INDIA

മിണ്ടിയാല്‍ പുറത്ത്! പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനെതിരേ കൂട്ടനടപടി, 78 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

വെബ് ഡെസ്ക്

പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരേ കൂട്ടനടപടി. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ഇരുസഭകളിലും ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ക്കുനേരെയാണ് നടപടിയെടുത്തിയിരിക്കുന്നത്. ലോക്സഭയിലും രാജ്യസഭയിലുമായി 78 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ നിന്ന് 45 എംപിമാരെയും ലോക്‌സഭയില്‍ നിന്ന് 33 എംപിമാരെയുമാണ് സ്‌പെന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എംപിമാരായ പ്രമോദ് തിവാരി, ജയറാം രമേഷ്, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവും ഡിഎംകെയിലെ ടിആർ ബാലു, ദയാനിധി മാരൻ, ടിഎംസിയിലെ സൗഗത റോയ് എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് 30 അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. കെ ജയകുമാർ, വിജയ് വസന്ത്, അബ്ദുൾ ഖാലിഖ് തുടങ്ങിയ മൂന്ന് പേരെ പ്രത്യേകാവകാശ സമിതി റിപ്പോർട്ട് വരുന്നത് വരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർ മൂന്ന് പേരും മുദ്രാവാക്യം വിളിക്കാൻ സ്പീക്കറുടെ വേദിയിൽ കയറിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കനത്തതോടെ ഇരുസഭകളും ഇന്നത്തേക്ക് നിർത്തിവച്ചു.

പ്രത്യേകാവകാശ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം സൃഷ്ടിക്കുകയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും സഭയുടെ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ 'ബിജെപി ജവാബ് ദോ, സദൻ സേ ഭാഗ്യ ബാൻഡ് കരോ' (ബിജെപി, ഞങ്ങൾക്ക് ഉത്തരം നൽകുക, പാർലമെന്റിൽ നിന്ന് അകലെ ഓടിയൊളിക്കുന്നത് നിർത്തുക) എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിച്ചു. പാർലമെന്റ് അതിക്രമ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തതിനെതിരെയും വ്യാപകമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്.

നേരത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ ആകെ 93 എംപിമാരാണ് സസ്പെന്ഷനിൽ കഴിയുന്നത്. ലോക്‌സഭാ സുരക്ഷാ ലംഘനത്തെച്ചൊല്ലി പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിൽ രാജ്യസഭ ജമ്മു കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബില്ലും പാസാക്കി.

അതേസമയം എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം