ELECTION 2023

ബെംഗളൂരു സ്തംഭിപ്പിച്ച്‌ മോദിയുടെ മെഗാ റോഡ് ഷോ; മണിപ്പൂർ കത്തുമ്പോഴും പ്രധാനം 'ഷോ' എന്ന് വിമർശനം

ദ ഫോർത്ത് - ബെംഗളൂരു

ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാർജിച്ച ബെംഗളൂരു നഗരം നിശ്ചലമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റോഡ് ഷോയ്ക്ക് തുടക്കം. എട്ട് മണിക്കൂർ നീണ്ട റോഡ് ഷോയ്ക്കായി നഗരവീഥികൾ മുഴുവൻ കെട്ടിയടച്ചതോടെ ജനജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. വെള്ളിയാഴ്ച മുതൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി നിർദേശപ്രകാരം റോഡ് ഷോ കടന്നുപോകുന്ന വഴിയിലെ കടകളെല്ലാം അടച്ചിരുന്നു.

രാവിലെ പത്തിനാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും എട്ട് മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. ഗതാഗത നിയന്ത്രണത്തെ കുറിച്ച് നഗരവാസികൾക്ക് വിവരം നൽകിയിരുന്നെങ്കിലും യാദൃശ്ചികമായി വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങിയവർ വലഞ്ഞു. പത്തു മണിക്ക് ജെ പി നഗറിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തു അവസാനിക്കുമ്പോൾ 26 കിലോമീറ്ററാണ് മോദി സഞ്ചരിച്ചത്.

കോൺഗ്രസ് പ്രകടനപത്രികയിലെ 'ബജ്‌റംഗ് ദൾ നിരോധനം' റോഡ് ഷോയിൽ സംഘപരിവാർ സംഘടനകൾ വിഷയമാക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു നഗരത്തിലെ പ്രകടനങ്ങള്‍. ബജ്‌റംഗ്‌ ബലി (ഹനുമാൻ) ചിത്രം ആലേഖനം ചെയ്ത കാവി പതാക കൊണ്ട് ബജ്‌റംഗ് ദളും വി എച്ച് പിയും ഉൾപ്പടെയുള്ള സംഘടനകളുടെ പ്രവര്‍ത്തകരാല്‍ നഗരം നിറഞ്ഞു. ജയ് ബജ്‌റംഗ് ബലി മുദ്രാവാക്യങ്ങളുമായായിരുന്നു ഇവർ മോദിയെ വരവേറ്റത്.

ബെംഗളൂരുവിലെ 28 നിയമസഭാ മണ്ഡലങ്ങളിൽ 17 മണ്ഡലങ്ങളെയും സ്പർശിച്ചാണ് റോഡ് ഷോ കടന്നുപോയത്. ബിജെപി അനുഭാവികളും പ്രവർത്തകരുമായി പത്തു ലക്ഷം പേർ രണ്ടുദിവസമായി റോഡ്ഷോ കാണാനെത്തുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്.

2018 ൽ കോൺഗ്രസിനോടൊപ്പം നിന്ന 14 മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്ന 12 മണ്ഡലങ്ങളുമാണ് തലസ്ഥാന നഗരത്തിലുള്ളത്. ബെംഗളൂരു വിമാത്താവളത്തിന്റെ രണ്ടാം ടെർമിനൽ, എച്ച് എ എൽ ഹെലികോപ്റ്റർ ഫാക്ടറി, മെട്രോ സർവീസ് വ്യാപനം തുടങ്ങി വികസന നേട്ടങ്ങൾ ഉയർത്തി കാട്ടിയാണ് ബിജെപി നഗരത്തിൽ വോട്ട് ചോദിക്കുന്നത്.

അതേസമയം, നരേന്ദ്ര മോദിയുടെ റോഡ് ഷോക്കെതിരെ വൻ വിമർശനമാണ് മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഉയരുന്നത്. മണിപ്പൂരിലെ ആഭ്യന്തര സംഘർഷവും കശ്മീർ അതിർത്തിയിലെ സൈനികക്കൂട്ടക്കൊലയും കാര്യമാക്കാതെയാണ് കർണാടകയിൽ മോദി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതെന്ന് എഐഎംഐഎം (മജ്‌ലിസെ പാർട്ടി) നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം