പ്രതീകാത്മക ചിത്രം 
INDIA

മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം; രണ്ട് യാത്രക്കാർ മുംബൈയിൽ അറസ്റ്റിൽ

വെബ് ഡെസ്ക്

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാർ അറസ്റ്റിലായി. ദത്താത്രേയ ബാപ്പർദേക്കർ, ജോൺ ജോർജ് ഡിസൂസ എന്നിവരാണ് വിമാനത്തിനുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മദ്യപിച്ചെത്തിയ ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞതായാണ് പരാതി. കഴിഞ്ഞ ദിവസം വിമാനം മുംബൈയിൽ ലാൻഡ് ചെയ്‌ത ശേഷം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന 6E 1088 വിമാനത്തിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

പാൽഘർ, കോലാപ്പൂർ സ്വദേശികളായ ജോണും ദത്താത്രേയയും ഒരു വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഇവർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് കൊണ്ടുവന്ന മദ്യം വിമാനത്തിനുള്ളിൽവച്ച് കഴിച്ചെന്നാണ് ആരോപണം. മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം വച്ചത് ചിലർ എതിർത്തപ്പോഴാണ് യാത്രക്കാരെ അസഭ്യം പറയാൻ തുടങ്ങിയത്. ഇവർ ഉപയോഗിച്ചിരുന്ന മദ്യക്കുപ്പികൾ ജീവനക്കാർ എടുത്ത് മാറ്റിയതിനെത്തുടർന്ന് ജീവനക്കാർക്ക് നേരെയും അസഭ്യം വർഷം ആരംഭിച്ചു.

വിമാനക്കമ്പനി നൽകിയ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 പ്രകാരമാണ് യാത്രക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. എയർക്രാഫ്റ്റ് നിയമങ്ങളിലെ 21,22, 25 വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി

വിമാനത്തിനുള്ളിൽ യാത്രക്കാർ പ്രശ്നമുണ്ടാക്കുന്ന ഈ വർഷത്തെ ഏഴാമത്തെ സംഭവമാണിത്. മാർച്ച് 11 ന്, ലണ്ടൻ-മുംബൈ വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിച്ചതിനും പുകവലിക്കുകയും സഹയാത്രികരോടും ജീവനക്കാരോടും മോശമായി പെരുമാറുകയും ചെയ്ത അമേരിക്കൻ പൗരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ രമാകാന്തിനെയാണ് മുംബൈ സഹർ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ജനുവരിയിൽ ഡൽഹി പട്‌ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വിമാനത്തിൽ അന്ന് തർക്കമുണ്ടായിട്ടില്ലെന്ന് എയർലൈൻ വ്യക്തമാക്കിയിരുന്നു. പട്‌ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് രണ്ട് യാത്രക്കാർ മദ്യവുമായി എത്തിയിരുന്നതായി ഇൻഡിഗോ എടിസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനമിറങ്ങിയ ശേഷം പട്‌ന വിമാനത്താവളത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എയർലൈൻ ഔദ്യോഗിക പരാതിയും നൽകി.

കഴിഞ്ഞ വർഷം ഡിസംബറിൽ, ബാങ്കോക്കിൽനിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന വിമാനത്തിനുള്ളിൽ വച്ച് കുറച്ച് ആളുകൾ വഴക്കിടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തായ് സ്‌മൈൽ എയർവേയ്‌സ് വിമാനത്തിലാണ് സംഘർഷമുണ്ടായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ ഒരു യാത്രക്കാരനെ മറ്റു ചില സഹയാത്രക്കാർ ചേർന്ന് തല്ലുന്നതും കാണാമായിരുന്നു.

ഡിസംബറിൽ സമാനമായ ഒരു സംഭവം ഇസ്താംബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിലും നടന്നിരുന്നു. ഒരു യാത്രക്കാരനും എയർഹോസ്റ്റസും തമ്മിലായിരുന്നു സംഘർഷം. വിമാനത്തിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും വഴക്കിട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും