ELECTION 2023

ഹിജാബ് നിരോധനത്തിനെതിരെ പോരാടിയ കനീസ് ഫാത്തിമ; കർണാടക നിയമസഭയിലെ ഏക മുസ്ലീം വനിതാ അംഗം

വെബ് ഡെസ്ക്

കർണാടകയിലെ ഗുൽബർഗ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസിന്റെ വിജയത്തിന് മാനങ്ങൾ പലതാണ്. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് കന്നഡിഗർ നൽകിയ മറുപടിയാണ് കർണാടകയിലേതെന്ന് കോൺഗ്രസ് പറയുമ്പോൾ, അത് അക്ഷരാർഥത്തിൽ ശരിയാകുകയാണ് ഇവിടെ. ഹിജാബ് നിരോധനത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്ന കനീസ് ഫാത്തിമ, ഗുൽബർഗ നോർത്തിൽ നിന്ന് ഒരു തവണ കൂടി വിധാൻ സൗധയിലെത്തുകയാണ്‌, കർണാടക നിയമസഭയിലെ ഏക മുസ്ലീം വനിതാ അംഗമെന്ന പ്രത്യേകതയോടെ.

ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് കോൺഗ്രസിന്റെ കനീസ് ഫാത്തിമ ജയിക്കുന്നത്. 2,712 വോട്ടിന്റെ ഭൂരിപക്ഷത്തിത്തിന് ബിജെപി സ്ഥാനാർഥി ചന്ദ്രകാന്ത് ബി പാട്ടീലിനെ കനീസ് പരാജയപ്പെടുത്തി. മുസ്ലീം ആധിപത്യമുള്ള ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ നിന്ന് 2018ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് കനീസ് കർണാടക നിയസഭയിൽ ഇടം പിടിച്ചത്. അന്നും എതിരാളിയായിരുന്ന ചന്ദ്രകാന്തിനെ 5,940 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കനീസ് പരാജയപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്ത എട്ട് മുസ്ലീം സ്ഥാനാർഥികളിൽ ഒരാളാണ് കനീസ്. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കരുതെന്ന കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ കലബുറഗിയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് കനീസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സമത്വത്തിനും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു പ്രതിഷേധം.

പെൺകുട്ടികൾ അടിച്ചമര്‍ത്തപ്പെടുന്നുവെന്നും വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടത്തിയത്. വർഗീയ സംഘർഷം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാർഥികൾ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചതും കനീസിന്റെ നേതൃത്വത്തിൽ തന്നെ. ഹിജാബ് ധരിച്ച് നിയമസഭയിൽ എത്തുന്നത് തടയാൻ സാധിക്കുമോയെന്ന് സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച കനീസിന്റെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലും മുന്നണിയിലുണ്ടായിരുന്നു ഇവര്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും