INDIA

ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന

വെബ് ഡെസ്ക്

ചൈനീസ് ധനസഹായം ലഭിച്ചുവെന്ന് ആരോപിച്ച് ഓൺലൈൻ പോർട്ടലായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിൽ നടന്ന പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർ ഒക്ടോബർ രണ്ടിന് ചേർന്ന യോഗത്തിലെ തീരുമാനമനുസരിച്ചായിരുന്നു ഇന്ന് രാവിലെ മുതൽ നടന്ന പരിശോധന.

വൻ പോലീസ് സന്നാഹത്തെ അണിനിരത്തിയായിരുന്നു മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ റെയ്ഡ്. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലായി നൂറോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹി പ്രത്യേക സെൽ ഉദ്യോഗസ്ഥരും മറ്റുമായി അഞ്ഞൂറോളം പോലീസുകാരാണ് രാവിലെ ആറോടെ ആരംഭിച്ച പരിശോധനയുടെ ഭാഗമായത്.

റിപ്പോർട്ടുകൾ പ്രകാരം, പരിശോധന നടത്തേണ്ടവരെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇതിൽ എ വിഭാഗത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ ഠക്കുർത്ത, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഇതിൽ ചിലരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുക്കുകയും ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കുകയും ചെയ്തു. പ്രബീർ പുരകായസ്തയെ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പോലീസ് പ്രത്യേക സെൽ ഓഫീസിലേക്ക് കൊണ്ടുപോയി.

യുഎപിഎയിലെ അഞ്ച് വകുപ്പുകളും ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകളും ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയിട്ടുണ്ട്. 153 എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക),120 ബി (ക്രിമിനൽ ഗൂഢാലോചന), യുഎപിഎ വകുപ്പുകളിലെ 13 (തീവ്രവാദ പ്രവർത്തനം), 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണം), 18 (ഗൂഢാലോചന), 22 സി (കമ്പനികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ) എന്നിവ പ്രകാരമാണ് കേസ്.

ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്കിന് ഏകദേശം 38 കോടി രൂപ ലഭിച്ചതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പറയുന്നത്. എട്ട് മാധ്യമപ്രവർത്തകരുടെ ശമ്പളത്തിനാണ് ഈ പണം ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനും ഭീമ കൊറേഗാവ് കേസിൽ വിചാരണനേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവലാഖയ്ക്കും ന്യൂസ്‌ക്ലിക്ക് പണം നൽകിയെന്നും ഇ ഡി പറയുന്നു.

മൊത്തം പത്തുപേരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. ഇതിൽ അഞ്ചുപേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും