INDIA

കൂടംകുളം പ്രതിഷേധം ഡോക്യൂമെന്ററിയാക്കി: ഓസ്‌ട്രേലിയൻ സംവിധായകനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞു, മരുന്നും അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചതായി ആരോപണം

വെബ് ഡെസ്ക്

2012-ൽ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധം സിനിമയാക്കിയ ഓസ്‌ട്രേലിയൻ ഡോക്യുമെൻ്ററി സംവിധായകൻ ഡേവിഡ് ബ്രാഡ്‌ബറിക്ക് ഇന്ത്യയിൽ വിലക്ക്. മക്കളോടൊപ്പം ഇന്ത്യ സന്ദർശിക്കാനെത്തിയ അദ്ദേഹത്തെ ചെന്നൈ വിമാനത്താവളത്തിൽ 24 മണിക്കൂറിലധികം തടഞ്ഞുവെച്ചു. ഓസ്‌ട്രേലിയൻ എംബസിയുമായി ബന്ധപ്പെടാനോ മരുന്നുകളോ ടോയ്‌ലെറ്റ് സൗകര്യമോ ഒരുക്കാനോ വിമാനത്താവള അധികൃതർ തയ്യാറായില്ലെന്ന് ദേശീയ മാധ്യമമായ ദ വയർ റിപ്പോർട്ട് ചെയ്തു.

ബ്രാഡ്ബറിയും മക്കളും ചെന്നൈ വിമാനത്താവളത്തിൽ

സെപ്തംബർ 10 നാണ് ഡേവിഡ് ബ്രാഡ്‌ബറി മക്കളായ നകീത ബ്രാഡ്ബറി, ഒമർ ബ്രാഡ്ബറി എന്നിവർക്കൊപ്പം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ടാഴ്ചത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതായിരുന്നു കുടുംബം. എന്നാൽ അദ്ദേഹത്തിന്റെ മക്കൾക്കു മാത്രമേ ഇമിഗ്രേഷൻ വഴി കടന്നുപോകാൻ അനുവാദം ലഭിച്ചുള്ളൂ. ബ്രാഡ്‌ബറിയെ തടവിലാക്കുകയും പിന്നീട് ബാങ്കോക്കിലേക്കു തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.

എയർപോർട്ടിൽ വെച്ച് തന്നെ മറ്റൊരു മുറിയിലേക്കു മാറ്റിയതായി ബ്രാഡ്ബറി പറഞ്ഞു. കടലാസുകളും ചപ്പുചവറുകളും കൊണ്ട് വൃത്തിഹീനമായ ആ മുറിയിലാണ് അദ്ദേഹത്തെ 24 മണിക്കൂർ താമസിപ്പിച്ചത്. ശേഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, 2012 ലെ ഇന്ത്യാ സന്ദർശനത്തിൻ്റെ കാരണം, രാജ്യത്തുള്ള ബന്ധങ്ങൾ എന്നിവ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. ഫോൺ അൺലോക്ക് ചെയ്ത് ഇന്ത്യയിലെ ബന്ധക്കാരുടെ നമ്പറുകൾ നൽകാൻ പോലീസ് നിർബന്ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ സമയം മുഴുവൻ ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ എംബസിയുമായി ബന്ധപ്പെടാൻ ബ്രാഡ്‌ബറി അഭ്യർഥിച്ചെങ്കിലും അധികൃതർ നിരസിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരുന്ന് വേണമെന്നും അദ്ദേഹം പറഞ്ഞെങ്കിലും അവഗണിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. വസ്ത്രങ്ങളും ടോയ്‌ലറ്റിലേക്കുള്ള പ്രവേശനവും നിഷേധിച്ചു. ഒടുവിൽ മുറിയിൽ കണ്ടെത്തിയ പേപ്പർ കപ്പിൽ മൂത്രമൊഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം വയറിനോട് പറഞ്ഞു. സെപ്റ്റംബർ 12-ന് അദ്ദേഹം ഒറ്റയ്ക്കു ബാങ്കോക്കിൽ തിരിച്ചെത്തുകയും മക്കൾ ഇന്ത്യയിൽ തുടരുകയും ചെയ്തു.

കൂടംകുളം ആണവനിലയത്തിനെതിരായ സമരം

2012ൽ മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ജൂറി അംഗമായി അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നപ്പോഴാണ് കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ പ്രക്ഷോഭം നടന്നത്. ഫിലിം ഫെസ്റ്റിവലിനുശേഷം ബ്രാഡ്ബറിയും ഭാര്യ ട്രീന ലെൻതാളും തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തീരദേശ ഗ്രാമമായ ഇടിന്തകരൈ സന്ദർശിച്ചിരുന്നു. കൂടംകുളം ആണവനിലയത്തിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ ആയിരുന്നു ഈ ഗ്രാമം. ബ്രാഡ്ബറി രണ്ടാഴ്ചയിലേറെ ഗ്രാമത്തിൽ താമസിച്ച് ആണവനിലയത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ രേഖപ്പെടുത്തി.

അക്കാലത്ത് കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധം ശക്തി പ്രാപിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ശേഷിയുള്ള ആണവനിലയമായി അവിടം മാറുന്നതിനെ ഗ്രാമവാസികൾ ശക്തമായി എതിർത്തുകൊണ്ടിരുന്നു. പ്രതിഷേധത്തിനു നേതൃത്വം നൽകിയ ഗ്രാമീണർ പ്രക്ഷോഭത്തിൻ്റെ പേരിൽ പോലീസ് അക്രമവും ഒന്നിലധികം നിയമനടപടികളും നേരിട്ടിരുന്നു. ഓസ്‌ട്രേലിയയിലേക്കു മടങ്ങിയെത്തിയ ബ്രാഡ്‌ബറി ഒരു പ്രാദേശിക വാർത്താ ഏജൻസിയിൽ ഇക്കാര്യങ്ങൾ വെച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

"തൻ്റെ കുടുംബം ഗ്രാമത്തിൽ താമസിക്കുകയും ഗ്രാമീണരുടെ മത്സ്യബന്ധന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന ജീവിതം ചിത്രീകരിക്കുകയും ചെയ്തു, അത് അവരുടെ ഉപജീവനമാർഗം ആയിരുന്നു," ബ്രാഡ്ബറി പറയുന്നു. ഈ സംഭവം മൂലമാണ് തന്നെ വിമാനത്താവളത്തിൽ തടഞ്ഞതെന്നും പിന്നീട് നാടുകടത്തിയതെന്നുമാണ് അദ്ദേഹം കരുതുന്നത്. ബ്രാഡ്ബറിയുടെ ഭാര്യ, ആക്ടിവിസ്റ്റും ചലച്ചിത്ര നിർമാതാവുമായ ട്രീന അഞ്ച് മാസം മുമ്പ് ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു.

പ്രധാന ഭൂകമ്പരേഖയ്ക്കു സമീപമാണ് ആറ് ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ തമിഴ്നാടും കേന്ദ്രസർക്കാരും തീരുമാനിച്ചത്. അവരുടെ സ്വന്തം ജനങ്ങളോട് മാത്രമല്ല, ലോകത്തോടും ശ്രീലങ്കയിലെയും മറ്റു ചുറ്റുമുള്ള രാജ്യങ്ങളിലെയും കോടിക്കണക്കിന് ജനങ്ങളോടും കാണിച്ച നിരുത്തരവാദിത്വപരമായ നീക്കമാണെന്ന് ബ്രാഡ്ബറി പറയുന്നു. ഫുകുഷിമ, ചെർണോബിൽ അല്ലെങ്കിൽ യുഎസിലെ ത്രീ മൈൽ ദ്വീപ് പോലെ റിയാക്ടറുകളിൽ ഒന്നിന് തകരാർ സംഭവിച്ചാൽ, റേഡിയേഷൻ ചോർച്ചയിൽ നിന്നുള്ള കാൻസറിൻ്റെ അനന്തരഫലങ്ങളും വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

വിമാനത്താവളത്തിൽവെച്ച് ബ്രാഡ്ബറിയോടൊപ്പം മടങ്ങാൻ മക്കൾക്ക് അവസരം നൽകിയെങ്കിലും രണ്ടുപേരും ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ബ്രാഡ്‌ബറിയെ തടവിലിട്ട സമയത്ത് പിതാവിനെ കാണാനും ഇവിടെ നിന്ന് മടങ്ങാൻ പറയാനും അധികൃതർ ആവശ്യപ്പെട്ടെന്ന് അദ്ദേഹത്തിന്റെ മക്കളും പറയുന്നു.

"വിമാനത്താവളത്തിലെത്തിയ രാത്രിയിൽ നടന്ന കാര്യങ്ങൾ ഞെട്ടിച്ചു. ഇത് വളരെ സങ്കടകരവും അന്യായവുമായിരുന്നു. അദ്ദേഹം വിസക്കുള്ള അപേക്ഷയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമായിരുന്നു. ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല," അദ്ദേഹത്തിന്റെ മകൾ നകീത പറഞ്ഞു.

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

'പാസ്‍വേഡുകൾ തോന്നിയപോലെ സൂക്ഷിക്കാനാകില്ല'; മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴചുമത്തി യൂറോപ്യൻ യൂണിയൻ

'ഉത്തേജക പരിശോധനയില്‍ പോസിറ്റീവ്, സിന്നറിനെ വിലക്കണം'; വാഡ കായിക തർക്ക പരിഹാര കോടതിയില്‍