INDIA

ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ ഫെബ്രുവരിയിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി

വെബ് ഡെസ്ക്

2024 ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിൽ ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി അസം. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും മാസങ്ങൾ നീണ്ട കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ബില്ലിന് രൂപം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ലവ് ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ബില്ലിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ബഹുഭാര്യത്വം നിരോധിക്കുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം ക്ഷണിച്ച് സംസ്ഥാന സർക്കാർ ഓഗസ്റ്റ് 21ന് നോട്ടീസ് നൽകിയിരുന്നു. ആഗസ്ത് 30-നകം ഇ-മെയിൽ മുഖേനയോ തപാൽ മുഖേനയോ അഭിപ്രായങ്ങൾ സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് മറുപടിയായി സംസ്ഥാന സർക്കാരിന് 149 നിർദ്ദേശങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ 146 നിർദ്ദേശങ്ങൾ ബില്ലിന് അനുകൂലമായിരുന്നു, ഇത് ശക്തമായ പൊതുജന പിന്തുണയെ സൂചിപ്പിക്കുന്നു. മൂന്ന് സംഘടനകൾ ബില്ലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്- അധികൃതർ വ്യക്തമാക്കി.

അസമിൽ ഇത്തരമൊരു നിയമം നടപ്പാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ നിയമനിർമ്മാണ ശേഷി പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു സമിതി. ഇതിനായി മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളടക്കം പരിശോധിക്കുമെന്ന് ഹിമന്ത നേരത്തെ അറിയിച്ചിരുന്നു.

ബഹുഭാര്യാത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് യോഗ്യതയുണ്ടെന്ന് സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കർണാടക തിരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ ഹിമന്ത ബിശ്വ ശര്‍മ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കുന്നതും സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രമായി മാത്രം മാറുന്നതും അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ അന്നത്തെ പ്രതികരണം.

നിരോധനം ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാവില്ലെന്നും ബഹുഭാര്യത്വം പിന്തുടരുന്ന മുഴുവൻ പേർക്കുമെതിരെയായിരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്.നിയമം സമവായത്തിലൂടെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

സംസ്ഥാനത്തെ അഞ്ചു തദ്ദേശീയ മുസ്ലിം സമുദായങ്ങളുടെ സാമൂഹിക - സാമ്പത്തിക സർവേ നടത്തുമെന്നും കഴിഞ്ഞ ഒക്ടോബറിൽ അസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം