INDIA

മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചപ്പോള്‍ രക്തം ഛർദിച്ച സംഭവം: കഫേയില്‍ നല്‍കിയത് ഡ്രൈ ഐസ് എന്ന് ഡോക്ടർ, 'ഡ്രൈ ഐസ്' മാരകമാണോ?

വെബ് ഡെസ്ക്

ഹരിയാനയിലെ കഫേയിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായ സംഭവത്തിൽ കഫേയില്‍ നിന്നും നല്‍കിയത് ഡ്രൈ ഐസ് ആണെന്ന് പരിശോധന ഫലം. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് പരിശോധിച്ച ഡോക്ടറാണ് അത് 'ഡ്രൈ ഐസ്' ആണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. മരണത്തിന് വരെ കാരണമാകുന്ന ഒരു തരം ആസിഡ് ആ പാക്കറ്റിൽ അടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഐസ്ക്രീം, ഫ്രോസൺ ഡെസേർട്ടുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ കൂളിംഗ് ഏജൻ്റായി സാധാരണയായി ഉപയോഗിക്കുന്ന പദാർത്ഥമാണ് ഡ്രൈ ഐസ് എന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അഭിപ്രായപ്പെടുന്നത്.

അതേസമയം, 2019 ഒക്ടോബറിലെ എഫ്എസ്എസ്എഐ (FSSAI) നൽകിയ നിർദേശപ്രകാരം, അന്തരീക്ഷമര്‍ദ്ദത്തില്‍ ഡ്രൈ ഐസ് ഖരപദാർത്ഥത്തിൽ നിന്ന് നേരിട്ട് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വാതകമായി മാറാൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസത്തിന് (ഹൈപ്പർക്യാപ്നിയ) കാരണമാകുകയും മരണം വരെ സംഭവിക്കാൻ കാരണമാകുമെന്നും പരാമർശിക്കുന്നുണ്ട്.

ഗുരുഗ്രാമിൽ സംഭവിച്ചത്

ആറ് പേർ അടങ്ങുന്ന സംഘം ശനിയാഴ്ച രാത്രി ഗുരുഗ്രാമിലെ ലഫോറസ്റ്റ കഫേയിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ച ശേഷം ജീവനക്കാര്‍ നല്‍കിയ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചവര്‍ക്ക് വായിൽ പൊള്ളലേൽക്കുകയും ഇതേതുടർന്ന് രക്തസ്രാവം, ചര്‍ദ്ദി എന്നിവയുണ്ടാകുകയും ചെയ്തു. അങ്കിത് കുമാർ, നേഹ സബർവാൾ, മണിക് ഗോയങ്ക, പ്രീതിക റുസ്തഗി, ദീപക് അറോറ, ഹിമാനി എന്നിവരാണ് ഭക്ഷണം കഴിക്കാൻ ഗുരുഗ്രാമിലെ കഫേയിലെത്തിയത്.

വായയുടെ ഉള്ളില്‍ എരിഞ്ഞതിന് പിന്നാലെ വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് അങ്കിത് കുമാർ പ്രതികരിച്ചത്. അങ്കിത്ത് കുമാറിന്റെ ഭാര്യക്കും സുഹൃത്തുക്കൾക്കുമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സംഭവത്തിന് പിന്നാലെ അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായിരുന്നു. ബാക്കിയുള്ള മൂന്ന് പേരെ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ റസ്റ്റാറന്റ് ഉടമക്കും ജീവനക്കാർക്കുമെതിരെ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. കേസിന്റെ ഭാഗമായി റസ്റ്ററന്റ് മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി തുടരന്വേഷണം നടക്കുകയാണ്. അതേസമയം ഹോട്ടല്‍ ജീവനക്കാരിയ്ക്ക് തെറ്റു പറ്റിയതാണെന്നാണ് സംഭവത്തിനു കാരണമായതെന്ന് കഫേ അധികൃതര്‍ പോലീസിനെ അറിയിച്ചത്.

എന്താണ് ഡ്രൈ ഐസ് ?

ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയാണ് ഡ്രൈ ഐസ് എന്നു പറയുന്നത്. ഇതൊരു കൂളിങ് ഏജന്റായാണ് ഉപയോഗിക്കുന്നത്. ഉരുകാതെയുള്ള അതിന്റെ സവിശേഷമായ സ്വഭാവം കൊണ്ടും ഇവ ശ്രദ്ധേയമാണ്.

ഡ്രൈ ഐസ് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

ഡ്രൈ ഐസ് കഴിക്കുന്നതിലൂടെ ശരീരത്തിൽ പൊള്ളൽ, വായിലും വയറിലും അൾസർ ഉണ്ടാകാനുള്ള സാധ്യത, ഫ്രോസ്റ്റ്‌ബൈറ്റ്, ഛർദ്ദിൽ, രക്തസ്രാവം, ശ്വാസതടസ്സം എന്നിവയുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഡ്രൈ ഐസ് കഴിക്കുന്നത് മാരകമായേക്കാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും