INDIA

2,000 കോടി രൂപയുടെ ലഹരിമരുന്ന് കള്ളക്കടത്ത്; മുഖ്യസൂത്രധാരൻ തമിഴ് സിനിമാനിർമാതാവ്, മൂന്ന് പേരെ പിടികൂടി എൻസിബി

വെബ് ഡെസ്ക്

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഭക്ഷ്യവസ്തുക്കളില്‍ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) ഡൽഹി പൊലീസിന്റെയും സംയുക്ത സംഘം പിടികൂടിയത്. മിക്‌സഡ് ഫുഡ് പൗഡറും തേങ്ങാപാൽപ്പൊടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

ലഹരിമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ ഒരു തമിഴ് സിനിമാനിർമാതാവാണെന്ന് എൻസിബി അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 45 തവണ സമാനമായ രീതിയിൽ സ്യൂഡോഫെഡ്രിൻ കയറ്റി അയച്ചതായാണ് റിപ്പോർട്ട്. ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ആണ് ഇത്തരത്തിൽ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമാണ് സ്യൂഡോഫെഡ്രിന് കണക്കാക്കുന്നത്.

നാല് മാസം മുമ്പാണ് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപകമായി ലഹരിമരുന്ന് കയറ്റി അയക്കുന്നതായി വിവരം ലഭിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥനായ ഗ്യാനേശ്വർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കയറ്റുമതിയുടെ ഉറവിടം ഡൽഹിയാണെന്ന് യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഗ്യാനേശ്വർ സിങ് വെളിപ്പെടുത്തി.

സംഭവത്തിൽ മുഖ്യസൂത്രധാരനായ തമിഴ് സിനിമ നിർമാതാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണെന്നും സ്യൂഡോഫെഡ്രിനിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 15-ാം തീയതിയാണ് കേസിൽ ആദ്യ അറസ്റ്റ് നടക്കുന്നത്. ഫെബ്രുവരി 15ന് പശ്ചിമ ഡൽഹിയിലെ ബസായ് ദാരാപൂർ പ്രദേശത്തെ ഒരു ഗോഡൗണിൽ നടത്തിയ തിരച്ചിലില്‍ വിവിധ ധാന്യപൊടികളിൽ ഒളിപ്പിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കണ്ടെത്തുകയായിരുന്നു. മൂന്ന് തമിഴ്‌നാട് സ്വദേശികളെ ഇവിടെ നിന്ന് പിടികൂടുകയും ചെയ്തു.

എന്താണ് സ്യൂഡോഫെഡ്രിന്‍?

ലോകമെമ്പാടും വൻ ഡിമാൻഡുള്ള മെത്താംഫെറ്റാമൈൻ എന്ന മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്യൂഡോഫെഡ്രിൻ. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയാണ് സ്യൂഡോഫെഡ്രിന് വില.

ഒരു സിന്തറ്റിക് ഡ്രഗ് കൂടിയായ സ്യൂഡോഫെഡ്രിന് നിയമപരമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇന്ത്യയിൽ ഈ രാസവസ്തുവിനെ നിയന്ത്രിത പദാർത്ഥമായിട്ടാണ് കണക്കാക്കുന്നത്. സ്യൂഡോഫെഡ്രിൻ അനധികൃതമായി കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും എൻഡിപിഎസ് നിയമപ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും