INDIA

ഭാരതീയ ന്യായ സംഹിത: തീവ്രവാദത്തിന്റെ പുതുക്കിയ നിർവചനം മുതൽ 377-ാം വകുപ്പിന്റെ ഒഴിവാക്കൽ വരെ, മാറ്റങ്ങളെന്തൊക്കെ?

വെബ് ഡെസ്ക്

2023 ഓഗസ്റ്റിലാണ് പഴയ ക്രിമിനൽ നിയമങ്ങൾക്ക് പകരം മൂന്ന് പുതിയ നിയമങ്ങളുടെ ബില്ലുകൾ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം പാർലമെന്ററി സമിതിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ പുതുക്കിയ കരട് ബില്ലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ സമർപ്പിച്ചിരുന്നു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് അണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്നത്.

ഭീകരവാദത്തിന്റെ വിപുലീകരിച്ച നിർവചനം, ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനൽ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലിൽ ഉൾപ്പെടുന്നുണ്ട്.

ആൾക്കൂട്ട കൊലപാതകത്തെ ക്രിമിനൽ നിയമങ്ങളുടെ കീഴിൽ ഉൾപ്പെടുത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്

തീവ്രവാദത്തിന്റെ നിർവചനം

രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ ഘടനകളെ അസ്ഥിരപ്പെടുത്തുന്നതിനോ തകർക്കുന്നതിനോ വേണ്ടിയുള്ള ശ്രമമായിരുന്നു മുൻപ് തീവ്രവാദമെന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതിനെയെല്ലാം നിരാകരിച്ചുകൊണ്ട് "പരമാധികാരം", "സാമ്പത്തിക സുരക്ഷ", "ധന സ്ഥിരത" തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തീവ്രവാദമെന്നതിന്റെ നിർവചനത്തിലും വ്യാപ്തിയിലും കാര്യമായ മാറ്റമാണ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബില്ലിൽ വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത എന്നീ ഘടകങ്ങളെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലാണ് ബി എൻ എസിലെ തീവ്രവാദത്തിനുള്ള നിർവചനം.

വ്യാജ കറൻസിയുടെയോ മറ്റ് വസ്തുക്കളുടെയോ ഉത്പാദനം, കള്ളക്കടത്ത്, അല്ലെങ്കിൽ പ്രചാരം എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ദോഷം വരുത്തുന്ന ഏതൊരു പ്രവൃത്തിയും ഇനിമുതൽ 'ഭീകരപ്രവർത്തനത്തിന് കീഴിൽ വരും. ഇതുകൂടാതെ, ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തോ ഉള്ള ഇന്ത്യക്കാർക്കിടയിൽ ഭീകരത സൃഷ്ടിക്കുകയോ അല്ലെങ്കിൽ അതുണ്ടാക്കാൻ സാധ്യതയുള്ളതോ ആയ പ്രവർത്തനങ്ങൾക്ക് ശ്രമിക്കുകയോ ചെയ്യുന്നതും തീവ്രവാദപരിധിയിൽ വരും.

ഏതെങ്കിലും പൊതു പ്രവർത്തകനെതിരെ ക്രിമിനൽ ബലപ്രയോഗം നടത്തുന്നതും മേല്പറഞ്ഞ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്ഷൻ 113 പ്രകാരം, യുഎപിഎ വകുപ്പ് ഉൾപ്പെടുത്താനുള്ള അധികാരം പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് നൽകുന്നു.

സാമൂഹിക സേവനം

സാമൂഹിക സേവനത്തെ പരിഷ്കരിച്ച ബില്ലുകൾ കൂടുതൽ വ്യക്തമായി നിർവചിക്കുന്നുണ്ട്. തടവ്, പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയ്‌ക്ക് പുറമേ ശിക്ഷയുടെ മറ്റൊരു രൂപമായി സാമൂഹിക സേവനത്തെ ബില്ലിന്റെ ആദ്യ കരടിൽ നിര്ദേശിച്ചിരുന്നെങ്കിലും ഇതിനു കീഴിൽ എന്തൊക്കെ ഉൾപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ പരിഷ്കരിച്ച ബില്ലിൽ, സമൂഹത്തിന് പ്രയോജനപ്പെടുന്ന, കുറ്റവാളികൾക്കുള്ള ശിക്ഷയുടെ ഒരു രൂപമായി വർത്തിക്കുന്ന, കോടതി ഉത്തരവിട്ട ഏതൊരു ജോലിയെയും സാമൂഹിക സേവനമായി നിർവചിക്കുന്നുണ്ട്. ഒന്നാം ക്‌ളാസ്, രണ്ടാം ക്‌ളാസ് മജിസ്‌ട്രേറ്റുകൾക്കാണ് സാമൂഹിക സേവനമൊരു ശിക്ഷയായി നൽകാനുള്ള അധികാരം.

ആൾക്കൂട്ട കൊലപാതകം

ആൾക്കൂട്ട കൊലപാതകത്തെ ക്രിമിനൽ നിയമങ്ങളുടെ കീഴിൽ ഉൾപ്പെടുത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. ബില്ലിന്റെ ആദ്യ രൂപത്തിൽ ആൾക്കൂട്ടക്കൊലപാതകത്തിന് കുറഞ്ഞത് ഏഴ് വർഷം വരെയായിരുന്നു ശിക്ഷ. എന്നാൽ പുതുക്കിയ ബില്ലിൽ ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായാണ് നിർവചിച്ചിരിക്കുന്നത്.

പുതിയ കരടിലെ നിയമപ്രകാരം, സ്ത്രീയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തികളെയും ക്രൂരതയുടെ നിവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

മാറ്റമില്ലാതെ തുടരുന്നത്

അഡൾട്ടറിയെ, ദമ്പതികൾക്കിടയിലെ ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികത പോലുള്ളവ കുറ്റകരമാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. വ്യഭിചാരം സംബന്ധിച്ച സെക്ഷൻ 497 (IPC) വിവേചനപരവും സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധവുമാണെന്ന് പരിഗണിച്ച് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഒപ്പം പ്രായപൂർത്തിയായവർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ്ഗരതിയും നിയമപരമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമങ്ങൾ ഒഴിവാക്കിയത്.

പുതുതായി ഉൾപ്പെടുത്തിയവ

കോടതിയുടെ മുൻ‌കൂർ അനുമതിയില്ലാതെ ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന കോടതി നടപടികളുടെ പ്രസിദ്ധീകരണം തടയാൻ ലക്ഷ്യമിട്ടുള്ള വകുപ്പ് പുതിയ നിയമത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ബലാത്സംഗ കേസുകളിലെ വിചാരണ വേളയിൽ തന്ത്രപ്രധാനമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന മാധ്യമ കവറേജ് തടയാനാണ് ഈ വകുപ്പ്.

കൂടാതെ സെക്ഷൻ 86, സ്ത്രീകൾക്കെതിരെ അവരുടെ ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന "ക്രൂരത" നിർവചിക്കുന്നുണ്ട്. പുതിയ കരടിലെ നിയമപ്രകാരം, സ്ത്രീയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തികളെയും ക്രൂരതയുടെ നിവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ശാരീരികമായ ആക്രമണം മാത്രമായിരുന്നു ഇതിന്റെ കീഴിലുണ്ടായിരുന്നത്.

ഒഴിവാക്കിയവ

ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ, 2023ൽ നിന്നും നേരത്തെ ഉണ്ടായിരുന്ന സെക്ഷൻ 377 ഒഴിവാക്കി. എല്ലാ ലിംഗഭേദങ്ങളിലും ഓറിയന്റേഷനിലുമുള്ള മുതിർന്നവർക്കിടയിൽ നടക്കുന്ന സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധവും മൃഗങ്ങൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെയും ക്രിമിനൽ കുറ്റമാക്കുന്നതായിരുന്നു ഈ വകുപ്പ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?