INDIA

ബജറ്റ് പെട്ടിയിൽ തുടങ്ങി ബഹി ഖാതയിലൂടെ ടാബ്‌ലറ്റ് വരെ; വർഷങ്ങളായി ബജറ്റ് അവതരണത്തിൽ വന്ന മാറ്റങ്ങൾ

വെബ് ഡെസ്ക്

എല്ലാ വർഷവും ധനമന്ത്രിമാർ ധനമന്ത്രാലയത്തിലേക്കും പാർലമെന്‍റിലേക്കും ബജറ്റ് രേഖകൾ ബജറ്റ് പെട്ടിയിൽ കൊണ്ടുവരുന്നത് ഒരു കാഴ്ചയാണ്. പെട്ടി ഉയർത്തിക്കാട്ടി, ബജറ്റിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നിൽ വച്ച് കേന്ദ്രധനമന്ത്രിയുടെ വിഖ്യാതമായ ഫോട്ടോ സെഷനും അരങ്ങേറാറുണ്ട്.

പതിറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരുന്ന ഈ സമ്പ്രദായത്തിൽ ഒരു ആശ്ചര്യ ഘടകമുണ്ടായത് 2019ലെ ബജറ്റ് അവതരണത്തിലാണ്. ഫോട്ടോകൾക്കായി തിരക്കുകൂട്ടിയ മാധ്യമപ്രവർത്തകർക്കും ചുറ്റുമുണ്ടായിരുന്നവർക്കും അതൊരു കൗതുക കാഴ്ചയായിരുന്നു, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ കൈയിൽ ബജറ്റ് പെട്ടിയില്ല, മറിച്ച് ചുവന്ന തുണി കൊണ്ടുള്ള പൊതിയായിരുന്നു, ലെഡ്ജർ അക്കൗണ്ട് പുസ്തകമെന്നറിയപ്പെടുന്ന ഹിന്ദിയിൽ 'ബഹി ഖാത' എന്ന് വിളിപ്പേരുള്ള പരമ്പരാഗത കണക്കുപുസ്തകം.

ബഹി ഖാത

ബ്രിട്ടീഷുകാരുടെ കൊളോണിയൽ രീതി ഉപേക്ഷിച്ച് രാജ്യത്തിന്‍റെ പരമ്പരാഗതമായ രീതിയോടുള്ള ആദരസൂചകമായാണ് ബജറ്റ് പെട്ടിയുടെ സ്ഥാനത്ത് 'ബഹി ഖാത' എന്ന മാറ്റത്തിലേക്കുള്ള നടപടി സ്വീകരിച്ചതെന്നായിരുന്നു മറുപടി. 2019ൽ സ്യൂട്ട് കെയ്‍സിൽ ബജറ്റ് രേഖ കൊണ്ടുവരുന്ന ആംഗ്ലിക്കൻ പതിവ് ഉപേക്ഷിച്ച നിർമലാ സീതാരാമൻ തുടർന്ന് 2021ൽ ബജറ്റില്‍ പേപ്പറിന്റെ ഉപയോഗം പൂര്‍ണമായും ഉപേക്ഷിച്ച് ഡിജിറ്റല്‍ മാര്‍ഗത്തലൂടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ടാബ്‌ലറ്റിൽ ബജറ്റ് അവതരിപ്പിച്ചത്. അശോകസ്തംഭം പതിച്ച ചുവന്ന പൊതിയിലാണ് ധനമന്ത്രി ടാബ്‌ലറ്റ് എത്തിച്ചത്.

ഫെബ്രുവരി ഒന്നിന് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമായിരിക്കും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് ആർ ഷൺമുഖം ചെട്ടിയാണ്. 1948 - 49 കാലത്തെ ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു ഇടക്കാല ബജറ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. 2019ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപാണ് അവസാനമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്, താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയലാണ് അന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റ് പെട്ടിയിൽ നിന്ന് പൂർണമായും പേപ്പർ രഹിത ഡിജിറ്റൽ മോഡിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന്റെ യാത്ര കൗതുകമുണർത്തുന്നതാണ്.

ബ്രീഫ്കേസ്/ബജറ്റ് പെട്ടി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത് അന്നത്തെ ധനമന്ത്രി ആർ ഷൺമുഖം ചെട്ടിയാണ്. 1947 നവംബർ 26നായിരുന്നു ആദ്യത്തെ ബജറ്റ് അവതരണം. ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം തുടർന്ന് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ ലെതർ പോർട്ട്‌ഫോളിയോ ബാഗിലാക്കിയാണ് ധനമന്ത്രിയെത്തിയത്ത്.

കാലക്രമേണ, ഈ സമ്പ്രദായം തുടർന്ന് വന്നു. 1970കളിൽ, ധനമന്ത്രിമാർ തുകൽ പെട്ടികളിലാണ് ബജറ്റ് അവതരണത്തിനെത്തിയത്. അരുൺ ജയ്റ്റ്‍ലിയും അതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച യുപിഎ സർക്കാരിലെ പി ചിദംബരവും ഏറ്റവുമൊടുവിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പടെ ബജറ്റ് കൊണ്ടു വന്നത് സ്ഥിരം തുകൽ പെട്ടിയിലായിരുന്നു.

ബഹി ഖാത

രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ് ബഹി ഖാത. ട്രഡീഷണൽ ട്രേഡേഴ്സ് കടകളിൽ കാണപ്പെടുന്ന ലെഡ്ജർ അഥവാ അക്കൗണ്ട് പുസ്തകം. ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രി നിർമല സീതാരാമനാണ് തുകൽ പെട്ടിയുടെ സ്ഥാനത്ത് ആദ്യമായി 2019ൽ 'ബഹി ഖാത' ഉപയോഗിക്കുന്നത്. പെട്ടിക്ക് പകരം ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന തുണിപ്പൊതിയുമായാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. തൊട്ടടുത്ത വർഷവും ബഹി ഖാതയുമായിട്ടാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്ത്.

ടാബ്‌ലറ്റ്

2021ൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച 'മെയ്ഡ് ഇൻ ഇന്ത്യ' ടാബ്‌ലറ്റ് ഉപയോഗിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനെത്തിയത്. അശോകസ്തംഭം പതിപ്പിച്ച ചുവന്നനിറത്തിലുള്ള ഫയലിൽ പൊതിഞ്ഞ രീതിയിലാണ് ബജറ്റ് രേഖകളുമായി ധനമന്ത്രിയെത്തിയത്ത്.

ബജറ്റില്‍ പേപ്പറിന്റെ ഉപയോഗം പൂര്‍ണമായും ഉപേക്ഷിച്ച് ഡിജിറ്റല്‍ മാര്‍ഗത്തലൂടെയുള്ള ബജറ്റ് അവതരണത്തിനാണ് അന്ന് തുടക്കം കുറിച്ചത്. പേപ്പർരഹിത ബജറ്റിനാണ് അന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. എംപിമാർക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി വിതരണം ചെയ്യുന്നത് പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്തത്.

ഈ വർഷവും ധനമന്ത്രി ഡിജിറ്റൽ മാർഗത്തിലൂടെയായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും