INDIA

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; അഴിമതിക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ആന്ധ്രാ ഹൈക്കോടതി തള്ളി

വെബ് ഡെസ്ക്

ആന്ധ്രപ്രദേശ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലുഗുദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹർജി ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. ആന്ധ്രാപ്രദേശ് സിഐഡി നൽകിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി. ഹർജി തളളിയ സ്ഥിതിക്ക് സുപ്രീം കോടതിയെ നായിഡു സമീപിച്ചേക്കും.

നേരത്തെ, വീട്ടുതടങ്കൽ ആവശ്യപ്പെട്ട് നായിഡു സമർപ്പിച്ച ഹർജി എസിബി കോടതി തള്ളുകയും പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ റിമാൻഡ് കാലാവധി സെപ്റ്റംബർ 24 വരെ നീട്ടുകയും ചെയ്തിരുന്നു.

രാജമുണ്ട്രി ജയിലിൽ മതിയായ സുരക്ഷയുള്ളതിനാൽ വീട്ടുതടങ്കലിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അറസ്റ്റ് ചെയ്യുന്നതിനു മുൻപ് സിഐഡി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെയും മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും നായിഡുവിന് വേണ്ടി വാദിച്ചിരുന്നു.

ഈ മാസം ഒമ്പതാം തീയതി പുലർച്ചെ 3 മണിയോടെയാണ് ചന്ദ്രബാബു നായിഡുവിനെ നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതിയിൽ ഹാജരാക്കിയിരുന്നു. എസിബി പ്രത്യേക കോടതി നായിഡുവിന് ജാമ്യം നിഷേധിക്കുകയും സെപ്റ്റംബർ 23 വരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് നായിഡുവിനെ സെപ്റ്റംബർ 11ന് പുലർച്ചെ രാജമുണ്ട്രി സെൻട്രൽ ജയിലിലേക്ക് മാറ്റി. എപി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട 371 കോടിയുടെ അഴിമതിക്കേസിലാണ് കോടതിയുടെ നടപടി.

നായിഡുവിന്റെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡ് ഇന്ന് രാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സിഐഡിഇന്ന് രാവിലെ അദ്ദേഹത്തെ രാജമുണ്ട്രി ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം, തനിക്കെതിരെയുളള അറസ്റ്റ് തികച്ചും അന്യായവും നിയമവിരുദ്ധവുമെന്നായിരുന്നു നായിഡു കോടതിയോട് പറഞ്ഞത്. തനിക്ക് ഒരു അറിയിപ്പും നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും കേസിൽ തനിക്കെതിരെ അന്വേഷണ ഉദ്യോ​ഗസ്ഥരുടെ പക്കൽ യാതൊരു തെളിവുകളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിയമത്തെ മാനിക്കുമെന്നും നീതി ആത്യന്തികമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നായിഡു പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും