INDIA

എസ് ജയശങ്കർ ഉൾപ്പെടെ 11 നേതാക്കൾ എതിരില്ലാതെ രാജ്യസഭയിലേക്ക്; അംഗബലം കൂടിയാലും ഭൂരിപക്ഷത്തിലേക്ക് എത്താതെ എന്‍ഡിഎ

വെബ് ഡെസ്ക്

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ എന്നിവരുൾപ്പെടെ 11 നേതാക്കള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഒരു സീറ്റ് കൂടുതല്‍ നേടുന്നതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 93 ആയി ഉയരും.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ പശ്ചിമ ബംഗാളിലെ ആറ് സീറ്റുകളിലേക്കും ഗുജറാത്തിലെ മൂന്ന് സീറ്റുകളിലേക്കും ഗോവയിലെ ഒരു സീറ്റിലേക്കും ജൂലൈ 24 ന് വോട്ടെടുപ്പ് ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

ഇതോടെ ആറ് തൃണമൂല്‍ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥികളും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പശ്ചിമ ബംഗാളിലെ ഒരു രാജ്യസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും തൃണമൂല്‍ വിജയിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ രാജ്യസഭയിലെ രണ്ടാം ഊഴമായിരിക്കും ഇത്. ഗുജറാത്തില്‍ നിന്ന് ബാബുഭായ് ദേശായി, കേസരിദേവ് സിംഗ് ഝാല, പശ്ചിമ ബംഗാളില്‍ നിന്ന് അനന്ത് മഹാരാജ്, ഗോവയില്‍ നിന്ന് സദാനന്ദ് ഷെട്ട് തനവാഡെ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

ഡെറിക് ഒബ്രിയനെ കൂടാതെ സുഖേന്ദു ശേഖർ റോയ്, ഡോല സെന്‍, സാകേത് ഗോഖലെ, സമീറുല്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെടുകയും രാജ്യസഭയിലെ അംഗബലം 30 ആയി കുറയുകയും ചെയ്യും.

245 അംഗ രാജ്യസഭയില്‍ ജൂലൈ 24ന് ശേഷം ഏഴ് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ജമ്മു കശ്മീരില്‍ നാല് സീറ്റുകളും ഉത്തര്‍പ്രദേശില്‍ രണ്ട് നോമിനേറ്റഡ് സീറ്റുകളും ഒരു ഒഴിവ് സീറ്റും ഉണ്ടായിരിക്കും. ഇതോടെ രാജ്യസഭയിലെ അംഗബലം 238 ആയി കുറയുകയും കേവല ഭൂരിപക്ഷം 120 ആകുകയും ചെയ്യും.

ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ഇതോടെ 105 അംഗങ്ങളുണ്ടാകുക. അഞ്ച് നോമിനേറ്റഡ് എംപിമാരുടെയും രണ്ട് സ്വതന്ത്ര എംപിമാരുടെയും പിന്തുണയും ബിജെപിക്ക് ലഭിക്കുമെന്നാണ് സൂചന. അത് വഴി സര്‍ക്കാരിന് അനുകൂലമായ അംഗങ്ങളുടെ എണ്ണം 112 ആയി മാറും. എന്നിരുന്നാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എട്ടംഗങ്ങളുടെ കുറവ് ഇപ്പോഴുമുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും