ഗൗതം അദാനി 
INDIA

കള്ളപ്പണ നിരോധന നിയമം ഉൾപ്പെടെ ലംഘിച്ചു; അദാനി ഗ്രൂപ്പിന്റെ മൗറീഷ്യസിലെ ഓഹരി നിക്ഷേപകർക്ക് ലൈസൻസ് നഷ്ടമായി

വെബ് ഡെസ്ക്

അദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ മൗറീഷ്യസിലെ രണ്ട് ഫണ്ടിംഗ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് മുൻപ് തന്നെ റദ്ദാക്കപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ. ഫണ്ടിംഗ് കമ്പനികളുടെ ഓഹരി നിയന്ത്രണ മാതൃസ്ഥാപനം എമർജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ ബിസിനസ്, നിക്ഷേപക ലൈസൻസുകൾ 2022 മെയ് മാസത്തിൽതന്നെ റദ്ദാക്കപ്പെട്ടിരുന്നു. മൗറീഷ്യൻ ഫിനാൻഷ്യൽ റെഗുലേറ്റർ ഫിനാൻഷ്യൽ സർവീസസ് കമ്മീഷനാണ് (എഫ് എസ് സി) ലൈസൻസ് റദ്ദാക്കിയത്.

ഉപഭോക്താക്കളുടെ ഇടപാടിന്റെ രേഖകള്‍ സൂക്ഷിക്കുകയോ ഓഡിറ്റ് മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്തില്ല

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകള്‍ ഈ കമ്പനികള്‍ ലംഘിച്ചതായാണ് എഫ്എഫ്‌സി കണ്ടെത്തിയത്. ഇതുപ്രകാരം 2022 മെയ് 12 നാണ് ലൈസന്‍സ് അസാധുവാക്കി കൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് പുറമെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആക്ട്, സെക്യൂരിറ്റീസ് ആക്ട്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ്, തീവ്രവാദം ധനസഹായ നിരോധന നിയമം എന്നിവ പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തി. ഉപഭോക്താക്കളുടെ ഇടപാടിന്റെ രേഖകള്‍ സൂക്ഷിക്കുന്നതിലും ഓഡിറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തി.

ലൈസന്‍സ് റദ്ദാക്കിയതോട് കൂടി കമ്പനി അവരുടെ പ്രവര്‍ത്തനങ്ങള്‍ മൗറീഷ്യസില്‍ അവസാനിപ്പിക്കാന്‍ തുടങ്ങി

അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കികൊടുത്ത 12 വിദേശകമ്പനികള്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്. അവയിൽ പലതും കടലാസ് കമ്പനികളാണ്. അത്തരത്തില്‍ അന്വേഷണം നേരിടുന്ന കമ്പനികളിൽ ഉൾപ്പെടുന്നവയാണോ ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ സ്വതന്ത്ര വ്യക്തിഗത ഓഹരി ഉടമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നാണ് നടപടിയെ കുറിച്ച് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ലൈസന്‍സ് റദ്ദാക്കിയതോടുകൂടി കമ്പനി മൗറീഷ്യസില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

ലഭ്യമാകുന്ന രേഖകൾ പ്രകാരം 2018 മാർച്ചിൽ എമർജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന് അദാനി പവർ ലിമിറ്റഡിൽ 3.9 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിൽ 3.86 ശതമാനവും അദാനി എന്റർപ്രൈസ് ലിമറ്റഡിൽ 1.73 ശതമാനവും ഓഹരികളുണ്ടായിരുന്നു. ഇതിന് ശേഷമുള്ള രേഖകൾ ലഭ്യമല്ല.

അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ വിദേശസ്ഥാപനങ്ങൾക്കുള്ള ഓഹരികളെക്കുറിച്ച്‌ സെബിയുടെ അന്വേഷണം നടക്കുന്നുണ്ട്. മൗറീഷ്യസിൽ ലൈസൻസ് നഷ്ടമായ കമ്പനികളുടേയും മറ്റേതെങ്കിലും കമ്പനികളുടെ ലൈസൻസ് നഷ്ടമായിട്ടുണ്ടെങ്കിൽ അതിന്റേയും കണക്കുകളെടുക്കുക സെബിക്ക് എളുപ്പമാകില്ല. നിക്ഷേപത്തിലൂടെ ആരാണ് നേട്ടം കൊയ്‌തതെന്ന്‌ കണ്ടെത്തുന്നതിൽ ഇത് വെല്ലുവിളിയാകും.

സെബി ചട്ടങ്ങൾക്ക്‌ വിരുദ്ധമായി അദാനി കുടുംബവുമായി വളരെ അടുപ്പമുള്ള രണ്ട്‌ വ്യക്തികൾ അദാനി കമ്പനികളിൽ രഹസ്യമായി വൻനിക്ഷേപം നടത്തിയിരുന്നെന്ന്‌ അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ ആഗോള കൂട്ടായ്‌മയായ ‘ദി ഓർഗനൈസ്‌ഡ്‌ ക്രൈം ആൻഡ്‌ കറപ്‌ഷൻ റിപ്പോർട്ടിങ്‌ പ്രോജക്ട്‌’ (ഒസിസിആർപി) കണ്ടെത്തിയിരുന്നു. നാസർ അലി ഷബാൻ അഹ്‌ലി, ചാങ്‌ ചുങ്‌ ലിങ്‌ എന്നിവരാണ്‌ വിവിധ ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ വർഷങ്ങളോളം കോടികളുടെ നിക്ഷേപം നടത്തിയിരുന്നതെന്നായിരുന്നു കണ്ടെത്തൽ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം