ബെംഗളുരുവിലെ ടെക് കമ്പനി സിഇഒയെയും എം ഡി യേയും കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഫെലിക്സ് എന്ന ശബരീഷ് , സന്തോഷ് , വിനയ് റെഡ്ഡി എന്നിവരെയാണ് അമൃതഹള്ളി പോലീസ് അറസ്റ്റു ചെയ്തത്. ഇന്റർനെറ്റ് സേവനദാതാക്കളായ ഐറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും കോട്ടയം സ്വദേശിയുമായ വിനു കുമാർ, എം ഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഓഫിസിൽ കയറി സംഘം വെട്ടി കൊലപ്പെടുത്തിയത് .
പ്രതികളിലൊരാളായ ഫെലിക്സ് എന്ന ശബരീഷ് ഈ കമ്പനിയിലെ മുൻ ജീവനക്കാരനാണ്. ഇവിടെ നിന്ന് പിരിച്ചുവിടപ്പെട്ട ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങി മുന്നോട്ടു പോകുകയായിരുന്നു . എന്നാൽ മാതൃസ്ഥാപനം തന്റെ വളർച്ചക്ക് തടസമാണെന്ന് മനസിലാക്കിയ ഇയാൾ കമ്പനി മേധാവികൾക്കെതിരെ നീങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു
ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരു നോർത്തിൽ അമൃതഹള്ളിയിലെ പഴയ ഓഫീസിലേക്കു രണ്ടുപേരോടൊപ്പം എത്തിയ ഫെലിക്സ് മുൻ നിശ്ചയിച്ച പ്രകാരം കൊല നടത്തുകയായിരുന്നു. വടിവാളുകൊണ്ട് വിനു കുമാറിനെയും ഫണീന്ദ്ര സുബ്രഹ്മണ്യത്തെയും ശബരീഷ് വെട്ടി വീഴ്ത്തി. കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തി പരുക്കേൽപ്പിച്ച് മരണമുറപ്പാക്കുകയായിരുന്നു സന്തോഷും വിനയ് റെഡ്ഡിയും . ഇവർ രണ്ടുപേരും വാടക കൊലയാളികളാണെന്ന് പോലീസ് അറിയിച്ചു . കൊലപാതകത്തിന് ശേഷം കമ്പനി വളപ്പിൽ നിന്നും പ്രതികൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു .
വിനു കുമാറിനെയും ഫണീന്ദ്ര സുബ്രഹ്മണ്യത്തെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം പനച്ചിക്കാട് സ്വദേശിയായ കൊല്ലപ്പെട്ട വിനു കുമാർ വർഷങ്ങളായി ബെംഗളുരുവിൽ സ്ഥിരതാമസക്കാരനാണ് . ഭാര്യയും രണ്ടുമക്കളുമുണ്ട് .