INDIA

അടുത്ത ലക്ഷ്യം മഹാരാഷ്ട്ര, ഹരിയാനയുടെ ആത്മവിശ്വാസത്തില്‍ ബിജെപി; പ്രധാന വെല്ലുവിളി മുന്നണി സമവാക്യം

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിളക്കം കുറഞ്ഞ വിജയത്തിന് ശേഷം നടന്ന ഹരിയാനയിലെയും കശ്മീരിലെയും തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തില്‍ ആശ്വാസത്തില്‍ ബിജെപി. ഭരണ വിരുദ്ധവികാരവും പാര്‍ട്ടിയ്ക്കുള്ളിലെ പ്രതിസന്ധിയും മറികടന്ന് ഹരിയാനയില്‍ നേടിയ വിജയം വരാനിരിക്കുന്ന മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ ശക്തരാക്കുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി മുന്നണി സംസ്ഥാനത്ത് ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ 30 എണ്ണവും കോണ്‍ഗ്രസ് - ശിവസേന- എന്‍സിപി ശരദ് പവാര്‍ സഖ്യം സ്വന്തമാക്കിയിരുന്നു.

ശക്തമായ ഭരണവിരുദ്ധ വികാരത്തെ മൈക്രോ മാനേജ്‌മെന്റ് തലത്തില്‍ നേരിട്ടാണ് ബിജെപി ഹരിയാനയില്‍ വിജയം നേടിയത്

ഹരിയാനയിലെ വിജയം മഹാരാഷ്ട്രയിലും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു എന്ന് തെളിയിക്കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വാക്കുകള്‍ ഇതിന് ഉദാഹരണമാണ്. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യം ശക്തമാണെന്നതിന്റെ തെളിവാണെന്നും ഫട്‌നാവിസ് ചൂണ്ടിക്കാട്ടുന്നു. ഹരിയാനയ്ക്ക് ശേഷം മഹാരാഷ്ട്രയിലും വിജയം തുടരും എന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അവകാശപ്പെട്ടത്.

ശക്തമായ ഭരണവിരുദ്ധ വികാരത്തെ മൈക്രോ മാനേജ്‌മെന്റ് തലത്തില്‍ നേരിട്ടാണ് ബിജെപി ഹരിയാനയില്‍ വിജയം നേടിയത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഹരിയാനയ്ക്ക് സമാനമായ ഒരു ഭരണ വിരുദ്ധ വികാരം നിലവില്‍ ഇല്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മഹാരാഷ്ട്രയിലെ നിലവിലെ നിയമ സഭയുടെ ആദ്യ രണ്ടര വര്‍ഷം ഉദ്ധവ് താക്കറെ നയിച്ച മഹാവികാസ് അഖാഡിയായിരുന്നു സംസ്ഥാനം ഭരിച്ചത്. പിന്നീട് നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് എന്‍ഡിഎ മുന്നണിയെ അധികാരത്തിലെത്തിച്ചത്. ഇതാണ് ഭരണ വിരുദ്ധ വികാരത്തിന്റെ തോത് കുറവാണെന്ന നിഗമനത്തിലേക്ക് ബിജെപിയെ നയിക്കുന്നത്.

നീണ്ട സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ ബിജെപി തയ്യാറല്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്

ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടായിരുന്നു ഏറ്റുമുട്ടിയത്. മഹാരാഷ്ട്രയില്‍ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ട് മുന്നണികളിലായി ആറ് രാഷ്ട്രീയ പാര്‍ട്ടികളാണ് സംസ്ഥാനത്ത് മത്സരിക്കാനുള്ളത്. സീറ്റ് പങ്കുവയ്ക്കലും അധികാര വടംവലിയും മുന്നണിയ്ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. തങ്ങളുടെ നേതാക്കള്‍ക്കും സഖ്യ കക്ഷി നേതാക്കള്‍ക്കും സീറ്റ് ഉറപ്പിക്കേണ്ട സാഹചര്യത്തില്‍ ഒരു വലിയ വിഭാഗത്തിന് മോഹഭംഗം സംഭവിക്കും. ഇതുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി പരിഹരിക്കുക എന്നതായിരിക്കും ഇരുമുന്നണികള്‍ക്കും മുന്നിലുള്ള ആദ്യ പ്രതിസന്ധി. ഇത് തിരഞ്ഞെടുപ്പിലും നിര്‍ണായകമായേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തിന് സമാനമായ രീതിയില്‍ ഒരു നീണ്ട സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ ബിജെപി തയ്യാറല്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടികള്‍ക്ക് സിറ്റിങ് മണ്ഡലങ്ങള്‍ നല്‍കാനാണ് നീക്കം. ഇതനുസരിച്ച് 105 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളും ശിവസേനയ്ക്ക് 40 സീറ്റുകളും എന്‍സിപിക്ക് 41 സീറ്റുകളും ലഭിക്കും. അപ്പോഴും സംസ്ഥാനത്തെ 288 സീറ്റുകളില്‍ 102 എണ്ണം പങ്കുവയ്ക്കാന്‍ ബാക്കിയുണ്ട്.

85-90 സീറ്റുകള്‍ എന്‍സിപി ആവശ്യപ്പെട്ടേയ്ക്കും. 155 -10 സീറ്റുകളില്‍ മത്സസരിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതില്‍ കുറഞ്ഞൊരു ധാരണയിലേക്ക് നീങ്ങിയാല്‍ പ്രാദേശിക തലത്തില്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കിയേക്കും മുംബൈ താനെ കൊങ്കണ്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനായിരിക്കും ശിവസേന ശ്രമിക്കുക. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് ബിജെപി ഇതിനോടകം കടന്നുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമത് ഷായും ഇടപെടലുകളുമായി സജീവമാണ്.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്