INDIA

മഹാരാഷ്ട്രയിൽ നാടകീയ നീക്കം: അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വെബ് ഡെസ്ക്

മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പമുള്ള 8 എംഎൽമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പിന് പിന്നാലെയാണ് അജിത് പവാറും സംഘവും എൻഡിഎയിൽ ചേർന്നത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി പദവി പങ്കിടും.

ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, രാംരാജെ നിംബാൽക്കർ, സഞ്ജയ് ബൻസോഡെ, അനിൽ ഭായിദാസ് പാട്ടീൽ എന്നിവരാണ് അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

"ഇപ്പോൾ ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയുടെ വികസനത്തിന്, അജിത് പവാറിനേയും അദ്ദേഹത്തേയും ഞാൻ സ്വാഗതം ചെയ്യുന്നു''. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു,

സത്യപ്രതിജ്ഞ ചടങ്ങിൽ എൻസിപിയുടെ വർക്കിങ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലും എത്തിയത് പിളർപ്പിന്റെ ആഘാതം വ്യക്തമാക്കുന്നു. ശരദ് പവാറിന്റെ വിശ്വസ്തൻ കൂടിയായിരുന്ന ഛഗൻ ഭുജ്ബലും പാർട്ടി വിട്ടത് എൻസിപിയെ വലിയ പ്രതിസന്ധിയിലേക്കാണ് തളളിവിട്ടിരിക്കുന്നത്.പാർട്ടി പിളർപ്പിന്റെ ഞെട്ടലിലാണ് ശരദ് പവാർ ഉള്ളത്.

അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായാല്‍ സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് നേരത്തെ ശിവസേന വ്യക്തമാക്കിയിരുന്നു. നേരത്തെ ശിവസേനയുടെ പിളർപ്പിന് പിന്നാലെ സുപ്രീം കോടതിയിൽ നിന്നും അയോ​ഗ്യരാക്കുന്ന വിധി ഉണ്ടായാൽ സർക്കാരിൽ നിന്നും പുറത്ത് പോകുമോ എന്ന ഭയം ഏക്നാഥ് ഷിൻഡെയ്ക്കുണ്ടായിരുന്നു. ​എന്നാൽ സുപ്രീം കോടതിയിൽ നിന്നും ഷിൻഡെയ്ക്ക് അനുകൂലമായ വിധി വന്നതിന് പിന്നാലെ അജിത് പവാറുമായുളള ചർച്ചകൾ സജീവമായിരുന്നു. മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിൽ ചേരുന്ന പവാർ മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രിയാകുന്നത്. 53 എൻസിപി എംഎൽഎമാരിൽ 43 പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം.

മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്താനുള്ള നീക്കങ്ങൾ സജീവമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 53 ൽ 40 എംഎൽഎമാരുടെ പിന്തുണ അജിത്ത് പവാറിന് ഉണ്ടെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഇത് അജിത് പവാർ അന്ന് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ശരദ് പവാറിന്റെ രാജി പ്രഖ്യാപനവും പിൻവലിക്കലുമടക്കമുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് മഹാരാഷ്ട്ര സാക്ഷിയായത്. പിന്നാലെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരായി സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും ശരദ് പവാർ നിയമിച്ചിരുന്നു. ഈ ഘട്ടത്തിലൊക്കെ അനന്തരവൻ കൂടിയായ അജിത് പവാറിനെ ശരദ് പവാർ തഴഞ്ഞത് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വഴി വച്ചിരുന്നു. 2019 ല്‍ എന്‍ഡിഎയിലേക്ക് പോയ അജിത് പവാറിനെ മൂന്ന് ദിവസത്തിന് ശേഷം ശരദ് പവാര്‍ അനുനയിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു.

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയിൽ പിളർപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയായ ദേവഗിരിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ചോ യോ​ഗത്തിന്റെ അജണ്ടയെ സംബന്ധിച്ചോ യാതൊന്നും തനിക്കറിയില്ലെന്ന് ശരദ് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്