INDIA

ഡൽഹി അധികാരത്തർക്കം: കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ അരവിന്ദ് കെജ്രിവാൾ

വെബ് ഡെസ്ക്

ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിന്റെ ഭാഗമായി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തി. യോ​ഗത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുത്തു.

ക്രമസമാധാനം, റവന്യൂ, പോലീസ് എന്നിവ ഒഴികെയുള്ള മേഖലകളിൽ ഭരണാധികാരവും ഉദ്യോഗസ്ഥ നിയമത്തിനുമുള്ള ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അത് എങ്ങനെ ബിജെപിക്ക് എടുത്തുകളയാനാകുമെന്ന് യോഗത്തിനു ശേഷം നിതീഷ് കുമാർ ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തണമെന്നും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നീതീഷ് കുമാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 23 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രനടപടി ജനാധിപത്യത്തിന് അപകടമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രസർക്കാർ ഭരണഘടന മാറ്റാനാണ് ശ്രമിക്കുന്നതെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുമായി അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുന്നു

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ഒരുമിച്ച് പോരാടുമെന്നും അതിനായി പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അരവിന്ദ് കെജ്രിവാൾ പറ‍‍ഞ്ഞു. പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെ പിന്തുണയോടെ കേന്ദ്രസർക്കാരിന്റെ തീരുമാനം റദ്ദാക്കാൻ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് കെജ്രിവാൾ. ബിൽ പാസായാൽ 2024ൽ ബിജെപി അധികാരത്തിൽ ഉണ്ടാകില്ലെന്നും ബിജെപിയുടെ സെമിഫൈനലായിരിക്കും അതെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ ഓർഡിനൻസ് ജനാധിപത്യ വിരുദ്ധമാണെന്നും അത് പാസാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസിനെ ജനാധിപത്യവിരുദ്ധം, ഭരണഘടനാവിരുദ്ധം, ഫെഡറൽ സംവിധാനത്തിനെതിരായ ആക്രമണം, സുപ്രീം കോടതിയോടുള്ള നേരിട്ടുളള വെല്ലുവിളി എന്നിങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വേനലവധി പ്രമാണിച്ച് മെയ് 22 മുതൽ ജൂലൈ 2 വരെ സുപ്രീം കോടതി അവധിയാണ്. ഇതിനു ശേഷം ഓർഡിനൻസിനെതിരെ വീണ്ടും സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധി മറികടന്ന് കേന്ദ്ര സർക്കാർ നീങ്ങിയതോടെ പുതിയ ഓർഡിനൻസിനെ എതിർക്കണമെന്ന് കെജ്‌രിവാൾ കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി, രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി സംസാരിക്കുമെന്നും രാജ്യസഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബില്ലിനെ എതിർക്കാൻ ആവശ്യപ്പെടുമെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ ഓർഡിനൻസിനെ തടയാനായി, കെജ്രിവാൾ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെയും എൻസിപി നേതാവ് ശരദ് പവാറിനെയും 24, 25 തീയതികളിൽ മുംബൈയിൽ കാണും.

ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ഓർഡിനൻസ് വെള്ളിയാഴ്ചയാണ് കേന്ദ്രം പുറത്തിറക്കിയത്. തലസ്ഥാനത്തെ ഉദ്യോ​ഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും തീരുമാനിക്കുന്നതിന് ഒരു ദേശീയ തലസ്ഥാന സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കുമെന്നാണ് ഓർഡിനൻസിൽ കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നീ അംഗങ്ങൾ അടങ്ങുന്നതാണ് അതോറിറ്റി.

ഡൽഹി സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് 'എ' ഓഫീസർമാരുടെയും ദാദ്ര- നഗർ ഹവേലി സർവീസിലുള്ള(ഡാനിക്സ്) ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ചും തീരുമാനമെടുക്കുന്നതും അതോറിറ്റിയായിരിക്കും. ഇക്കാര്യങ്ങളിൽ ഹാജരായ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുകളാണ് തീരുമാനം നിർണയിക്കുന്നത്. ഇതിനർത്ഥം കേന്ദ്രം നിയോഗിച്ച ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ തീരുമാനത്തെ മറികടക്കാൻ കഴിയുമെന്നതാണ്. എന്നാൽ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ അന്തിമ തീരുമാനമെടുക്കുന്നത് ലഫ്റ്റനന്റ് ഗവർണറായിരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും