INDIA

ഹരിയാന: നൂഹിൽ പൊളിക്കൽ നടപടി നേരിട്ട 354 പേരിൽ 283 പേരും മുസ്ലീംങ്ങള്‍, ജനസംഖ്യ ചൂണ്ടിക്കാട്ടി ന്യായീകരിച്ച് അധികൃതർ

വെബ് ഡെസ്ക്

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച നൂഹിലെ പൊളിക്കല്‍ നടപടികൾ നേരിട്ടതില്‍ കൂടുതല്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെന്ന് കണക്കുകള്‍. 283 മുസ്ലീം വീടുകള്‍ക്ക് നേരെയാണ് നടപടിയുണ്ടായതെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹിന്ദു വിഭാഗക്കാരുടെ 71 വീടുകളും പൊളിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 31-ന് നൂഹ് ജില്ലയിൽ നടന്ന വർഗീയ കലാപത്തെ തുടർന്നാണ് സര്‍ക്കാര്‍ പൊളിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍, മുസ്ലീം ആധിപത്യമുള്ള പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്കുകളിലെ ഈ വ്യത്യാസം അധികൃതര്‍ ന്യായീകരിക്കുന്നത്. പൊളിക്കൽ നടപടി അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി നുഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത കണക്കുകള്‍ നിരത്തിയത്.

443 കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിൽ 162 എണ്ണം സ്ഥിരവും ബാക്കി 281 എണ്ണം താൽക്കാലികവുമാണ്. പൊളിക്കൽ നടപടിയെത്തുടർന്ന് വീടുകൾ നഷ്ടമായത് 354 പേർക്കായിരുന്നു. അതിൽ 71 ഹിന്ദുക്കളും 283 മുസ്ലീങ്ങളുമാണ്. 2011ലെ സെൻസസിനെ പരാമർശിച്ചുകൊണ്ടുളള മറുപടിയിൽ നൂഹ് മുസ്ലീം ആധിപത്യമുള്ള ജില്ലയാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

മേവാത്ത് മേഖലയിലെ ജനസംഖ്യ 10,89,263 പേരാണ്, അതിൽ മുസ്ലീങ്ങളും ഹിന്ദു ജനസംഖ്യയും യഥാക്രമം 79.20 ശതമാനവും 20.37 ശതമാനവുമാണ്. 2023-ൽ നുഹിലെ ജനസംഖ്യ 14,21,933 ആണ്. നൂഹിലെ പുൻഹാന തഹ്‌സിൽ ജനസംഖ്യയുടെ 87 ശതമാനവും ഫിറോസ്പൂർ ജിർക്കയിൽ 85 ശതമാനവും മുസ്‌ലിംകളാണെന്നും മറുപടിയിൽ പരാമർശിച്ചിട്ടുണ്ട്.

കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുമ്പ് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സർക്കാർ

ഒരു പ്രത്യേക സമൂഹത്തെ വംശീയ ഉന്മൂലനം നടത്താൻ ലക്ഷ്യമിട്ടിരുന്നോ എന്ന് പൊളിക്കല്‍ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് നേരത്തെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഇത് സംബന്ധിച്ച നുഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗതയുടെ മറുപടി പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രിക്ക് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ജസ്റ്റിസ് അരുൺ പള്ളി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഹ്രസ്വ വാദത്തിനിടെ നിർദ്ദേശിച്ചു.

അതേസമയം, കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുമ്പ് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന്റെ നടപടിക്രമങ്ങൾ പാലിക്കാതെ ഒരു പൊളിക്കലും നടത്തിയിട്ടില്ല. അനധികൃത കുടിയേറ്റങ്ങളോ കൈയേറ്റങ്ങളോ നീക്കം ചെയ്യുമ്പോൾ സർക്കാർ ഒരിക്കലും ജാതിയോ മതമോ നോക്കിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. കൈയേറ്റങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുമ്പോൾ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നും എല്ലാ കയ്യേറ്റക്കാരെയും ഒരുപോലെയാണ് കൈകാര്യം ചെയ്തതെന്നും വ്യക്തമാക്കുന്ന മറുപടിയിൽ ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നും പറയുന്നു.

സർക്കാർ/പഞ്ചായത്തുകൾ/തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയിൽ സ്ഥിരം/താത്കാലിക നിർമാണങ്ങൾ നടത്തി അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുനീക്കാനോ നീക്കം ചെയ്യാനോ സംസ്ഥാന സർക്കാരുകളോടും തദ്ദേശസ്ഥാപനങ്ങളോടും സുപ്രീം കോടതിയും ഹൈക്കോടതിയും വീണ്ടും വീണ്ടും നിർദേശിച്ചിട്ടുണ്ട്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷമാണ് പൊളിക്കൽ നടപടിക്രമങ്ങൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് വംശീയ ഉന്മൂലനമാണെന്ന് വിദൂരമായി പോലും പറയാൻ കഴിയില്ലെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം