INDIA

ആന്ധ്രയില്‍ നാടകീയ രംഗങ്ങള്‍; നായിഡുവിനെ സന്ദര്‍ശിക്കാൻ തിരിച്ച പവൻ കല്യാണിനെ അറസ്റ്റ് ചെയ്ത് നീക്കി, വ്യാപക പ്രതിഷേധം

വെബ് ഡെസ്ക്

അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടിയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ ശക്തമാകുന്നതിനിടെ ആന്ധ്ര - തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ച് ജനസേനാ പാർട്ടി അധ്യക്ഷനും നടനുമായ പവൻ കല്യാണിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. വിജയവാഡയിലേക്ക് പോകുന്നതിനിടെ ആണ് പവൻ കല്യാണിനെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കയത്.

ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പവന്‍ കല്യാണ്‍ ഹൈദരാബാദിൽ നിന്ന് റോഡ് മാർഗം വിജയവാഡയിലേക്ക് തിരിച്ചത്. പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാൻ അധികൃതർ അനുമതി നിഷേധിച്ചതോടെ പവന്‍ കല്യാണ്‍ ഹൈദരാബാദിൽ നിന്ന് റോഡ് മാർഗം യാത്ര തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിർത്തിയായ ഗാരികപടുവിൽ വച്ച് പവൻ കല്യാണിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്.

പവൻ കല്യാണിന്റെ വാഹനത്തിന് കുറുകെ കയറുകളും ബാരിക്കേഡുകളും സ്ഥാപിച്ചാണ് പോലീസ് വാഹനവ്യൂഹം തടഞ്ഞത്. എന്നാൽ ജനസേന പ്രവർത്തകർ സ്ഥലത്തെത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് വാഹനവ്യൂഹം തടഞ്ഞതോടെ പവൻ വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു. പോലീസ് വീണ്ടും തടഞ്ഞതോടെ റോഡിൽ കിടന്നായി പ്രതിഷേധം. ആന്ധ്ര - തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പോലീസ് തടയാമെങ്കിൽ തടയട്ടെ എന്നുമായിരുന്നു പവന്റെ വെല്ലുവിളി. എന്നാൽ പോലീസ് റോഡിൽ വച്ച് തന്നെ പവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു പവൻ കല്യാണിന്റെ ആരോപണം. പിന്നാലെയാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പവന്‍ കല്യാണ്‍ തിരിച്ചത്.

അതേസമയം, നൈപുണ്യ വികസന പദ്ധതി എന്ന രീതിയിൽ എപി സ്കിൽ ഡെവലപ്മെന്റ് പദ്ധതിയുമായി അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പോലീസിന്റെ സിബിഐ വിഭാഗം അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ 37-ാം പ്രതിയായിരുന്ന നായിഡുവിനെ ഒന്നാം പ്രതിയാക്കി ഇപ്പോഴത്തെ നടപടി. 371 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ആരോപണം.

ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത നായിഡുവിനെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഗുണ്ടൂരിലെ സിഐഡി ഓഫീസിലാണ് നിലവില്‍ നായിഡു ഉള്ളത്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പുലർച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാനെത്തിയത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്ക് ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും