INDIA

മന്ത്രിമാരെയും നേതാക്കളെയും നേരിട്ടുകണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

വെബ് ഡെസ്ക്

അരവിന്ദ് കെജ്‍രിവാൾ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള എഎപി എംഎൽഎമാരുടെ യോഗം നാളെ രാവിലെ. അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിൽ രാവിലെ പതിനൊന്നരയോടെ യോഗം നടക്കും. നാളെ വൈകിട്ട് നാലരക്ക് കെജ്‌രിവാൾ ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയെ കാണുകയും രാജി സമർപ്പിക്കുകയും ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മുൻ ഉപമുഖ്യമന്ത്രികൂടിയായ മനീഷ് സിസോദിയ ചുമതലയേൽക്കാനുള്ള സാധ്യത കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‍രിവാൾ തന്നെ തള്ളിയിരുന്നു. അടുത്ത മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരഞ്ഞെടുക്കുമെന്ന് എഎപി നേതാവ് സന്ദീപ് പതക്കും വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം, എഎപി നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും അരവിന്ദ് കേജ്‌രിവാളുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും മറ്റ് സാധ്യതകളെക്കുറിച്ചും ഇവർ ചർച്ച ചെയ്തിരുന്നു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കെജ്‌രിവാളിൻ്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് നടന്ന എഎപിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി) യോഗത്തിലും തുടർന്നു. മുതിർന്ന നേതാക്കളായ മനീഷ് സിസോദിയ, കൈലാഷ് ഗെഹ്‌ലോട്ട്, അതിഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച എഎപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യവെയാണ് അരവിന്ദ് കെജ്‌രിവാൾ രാജി തീരുമാനം പ്രഖ്യാപിച്ചത്. മദ്യനയ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

“രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പോകുന്നു. ജനങ്ങൾ വിധി പറയും വരെ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. എല്ലാ വീടുകളിലും തെരുവിലും പോകും. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക," അദ്ദേഹം പറഞ്ഞു.

തൻ്റെ സത്യസന്ധത പൊതുജനങ്ങൾ അംഗീകരിച്ചാൽ മാത്രമേ താനും ഡൽഹി ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തുകയുള്ളൂവെന്ന് ഞായറാഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ സിസോദിയ പറഞ്ഞു.

അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തണമെന്ന ആവശ്യവും കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു. രാജി പ്രഖ്യാപനം ഉണ്ടായത് മുതൽ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവമാണ്.

മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട് എന്നിവരുടെ പേരുകളാണ് പ്രധാനമായും പട്ടികയിലുള്ളത്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. ആഭ്യന്തരം, ഗതാഗതം, വനിത-ശിശുക്ഷേമം വകുപ്പുകള്‍ ആണ് കൈലാഷ് ഗഹ്‌ലോട്ട് കൈകാര്യം ചെയ്യുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവാണ് ഗോപാല്‍ റായ്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. അഞ്ചരമാസത്തിനു ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ജയിലില്‍ കഴിയുകയായിരുന്ന കെജ്‌രിവാളിന് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം. സമാനകേസില്‍ മനീഷ് സിസോദിയ, കെ കവിത്, സഞ്ജയ് സിങ് എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും