ELECTION 2023

കർണാടക മന്ത്രിമാരെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ച; ശനിയാഴ്ച 20 മന്ത്രിമാർ ചുമതലയേറ്റേക്കും

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ പുതിയ സർക്കാരിലെ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കാൻ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡൽഹിയിൽ ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഇരുവർക്കുമൊപ്പം സത്യപ്രതിജ്ഞ ചെയ്യാനുള്ള 20 - 25 മന്ത്രിമാരുടെ പട്ടികയുടെ കാര്യത്തിലാണ് അന്തിമ തീരുമാനം ഡൽഹിയിൽ നിന്നുണ്ടാകുക. കർണാടകയിൽ 34 മന്ത്രി സ്ഥാനങ്ങൾ ഉണ്ടെങ്കിലും പൂർണ മന്ത്രിസഭ ശനിയാഴ്ച ചുമതലയേൽക്കില്ല.

ജാതി - സമുദായ - പ്രാദേശിക - മേഖല സന്തുലനം ഉറപ്പു വരുത്തി വേണം മന്ത്രിമാരെ നിശ്ചയിക്കാൻ. ഇത്തവണ വിവിധ മത വിഭാഗങ്ങളിൽ നിന്നും സമുദായ സംഘടനകളിൽ നിന്നും വലിയ പിന്തുണയാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 135 എം എൽ എമാരിൽ 34 ലിംഗായത്ത് സമുദായക്കാരും 24 വൊക്കലിഗ സമുദായക്കാരുമുണ്ട്. പട്ടികജാതി വിഭാഗമായ വാൽമീകി നായക് സമുദായത്തിൽപെട്ട 15 പേരും ഒബിസി വിഭാഗത്തിൽ നിന്നുള്ള കുറുബ സമുദായത്തിൽ നിന്ന് 9 പേരും വിജയിച്ചിട്ടുണ്ട്. അഞ്ചു തവണ ജയിച്ചിട്ടും ഇതുവരെ മന്ത്രിസ്ഥാനം കിട്ടാത്ത നിരവധിപേർ ഇത്തവണയും എം എൽ എമാരായുണ്ട്.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അവരവർക്കു വേണ്ടപ്പെട്ടവരുടെ പട്ടികയുമായാണ് ഡൽഹിക്കു തിരിക്കുന്നത് . മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര, എം ബി പാട്ടീൽ, ബി കെ ഹരിപ്രസാദ്, കെ ജെ ജോർജ്, എൻ എ ഹാരിസ്, കെ എച്ച് മുനിയപ്പ, രൂപകല ശശിധർ, ലക്ഷ്മൺ സവദി, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, ലക്ഷ്മി ഹെബ്ബാൾക്കർ, മധു ബംഗാരപ്പ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയവരുടെ പേരുകളാണ് മന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

ബിജെപിയിൽ നിന്നെത്തി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് തോറ്റെങ്കിലും ഉപരിസഭാംഗമാക്കി ( എം എൽ സി ) ജഗദീഷ് ഷെട്ടാറിന് മന്ത്രി പദവി നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പരാജയപ്പെട്ടെങ്കിലും ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശം മേഖലയിൽ ഒന്നാകെ കോൺഗ്രസിന് നേട്ടമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം ഒറ്റ ഉപമുഖ്യമന്ത്രി പദവി മതിയെന്ന ഹൈക്കമാൻഡ് തീരുമാനം ലിംഗായത്ത് - ദളിത് - മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമായി. ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയും എട്ട് വർഷക്കാലം കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജി പരമേശ്വര ദളിത് ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മുൻനിരയിലുണ്ട്. എം ബി പാട്ടീലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന് ലിംഗായത്തുകളും സമീർ അഹമ്മദ്ഖാനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സുന്നി വഖഫ് ബോർഡും രംഗത്തുണ്ട്.

ഇത്തവണത്തെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോൾ പലരെയും ഹൈക്കമാൻഡിന് നിരാശപ്പെടുത്തേണ്ടി വരും . പദവി മോഹികളുടെ ബാഹുല്യം കാരണം മന്ത്രി പദവികൾ തുല്യ വർഷത്തേക്ക് പങ്കിടേണ്ട സാഹചര്യവും വന്നു ചേരാം. നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ആരെന്ന കാര്യത്തിലും ഏകദേശ ധാരണയാക്കിയാകും ഡൽഹിയിൽ നിന്ന് നേതാക്കൾ മടങ്ങുക .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും