ELECTION 2023

ബിജെപി ബന്ധത്തിന് ഷട്ടറിട്ട് ജഗദീഷ് ഷെട്ടാർ; കർണാടകയിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കാവി ക്യാമ്പ്

ദ ഫോർത്ത് - ബെംഗളൂരു

ടിക്കറ്റ് നിഷേധത്തെ തുടർന്ന് കർണാടക ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഒടുവിൽ ജഗദീഷ് ഷെട്ടാറിന്റെ രാജിയിൽ കലാശിച്ചു. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു. പാർട്ടി നേതൃത്വത്തിന്റെ കടുത്ത അവഗണനയിൽ നിരാശനാണെന്നും ഹുബ്ബള്ളി  ധാർവാഡ് സെൻട്രൽ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം ഞായറാഴ്ച  രാജിവയ്ക്കുമെന്നും ശനിയാഴ്ച രാത്രി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

"എനിക്ക് എന്തുകൊണ്ട് ടിക്കറ്റില്ലെന്നു അവർ പറയുന്നില്ല, ഞാൻ നന്നായി ബിജെപിയെ സേവിച്ചുവെന്ന് അവർ പറയുന്നുണ്ട്. അതുകൊണ്ടാണോ ടിക്കറ്റില്ലാത്തത്?  അതോ എന്റെ പേരിൽ ലൈംഗിക അതിക്രമ കേസും അഴിമതി ആരോപണവും ഇല്ലാത്തതാണോ പ്രശ്നം? ക്രിമിനൽ പശ്ചാത്തലമുള്ള എത്ര പേർക്കാണിവർ ടിക്കറ്റ് നൽകിയിരിക്കുന്നത്. എന്റെ കുറവുകൾ എന്താണെന്നു ബിജെപി നേതൃത്വം പറയട്ടെ. എനിക്ക് ടിക്കറ്റില്ലെന്ന കാര്യം ശരിക്കും എന്നെ ഞെട്ടിച്ചു. ടിക്കറ്റ് തരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും മിണ്ടാട്ടമില്ല. ബിജെപി ഹൈക്കമാൻഡ് ഒരക്ഷരം ഉരിയാടുന്നില്ല," മാധ്യമങ്ങൾക്കു മുന്നിൽ അമർഷം പരസ്യമാക്കി ജഗദീഷ് ഷെട്ടാര്‍.

ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിൽ ഇടഞ്ഞ ഷെട്ടാറിനെ അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം കർണാടകയുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, പ്രൾഹാദ്‌ ജോഷി, മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു . ശനിയാഴ്ച ഹുബ്ബള്ളിയിൽ എത്തിയ മൂവരും ജഗദീഷ് ഷെട്ടാറിനെ പ്രൾഹാദ്‌ ജോഷിയുടെ വീട്ടിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം നിരാകരിച്ചു.

ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഭയന്നായിരുന്നു നേതാക്കൾ ഷെട്ടാറിന്റെ വീട്ടിൽ ചർച്ചക്ക് പോകാതിരുന്നത് . പ്രൾഹാദ്‌ ജോഷിയുടെ വീടിൽ നിന്ന് മാറി മറ്റൊരിടത്തു വെച്ചായിരുന്നു പിന്നീട് കൂടിക്കാഴ്ച നിശ്ചയിച്ചത്. നേരത്തെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഡൽഹിയിൽ  കൂടിക്കാഴ്ച നടത്തിയ ഷെട്ടാറിന്‌ ടിക്കറ്റ് വിഷയം പുനഃപരിശോധിക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നു. എന്നാൽ പുനഃപരിശോധന നടന്നില്ലെന്ന് ഷെട്ടാറിനെ അറിയിക്കാൻ ആയിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. അനുനയ നീക്കം പാളിയതോടെ നേതാക്കൾ രാത്രിയോടെ സ്ഥലം വിട്ടു. തുടർന്നായിരുന്നു രാജിയും പാർട്ടി വിടലും പ്രഖ്യാപിച്ച് ഷെട്ടാർ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

ജനസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷെട്ടാർ വടക്കൻ കർണാടകയെ കാവിക്കോട്ടയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്. കർണാടക നിയമസഭാ സ്പീക്കറായും മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2012 ൽ ആയിരുന്നു ഒരു വർഷത്തേക്ക് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. ഏഴ് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . കർണാടകയിൽ ബിജെപിയുടെ വോട്ട് ബാങ്കും പ്രബല സാമുദായവുമായ  ലിംഗായത്ത് സമുദായാംഗമാണ് ജഗദീഷ് ഷെട്ടാർ.

തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കവേ മുതിർന്ന നേതാവ് പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോകുന്നത് വലിയ തിരിച്ചടിയാണ് ബിജെപിക്ക്‌. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഇതുവരെ പത്തോളം എംഎൽഎ മാരും ആയിരക്കണക്കിന് ബിജെപി ഭാരവാഹികളും പാർട്ടി അംഗത്വം രാജിവച്ച് കഴിഞ്ഞു. നിരവധി പാർട്ടി അനുയായികളും ബിജെപി ബന്ധം വിടുന്നതായി പ്രഖ്യാപിച്ച് തെരുവുവിലിറങ്ങി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി പാർട്ടിവിട്ട് കോൺഗ്രസിൽ പോയതിന്റെ ക്ഷീണം മാറും മുൻപാണ് ബിജെപി ബന്ധത്തിന് ജഗദീഷ് ഷെട്ടാറും ഷട്ടറിട്ടിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?