ELECTION 2023

പിടിമുറുക്കി ശിവകുമാർ; വൊക്കലിഗ- ലിംഗായത്ത് മഠങ്ങളുടെ പിന്തുണ, ഭൂരിപക്ഷ എം എൽ എമാരും ഒപ്പം

ദ ഫോർത്ത് - ബെംഗളൂരു

കർണാടക മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള വടംവലിയിൽ ഡികെ ശിവകുമാറിന് മുന്നേറ്റം. കർണാടകയിലെ പ്രബല സമുദായങ്ങളായ വൊക്കലിഗ -ലിംഗായത്ത് മഠങ്ങളുടെ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് ശിവകുമാർ. തങ്ങളുടെ സമുദായക്കാരനായ ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രമുഖ വൊക്കലിഗ മഠമായ ആദി ചുഞ്ചന ഗിരി മഠം പരസ്യമായി ആവശ്യപ്പെട്ടു. മഠാധിപതി സ്വാമി നിർമലാനന്ദ ദേവ് നേരിട്ടുവന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ ഇക്കാര്യം പറഞ്ഞത്.

ശിവകുമാറിന് മുഖ്യമന്ത്രിക്കസേര നൽകേണ്ടതിന്റെ ആവശ്യകത മഠാധിപതി വിവരിച്ചു. ലിംഗായത്ത് മഠങ്ങളും ശിവകുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ കാണാൻ ആഗ്രഹിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ലിംഗായത്ത് മഠങ്ങളിൽനിന്നുള്ള പ്രതിനിധികൾ ശിവകുമാറിന്റെ അഭാവത്തിൽ സഹോദരൻ ഡികെ സുരേഷിനെ കണ്ട് പിന്തുണ അറിയിച്ചു. കർണാടകയുടെ സുസ്ഥിര വികസനത്തിനും വളർച്ചയ്ക്കും ശിവകുമാറിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കുന്നുവെന്ന് പ്രതിനിധികൾ പറഞ്ഞു.

30 വർഷത്തെ ഇടവേളയ്ക്കുശേഷമാണു കോൺഗ്രസ് രാഷ്ട്രീയത്തിൽ ലിംഗായത്ത് മഠങ്ങൾ ഇടപെടുന്നത്. ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന ലിംഗായത്തുകൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനോട് കൂറ് പ്രഖ്യാപിച്ചതായിരുന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ ഒരു ഘടകം.

അതേസമയം, 135 എംഎൽഎ മാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഉറപ്പാക്കിയാണ് ഡികെ ശിവകുമാർ മുന്നേറുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻനിർത്തി ഞായറാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഡികെ സ്വന്തമാക്കിയതായാണ് വിവരം.

എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലും ഭൂരിപക്ഷം പേരും മുഖ്യമന്ത്രി സ്ഥാനത്തിന് ഡികെ അർഹനെന്ന് ചൂണ്ടിക്കാട്ടി. വോട്ടുകൾ ഡൽഹിയിൽ എണ്ണി കോൺഗ്രസ് ഹൈക്കമാൻഡ് നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ വെവ്വേറെ കാണും. സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രത്യേക വിമാനത്തിൽ ഇന്ന് ഡൽഹിയിലേക്ക് പോകും.

"ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇനിയുള്ള കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും," ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനപ്പെട്ട രണ്ടു മഠങ്ങളുടെയും ഭൂരിപക്ഷ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാകുന്നതോടെ കർണാടകയിലെ അനിഷേധ്യ നേതാവായി മാറുകയാണ് ശിവകുമാർ. ഇതോടെ കടുത്ത ഉപാധികൾ മുന്നോട്ടുവച്ച് മുഖ്യമന്ത്രി പദത്തിലെ ആദ്യ അവസരം സിദ്ധരാമയ്യക്കായി വിട്ടുകൊടുക്കാൻ ഡികെ തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

അഞ്ചു വർഷത്തിനുള്ളിൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്ന സിദ്ധരാമയ്യക്ക് ആദ്യ അവസരം നൽകണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം