INDIA

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് അടുത്തു; എന്‍ആര്‍സി 'പൊടിതട്ടിയെടുത്ത്' ബിജെപി

2019 പൊതു തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പട്ടികയിൽ എൻആർസി ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും 2024 ആയപ്പോഴേക്കും അത് ഉപേക്ഷിച്ചു.

വെബ് ഡെസ്ക്

ഹരിയാനയിലെ വിജയത്തിന് ശേഷം ജാർഖണ്ഡ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്ത് ബിജെപിക്ക് ഭരണം ലഭിച്ചാൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പിലാക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാഗ്ദാനം ചെയ്തത്. ജാർഖണ്ഡിലെ ആദിവാസി മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം ആരോപിച്ച ബിജെപി ചർച്ചകൾ ചൂടുപിടിക്കുമ്പോഴാണ് ചൗഹാൻ വീണ്ടും എൻആർസി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. എന്നാൽ ബിജെപിക്ക് യഥാർത്ഥത്തിൽ അങ്ങനെ ഒരു ഉദ്ദേശമുണ്ടോ ?

“എൻആർസി ജാർഖണ്ഡിൽ നടപ്പാക്കുകയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്യും. ബി.ജെ.പിയുടെ വിശദമായ പ്രകടനപത്രിക ഉടൻ വരാൻ പോകുകയാണ്,” എന്നായിരുന്നു ജാർഖണ്ഡിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ചൗഹാൻ അടുത്തിടെ റാഞ്ചിയിൽ പ്രഖ്യാപിച്ചത്. മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ എൻആർസി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ ബിജെപി സർക്കാർ ഇതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പരാമർശം നടത്തുകയോ, പദ്ധതിയുടെ മുന്നോട്ടുള്ള നീക്കുപോക്കുകൾ ക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല.

2019 പൊതു തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പട്ടികയിൽ എൻആർസി ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും 2024 ആയപ്പോഴേക്കും അത് ഉപേക്ഷിച്ചു. 2022-2023 വരെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ അസമിന്റെ പശ്ചാത്തലത്തിലാണ് എൻആർസിയെക്കുറിച്ച് പരാമർശിക്കുന്നത്. ഇതുവരെ എൻആർസിക്കായി വിവരണശേഖരണം നടത്തിയ ഏക സംസ്ഥാനമാണ് അസം. 2013 - 2014 കാലഘട്ടത്തിലാണ് അസമിൽ എൻആർസി നടപ്പിലാക്കിയത്. 2019 ലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ അസമിലെ ബിജെപി സർക്കാർ പ്രതീക്ഷിച്ച ഫലം റിപ്പോർട്ടിൽ ഇല്ലാതെ വന്നതോടെ അവിടെയും എൻആർസി നടപ്പാക്കിയില്ല.

2021 ൽ പാർലമെന്റിലെ ഇരുസഭകളിലും ഉയർന്ന എൻആർസി സംബന്ധിച്ച ചോദ്യങ്ങൾക്ക് വിഷയത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് സർക്കാർ മറുപടി നൽകിയത്. അതിന് ശേഷം സർക്കാർ തദ്‌വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എൻആർസി വൈകുന്നത് കോവിഡ് അടക്കമുള്ള കാലതാമസങ്ങൾ കൊണ്ടാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ വിശദീകരണം. “ഞങ്ങൾക്ക് എൻആർസിക്ക് ഒരു പശ്ചാത്തലം ആവശ്യമില്ല. ഞങ്ങൾ അത് രാജ്യവ്യാപകമാക്കും. ഒരു നുഴഞ്ഞുകയറ്റക്കാരനെയും ഒഴിവാക്കില്ല, ” എന്നായിരുന്നു 2019 ഡിസംബറിൽ, പാർലമെൻ്റിൽ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ നടന്ന ചർച്ചയിൽ അമിത് ഷാ പറഞ്ഞത്.

അധികാരത്തിൽ വന്നതിന് ശേഷം തൻ്റെ സർക്കാർ എൻആർസിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ വിശദീകരണമാണ് സർക്കാർ സംവിധാനങ്ങളും ആവർത്തിച്ചത്. അതേസമയം 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ്, പൗരത്വ (ഭേദഗതി) നിയമം അഥവാ സിഎഎ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ മോദി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. പ്രഖ്യാപനമുണ്ടായി അഞ്ച് വർഷത്തേക്ക് കാലതാമസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം