INDIA

നീറ്റ് പരീക്ഷ ക്രമക്കേട്: ചോദ്യപേപ്പർ ചോർത്തിനൽകാൻ കൈമാറിയത് 30 ലക്ഷം രൂപ, 13 വിദ്യാർഥികൾ അറസ്റ്റിൽ

വെബ് ഡെസ്ക്

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്. ചോർന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ലഭിക്കാൻ മാഫിയകൾക്ക് വിദ്യാര്‍ഥികൾ നൽകിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകളാണ് ബിഹാർ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെടുത്തത്. 2024 മെയ് അഞ്ചിനായിരുന്നു ഈ വർഷത്തെ നീറ്റ് എക്സാം.

അന്വേഷണത്തിൽ കണ്ടെടുത്ത ചെക്കുകളുമായി ബന്ധപ്പെട്ട് ബാങ്കുകളിൽനിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച് വരികയാണ്. നീറ്റ് യുജി 2024 പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ബിഹാർ സ്വദേശികളായ 13 പേരെ നേരത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഏഴിനായിരുന്നു അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒൻപത് വിദ്യാർഥികൾക്ക് കൂടി (ബിഹാറിൽനിന്ന് ഏഴ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് ഒരാള്‍ വീതം) ഇഒയു നോട്ടീസ് നൽകിയിട്ടുണ്ട്. 24 ലക്ഷത്തിലധികം വിദ്യാർഥികളായിരുന്നു രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്. ഇതിനകം അറസ്റ്റ് ചെയ്ത ബിഹാറിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഉൾപ്പെടെയുള്ള 13 പേർക്ക് പരീക്ഷ ചോദ്യപേപ്പറും ഉത്തരങ്ങളും മെയ് അഞ്ചിന് മുൻപുതന്നെ ലഭിച്ചതായാണ് സംശയം. ഒരു ദിവസം മുൻപ് പട്‌നയ്ക്ക് സമീപമുള്ള 'സേഫ് ഹൗസിൽ' വച്ച് ലഭിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്,. ചോദ്യം ചെയ്യലിൽ, പരീക്ഷയ്ക്ക് മുന്നോടിയായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഇവര്‍ വെളിപ്പെടുത്തി.

ബിഹാറിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പട്‌നയിലെ രാമകൃഷ്ണ നഗറിൽ വാടകയ്ക്ക് താമസിപ്പിച്ച് ചോദ്യപേപ്പറുകളും ഉത്തരങ്ങളും നൽകി. വാടകയ്‌ക്കെടുത്ത സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും അഡ്മിറ്റ് കാർഡുകളും മറ്റ് കുറ്റകരമായ രേഖകളും കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചോർന്ന ചോദ്യപേപ്പറും പരീക്ഷയ്ക്ക് ഉപയോഗിച്ചതും ഒന്നാണോ എന്നറിയാൻ രണ്ടും ഒത്തുനോക്കേണ്ടതുണ്ട്. എന്നാൽ പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി ബിഹാർ പോലീസിന്റെ അപേക്ഷയോട് പ്രതികരിച്ചിട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ജൂൺ നാലിന് നീറ്റിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയും വലിയ ക്രമക്കേട് ആരോപണങ്ങളായിരുന്നു ഉയർന്നത്. പേപ്പർ ചോർച്ചയും പരീക്ഷയുടെ സമഗ്രതയെക്കുറിച്ചുള്ള ആശങ്കയും കാരണം പുതിയ പരീക്ഷ ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്