എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പെൺ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ പൈലറ്റിനും സഹപൈലറ്റിനും എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തി. ഡൽഹിയിൽ നിന്ന് ലേയിലേയ്ക്ക് പറന്ന വിമാനത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്. സമാനമായ സംഭവം ഫെബ്രുവരിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എയര്‍ ഇന്ത്യ-445 വിമാനത്തിന്റെ കോക്പിറ്റിൽ വനിതാ യാത്രക്കാരി പ്രവേശിച്ച വിവരം കാബിൻ ക്രൂവാണ് പരാതിയായി അറിയിച്ചത്. ഉടൻ തന്നെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി എയർ ഇന്ത്യ ഒരു കമ്മിറ്റിയെ രൂപീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) സംഭവത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. അപകട സാധ്യത ഏറെയുള്ളതാണ് ഡല്‍ഹി-ലേ റൂട്ട്. അതുകൊണ്ടുതന്നെ ഗുരുതരമായ സുരക്ഷാലംഘനമാണ് നടന്നത് എന്ന വിലയിരുത്തലിലാകും ഡിജിസിഎ അന്വേഷണം.
കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവമുണ്ടായി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ക്യാബിന്‍ ക്രൂ തന്നെയാണ് അന്നും പരാതി നൽകിയത്. മൂന്ന് മണിക്കൂറോളം പൈലറ്റിന്റെ സുഹൃത്തായ വനിത കോക്പിറ്റിൽ ചെലവഴിച്ചെന്നായിരുന്നു പരാതി. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പെൺ സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും കാബിൻ ക്രൂ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ നടത്തിയ അന്വേഷണത്തിനൊടുവിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡും ചെയ്തിരുന്നു.