ELECTION 2023

കർണാടകയുടെ മലയാളി മുഖങ്ങള്‍

എ പി നദീറ

കെ ജെ ജോർജ്ജ്, എൻ എ ഹാരിസ്, കെ മത്തായി കന്നഡ പോരിലെ മലയാളി മുഖങ്ങളാണ് ഇവര്‍. 224 അംഗ കർണാടക നിയമസഭയിലേക്ക് 2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മാറ്റുരക്കുന്നത്. ഇതിൽ കോൺഗ്രസിനായി കളത്തിലിറങ്ങിയിരിക്കുന്ന രണ്ടു സ്ഥാനാർത്ഥികളും ആം ആദ്മിക്കായി വോട്ടു തേടുന്ന ഒരു സ്ഥാനാർത്ഥിയും മലയാളികളാണ്.

കോട്ടയം ചിങ്ങവനത്ത് നിന്നും കർണാടകയിലെ കുടകിലേക്ക് ചേക്കേറിയ കർഷക കുടുംബത്തിൽ ജനിച്ച കേളചന്ദ്ര ജോസഫ് ജോർജ് എന്ന കെ ജെ ജോർജ്ജിന് ഇത് സർവാഗ്ന നഗറിൽ ആറാം അങ്കമാണ്. കർണാടക ആഭ്യന്തര വകുപ്പുൾപ്പടെ കൈകാര്യം ചെയ്ത കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോർജ്ജ്. ഇരുപതാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം യൂത്ത് കോൺഗ്രസ്സിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. മണ്ഡലം ഇത്തവണയും കൈപിടിയിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ ജെ ജോർജ്ജ് . എല്ലാ വിഭാഗം ആളുകളെയും ഒരുപോലെ ചേർത്ത് നിർത്തുന്ന കോൺഗ്രസ് കർണാടകയിൽ അധികാരം തിരിച്ചു പിടിക്കുമെന്നും ജോർജ്ജ് ദ ഫോർത്തിനോട് പറഞ്ഞു.

ശാന്തിനഗറിൽ എൻഎ ഹാരിസിന് എതിരാളിയായി എത്തുന്നതും മറ്റൊരു മലയാളിയായ കെ മത്തായി

കെജെ ജോർജ്ജിന്റെ സർവാഗ്ന നഗറിന്റെ തൊട്ടടുത്ത മണ്ഡലമായ ശാന്തി നഗറിൽ വോട്ടു തേടുകയാണ് കോൺഗ്രസിന്റെ എൻഎ ഹാരിസ്. കാസർഗോഡ് നിന്നും ശിവമോഗയിലെ ഭദ്രാവതിയിലേക്കു വ്യാപാര ആവശ്യാർഥം കുടിയേറിയ കുടുംബമാണ് എൻഎ ഹാരിസിന്റേത്. 2008 മുതൽ ശാന്തിനഗർ അദ്ദേഹത്തെ പിന്തുണച്ചു പോരുകയാണ്. മറുനാടൻ മലയാളികളുടെ പ്രശ്നത്തിൽ സജീവമായി ഇടപെടുന്ന ആളാണ് ഹാരിസ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മലയാളികൾക്ക് നാട്ടിൽ പോകാൻ സൗജന്യമായി ബസുകൾ ഏർപ്പാടാക്കാൻ മുൻകൈ എടുത്തു. മതേതര പാർട്ടിയായ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരണമെന്ന് കന്നഡിഗർ ആഗ്രഹിക്കുകയാണെന്നും അത് യാഥാർഥ്യമാകുമെന്നും എൻഎ ഹാരിസ് ദ ഫോർത്തിനോട് പറഞ്ഞു.

ശാന്തിനഗറിൽ എൻഎ ഹാരിസിന് എതിരാളിയായി എത്തുകയാണ് മറ്റൊരു മലയാളിയായ കെ മത്തായി. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം പുതുപ്പള്ളിയിൽ വേരുകളുള്ള കുടുംബമാണ് മത്തായിയുടേത്. ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം കർണാടകയിലാണ്. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പെന്ന വാഗ്ദാനവുമായാണ് കെ മത്തായി ആം ആദ്മി പാർട്ടിക്കായി വോട്ടു ചോദിക്കുന്നത്. ഡൽഹിക്കു സമാനമായ ഭരണം കാഴ്ചവെക്കാൻ കർണാടകയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം