ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിന്‌റെ ചോദ്യംചെയ്യല്‍ നീളുന്നതിനിടെ അടിയന്തര നേതൃയോഗം വിളിച്ച് ആം ആദ്മി പാര്‍ട്ടി. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് തിരക്കിട്ട നീക്കം. അതേസമയം സിബിഐ ആസ്ഥാനത്ത് പ്രതിഷേധിച്ചിരുന്ന എഎപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എം പി സഞ്ജയ് സിങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് കെജ്രിവാള്‍ സിബിഐ ആസ്ഥാനത്ത് എത്തിയത്. ബിജെപി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെങ്കില്‍ സിബിഐ തന്നെ അറസ്റ്റ് ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞു. അവര്‍ ശക്തരാണെന്നും ആരെയും ജയിലിലടക്കാന്‍ പര്യാപ്തരെന്നുമായിരുന്നു കെജ്രിവാളിന്‌റെ വാക്കുകള്‍.
ചോദ്യം ചെയ്യല്‍ മണിക്കൂറുകളായി നീണ്ടതോടെയാണ് എഎപി ദേശീയ കണ്‍വീനര്‍ ഗോപാല്‍ റായ് അടിയന്തര നേതൃയോഗം വിളിച്ചത്. ദേശീയ സെക്രട്ടറിമാര്‍, ജില്ലാ പ്രസിഡന്‌റുമാര്‍ മറ്റ് ഭാരവാഹികള്‍ തുടങ്ങി എല്ലാവരും യോഗത്തിൽ പങ്കെടുത്തു.
കടുത്ത പ്രതിഷേധമാണ് സിബിഐ നടപടിക്കെതിരെ സംസ്ഥാനത്ത് ഉയരുന്നത്. പഞ്ചാബിലും പ്രതിഷേധം ശക്തമാവുകയാണ്. സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കുകയായിരുന്ന രാഘവ് ഛദ്ദ, സഞ്ജയ് സിങ് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. മന്ത്രിമാരും അതിനിടെ, ഏകദിന നിയമസഭാ സമ്മേളനം വിളിച്ച ഡല്‍ഹി സര്‍ക്കാര്‍ നടപടിക്കെതിരെ ലഫ്.ഗവര്‍ണര്‍ രംഗത്തെത്തി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സമ്മേളനം വിളിച്ചതെന്നാണ് വിശദീകരണം.