INDIA

രാജസ്ഥാൻ കോണ്‍ഗ്രസിൽ മഞ്ഞുരുകി; അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട്

വെബ് ഡെസ്ക്

ഭിന്നതകൾ മറന്ന് രാജസ്ഥാനിൽ യോജിച്ച് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും. നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഇരു നേതാക്കളും ധാരണയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇരുനേതാക്കളും ഒന്നിച്ചെത്തി തീരുമാനം അറിയിച്ചത്.

രാഹുല്‍ ഗാന്ധിയുടേയും ഖാര്‍ഗെയുടേയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഇരുനേതാക്കളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഒന്നിച്ചുള്ള കൂടിക്കാഴ്ച നടന്നത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളിലാണ് സച്ചിൻ പൈലറ്റ് വഴങ്ങിയത്. സച്ചിൻ ഉയര്‍ത്തിയ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകിയതായാണ് റിപ്പോര്‍ട്ടുകൾ. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അശോക് ഗെഹ്ലോട്ടിനോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്ന് ഇരുനേതാക്കളും അറിയിച്ചത്.

വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിരുന്നു. ഈമാസം അവസാനത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നായിരുന്നു സച്ചിന്റെ മുന്നറിയിപ്പ്. മുൻ സര്‍ക്കാരിന്റെ അഴിമതി വിഷയത്തിലാണെങ്കിൽ കൂടി സച്ചിൻ പൈലറ്റ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വലിയ തിരിച്ചടിയാകും രാജസ്ഥാനിൽ കോണ്‍ഗ്രസിനുണ്ടാക്കുകയെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് ഇടപെടൽ.

സിദ്ധരാമയ്യെയും ഡി കെ ശിവകുമാറിനെയും അനുനയിപ്പിച്ച് കര്‍ണാടകയിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡിന് സാധിച്ചിരുന്നു. അതേരീതിയില്‍ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ഇരുനേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചത്.

രാജസ്ഥാൻ പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ നിരവധി അഴിമതിക്കേസുകളില്‍ നടപടിയെടുക്കുന്നതിൽ ഗെഹ്ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ജൻ സംഘര്‍ഷ് യാത്രയും അദ്ദേഹം ആഹ്വാനം ചെയ്തു. അശോക് ഗെഹ്‌ലോട്ടിന് ബിജെപി നേതാക്കളുമായി രഹസ്യധാരണയുണ്ടെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചിരുന്നു. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവെന്ന് തോന്നുന്നുവെന്നും മുൻ ഉപമുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. തന്റെ സർക്കാർ അട്ടിമറിക്കപ്പെടുന്നതിൽനിന്ന് സംരക്ഷിച്ച് നിർത്താൻ വസുന്ധര രാജെയുടെ സഹായം ലഭിച്ചുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞതിന് പിന്നാലെയായിരുന്നു സച്ചിന്റെ പ്രസ്താവന.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം