INDIA

'തിരുപ്പതി ലഡുവില്‍ നെയ്ക്കു പകരം മൃഗക്കൊഴുപ്പ്'; ആന്ധ്രയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

വെബ് ഡെസ്ക്

പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നതില്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നാണ് നായിഡുവിന്റെ ആരോപണം.

''തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. അവര്‍ നെയ്ക്കുപകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു,'' അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു.

ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. എന്‍ ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി.

''തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്ക്കു പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,'' അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതിനിടെ, നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയനേട്ടത്തിനായി മുഖ്യമന്ത്രി ഏത് തലത്തിലേക്കും തരംതാഴുമെന്നും വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി പറഞ്ഞു.

വിശുദ്ധ തിരുമലയുടെ പവിത്രതയെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും നായിഡു തന്റെ പരാമര്‍ശങ്ങളിലൂടെ ഹനിച്ചിരിക്കുകയാണെന്നും രാജ്യസഭാംഗം കൂടിയായി സുബ്ബ റെഡ്ഡി ആരോപിച്ചു. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ഒരു വ്യക്തിയും അത്തരം വാക്കുകള്‍ സംസാരിക്കുകയോ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യില്ലെന്നും സുബ്ബ റെഡ്ഡി എക്സ് പോസ്റ്റില്‍ പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും