INDIA

രണ്ട് ദിവസത്തെ സന്ദർശനത്തിനായി 'ഇന്ത്യ' സംഘം ഇന്ന് മണിപ്പൂരിൽ; യഥാർഥ സാഹചര്യം രാജ്യത്തെ അറിയിക്കുക ലക്ഷ്യമെന്ന് നേതൃത്വം

വെബ് ഡെസ്ക്

പാർലമെന്റിലെ പ്രതിഷേധത്തിനൊപ്പം സംസ്ഥാനത്തെ യഥാർഥ സാഹചര്യം ആഴത്തിലറിയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇന്ത്യ' പ്രതിനിധികൾ ഇന്ന് മണിപ്പൂരിലെത്തും. പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ അവിശ്വാസപ്രമേയ അവതരണത്തിന് മുന്നോടിയായാണ് സന്ദർശനം. 20 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇതിൽ 20 എംപിമാരും ഉൾപ്പെടും.

മണിപ്പൂരിലെ താഴ്വരകളിലും മലയോരമേഖലകളിലും പ്രതിപക്ഷ സംഘം സന്ദർശനം നടത്തും. അഭയാർഥി ക്യാമ്പുകളിലെ സാഹചര്യവും വിലയിരുത്തും

രണ്ട് ദിവസം പ്രതിപക്ഷ സംഘം മണിപ്പൂരിൽ തുടരും. സംസ്ഥാനത്തെ താഴ്വരകളിലും മലയോരമേഖലകളിലും സന്ദർശനം നടത്തും. അഭയാർഥി ക്യാമ്പുകളിലെ സാഹചര്യവും വിലയിരുത്തും. ശേഷം മണിപ്പൂർ ഗവർണറേയും പ്രതിപക്ഷസംഘം കാണും. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഉപനേതാവ് ഗൗരവ് ഗോഗോയ്, ജെഡിയുവിൽ നിന്ന് ലാലൻ സിങ്, തൃണമൂൽ കോൺഗ്രസ് പ്രതിനിധി സുസ്മിത ദേവ്, ഡിഎംകെയിൽ നിന്ന് കനിമൊഴി, സിപിഐയുടെ പി സന്തോഷ് കുമാർ, സിപിഎമ്മിന്റെ എ എ റഹീം, ആർജെഡിയുടെ മനോജ് ഝാ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ജാവേദ് അലി ഖാൻ, ജെഎംഎമ്മിന്റെ മഹുവ മാജി, എൻസിപിയുടെ മുഹമ്മദ് ഫൈസൽ, ഐയുഎംഎല്ലിന്റെ ഇ ടി മുഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, എഎപിയുടെ സുശീൽ ഗുപ്ത, ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്ത്, വിസികെയിൽ നിന്ന് രവികുമാർ തിരുമാവളവൻ, ആർഎൽഡിയുടെ ജയന്ത് ചൗധരി എന്നിവരും സംഘത്തിലുണ്ട്.

മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ സർക്കാർ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. മെയ് നാലിന് നടന്ന കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗം ചെയ്ത വിഷയം പോലും ജൂലൈയിലാണ് പുറംലോകം അറിഞ്ഞത്. അതിനാൽതന്നെ സംസ്ഥാനം സന്ദർശിക്കുന്നതോടെ കൂടുതൽ കൃത്യമായ വിവരങ്ങൾ മനസിലാക്കാനാകുമെന്ന് സംഘം വിലയിരുത്തുന്നു. പ്രധാനമന്ത്രി അതേക്കുറിച്ച് സംസാരിക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സന്ദർശനത്തിന് പ്രാധാന്യം കൂടുതലാണ്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നിഷ്പക്ഷ അന്വേഷണമെന്ന ആവശ്യവും പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവയ്ക്കും.'' എല്ലാം സമാധാനപരമാണ് എന്ന ചിത്രം നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ സംഘർഷം അയവില്ലാതെ തുടരുന്നു. അതിനാലാണ് സർക്കാർ സംവിധാനങ്ങളുടെ പരാജയം തുറന്നുകാട്ടാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നിഷ്പക്ഷ അന്വേഷണമെന്ന ആവശ്യം ഞങ്ങൾ ഉയർത്തുന്നത്. നൂറിലേറെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് മണിപ്പൂർ മുഖ്യമന്ത്രി തന്നെ പറഞ്ഞു. എങ്കിൽ മാസങ്ങളായി സംസ്ഥാനത്തെ ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു? ആ സത്യം മനസിലാക്കണം. പാർലമെന്റിന് മുന്നിൽ അക്കാര്യങ്ങൾ അറിയിക്കണം എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം'' - കോൺഗ്രസ് ലോക്സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.

പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം കടുക്കുമ്പോളും പാർലമെന്റില്‍ എത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?