ട വിനീത്
അറബ് രാജ്യങ്ങളിലേക്ക് (ഒമാൻ, സൗദി അറേബ്യ, യു എ ഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ) എത്തുന്ന മിക്ക കുടിയേറ്റ തൊഴിലാളികൾക്കും കഫാല സമ്പ്രദായത്തിൽ നിലനിൽക്കുന്ന പല തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകേണ്ടി വരുന്നുണ്ട്

പത്താം ക്ലാസ് യോഗ്യത മുതൽ മെഡിസിൻ ഉൾപ്പെടെയുള്ള പ്രഫഷനൽ ബിരുദം വരെ നേടിയ 28.7 ലക്ഷം പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നത്. സർക്കാർ വേതനം നൽകുന്ന താൽക്കാലിക ജോലികളിലും തൂപ്പുജോലി പോലുള്ള തസ്തികകളിലും എക്സ്ചേഞ്ചുകൾ യോഗ്യതയും സീനിയോറിറ്റിയും അനുസരിച്ചു നൽകുന്ന പട്ടികയിൽനിന്നു മാത്രമേ നിയമനം പാടുള്ളൂവെന്നാണ് ചട്ടം. ഇതു കർശനമായി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവുകളുമുണ്ട്. പക്ഷേ എല്ലാ വകുപ്പുകളും പിൻവാതിൽ നിയമനം വ്യാപകമായി നടക്കുകയാണ്.

അതായത് മാന്യമായ തൊഴിൽ കിട്ടാത്തതും തൊഴിൽ കിട്ടിയാൽ തന്നെ മാന്യമായ വേതനം കിട്ടാത്തതുമാണ് മലയാളികളെ കുടിയേറ്റം നടത്താൻ പ്രേരിപ്പിക്കുന്നത്. മുൻപ് തൊഴിലാളി സൗഹാർദപരമായ തൊഴിൽ നിയമങ്ങളില്ലാത്ത ഗൾഫിലേക്കാണ് മലയാളികൾ കൂടുതൽ കുടിയേറ്റം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ യുദ്ധമുഖമായ റഷ്യ ഇസ്രായേൽ എന്നിവ ആയാൽ പോലും പോകാൻ തയ്യാറാണ് മലയാളി. ഇപ്പോഴും പല ഗൾഫ് രാജ്യങ്ങളിലും തൊഴിലാളി സൗഹാർദപരമായ തൊഴിൽ നിയമങ്ങളല്ല ഉള്ളത്.

2023 ന്റെ അവസാനത്തോടെ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം 2019 മുതൽ 2023 ജൂൺ 30 വരെ 48095 പരാതികളാണ് ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളിൽനിന്നു ലഭിച്ചത്. അന്താരാഷ്ട്ര തൊഴിൽ സംഘടന നിർവചിച്ചിട്ടുള്ള നിർബന്ധിത തൊഴിലിന്റെ പരിധിയിൽ പെടുന്നവയാണ് ഈ പരാതികളെല്ലാം. അമ്പതിനായിരത്തോളം വരുന്ന ഈ പരാതികൾ യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങളുടെ ഒരു ചെറു സൂചകം മാത്രമാണ്.

മാന്യമായ തൊഴിൽ സാഹചര്യം ഗൾഫ് രാജ്യങ്ങളിൽ വളരെ വിരളമാണ്. അത് ലഭിക്കുകയെന്നത് വലിയ ഒരു ഭാഗ്യമാണ്

മിക്ക പരാതികളും റിപ്പോർട്ട് ചെയ്യപ്പെടാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇന്ത്യൻ എംബസികളിൽനിന്ന് ഏറെ ദൂരെയായി സ്ഥിതിചെയുന്ന തൊഴിലിടങ്ങൾ, തൊഴിലുടമകളോടുള്ള ഭീതി, നിലനിൽക്കുന്ന ചൂഷണ സാഹചര്യങ്ങളിൽനിന്ന് എംബസിയിലേക്കെത്താനുള്ള വണ്ടിക്കൂലി പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥ എന്നിവയൊക്കെ ഇവയിൽ ചിലത് മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ഏകദേശം അഞ്ച് ലക്ഷത്തോളം വരുന്ന പരാതികളിൽ കേവലം അൻപതിനായിരം മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.

അറബ് രാജ്യങ്ങളിലേക്ക് (ഒമാൻ, സൗദി അറേബ്യ, യു എ ഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ) എത്തുന്ന മിക്ക കുടിയേറ്റ തൊഴിലാളികൾക്കും കഫാല സമ്പ്രദായത്തിൽ നിലനിൽക്കുന്ന പല തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരാകേണ്ടി വരുന്നുണ്ട്. ആധുനിക അടിമത്വത്തിനു സമാനമായ ഈ സമ്പ്രദായം അനാരോഗ്യപരവും അധിക്ഷേപകരവുമായ തൊഴിലാളി- തൊഴിലുടമ ബന്ധങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

അറബ് രാജ്യങ്ങളിൽ നിർമ്മാണരംഗത്തും വീട്ടുജോലികളിലും ഏർപ്പെടുന്ന മിക്ക തൊഴിലാളികൾക്കും മോശമായ തൊഴിൽ സാഹചര്യങ്ങൾ, മോശപ്പെട്ട താമസസൗകര്യങ്ങൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, അപര്യാപ്തമായ തൊഴിലിട പരിശോധനകൾ എന്നിവ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. കൃത്യമായി ശമ്പളം നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിൽ തന്നെയും തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിയാത്തതും അധിക തൊഴിൽ സമയവും ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകളും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

ലേബർ ക്യാമ്പ്

ഇത് കൂടാതെ നീതിന്യായ സംവിധാനങ്ങളുടെ പരിമിതമായ ലഭ്യതയും കാര്യക്ഷമമല്ലാത്ത തർക്കപരിഹാര വ്യവസഥിതിയും നഷ്ടപരിഹാര പദ്ധതികളുടെ അഭാവവും കുടിയേറ്റ തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. കൂട്ടമായി ആവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നത് ചെറുക്കുന്നതിനായി ചില രാജ്യങ്ങളിൽ തൊഴിലാളി കൂട്ടായ്മകൾ രൂപീകരിക്കുന്നതിന് വിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ട്. ബഹ്‌റൈനിലും ഒമാനിലും മാത്രമാണ് നിലവിൽ തൊഴിലാളി സംഘടനകളുള്ളത്.

മാന്യമായ തൊഴിൽ സാഹചര്യം ഗൾഫ് രാജ്യങ്ങളിൽ വളരെ വിരളമാണ്. അത് ലഭിക്കുകയെന്നത് വലിയ ഒരു ഭാഗ്യമാണ്. അത് തുറന്നുപറയാൻ എനിക്കു മടിയില്ല. അത് മറച്ചുവെച്ചാൽ അത് ശരിയാക്കാൻ സാധിക്കില്ല. മാന്യമായ തൊഴിലിടം ഇലാത്തതിനോട് കൂട്ടിച്ചേർക്കാവുന്നതാണ് മാന്യമായ താമസ സൗകര്യം കിട്ടുന്നില്ലെന്നതും. കുവൈറ്റിലുണ്ടായ അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത് സുരക്ഷിതമായ മാന്യമായ താമസ സൗകര്യം ഇല്ലാതായതായെന്നാണ് വാർത്തകൾ.

അപ്പോൾ എന്ത് തരത്തിലുള്ള ചൂഷണത്തിനും വിധേയമായാലും കേരളത്തിൽനിന്നു കുടിയേറ്റം നടത്താൻ മലയാളി തയ്യാറാണ്. കാരണം ഒന്നേയുള്ളൂ. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ. അതുകൊണ്ടു വിദേശത്ത് എന്ത് അപകടമുണ്ടായാലും അതിൽ മലയാളി പേരുകൾ ഉണ്ടാകും, തീർച്ച.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?