INDIA

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വെബ് ഡെസ്ക്

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ - ഇന്ത്യ സംഘർഷം പുകയുന്നതിനിടയിൽ കൂടുതൽ വെളിപ്പെടുത്തലുമായി എൻഐഎ. ശൗര്യചക്ര അവാർഡ് ജേതാവ് ബൽവീന്ദർ സിങ് സന്ധുവിനെ കൊലപ്പെടുത്തിയത് ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സുമായി ബന്ധമുള്ളവരാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രീം കോടതിയെ അറിയിച്ചു.

നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിൻ്റെ (കെഎൽഎഫ്) കാനഡ ആസ്ഥാനമായുള്ള പ്രവർത്തകരാണ് 2020ൽ പഞ്ചാബിൽ കൊലപാതകം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ.

സുപ്രീം കോടതിയിൽ സമർപ്പിച്ച 111 പേജുള്ള സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. സണ്ണി ടൊറൻ്റോ എന്ന സുഖ്മീത് പാൽ സിങ്, റോഡ് എന്ന് വിളിക്കപ്പെടുന്ന ലഖ്‌വീർ സിങ് എന്നിവരാണ് കുറ്റകൃത്യം ചെയ്യാൻ തങ്ങളെ ചുമതലപ്പെടുത്തിയതെന്ന് കേസിൽ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതായി എൻഐഎ പറഞ്ഞു. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് പ്രവർത്തകനാണ് സുഖ്മീത് പാൽ സിങ്. ഖലിസ്ഥാൻ വിഘടനവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ആണ് ലഖ്‌വീർ സിങ്. ഇവർ രണ്ടുപേരും നിലവിൽ ഒളിവിലാണ്.

2020 ഒക്ടോബറിലാണ് തർണ് തരൺ ജില്ലയിലെ ഭിഖിവിന്ദിൽ വീടിന് പുറത്ത് ബൽവീന്ദർ സിങ് സന്ധു വെടിയേറ്റ് മരിച്ചത്. 1990-കളിൽ സംസ്ഥാനത്ത് തീവ്രവാദത്തിനെതിരെ പോരാടിയതിന് സന്ധുവിനെ രാജ്യം ശൗര്യ ചക്ര കൊടുത്ത് ആദരിച്ചിരുന്നു. അധ്യാപകനായിരുന്നു ബൽവീന്ദർ സിങ് സന്ധു.

ഇന്ത്യയിലെ ഖാലിസ്ഥാൻ വിരുദ്ധ സംഘടനകളെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി പറഞ്ഞു. ഇന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ തീവ്രവാദം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്താനാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചതെന്നും എൻഐഎ പറഞ്ഞു. പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന് ഇന്ദർജിത് സിങ് പോലുള്ള ആളുകളെ ഇതിനായി ഇവർ സമീപിച്ചു.

പഞ്ചാബിലെ പ്രത്യേക സമുദായങ്ങളിലെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനും പഞ്ചാബികളെ വർഗീയമായി ധ്രുവീകരിക്കാനും സാധിക്കുമെന്ന് കെഎൽഎഫ് നേതൃത്വം വിശ്വസിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. "ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിൻ്റെ പ്രധാന ലക്ഷ്യം സായുധ പോരാട്ടത്തിലൂടെ ഖലിസ്ഥാനെ സൃഷ്ടിക്കുക എന്നതാണ്," എൻഐഎ വ്യക്തമാക്കി.

അതേസമയം ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ വിവരങ്ങൾ ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസുമായി പങ്കുവെച്ചതായി വെളിപ്പെടുത്തി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന തന്റെ സംഘടനയാണ് ട്രൂഡോയുടെ ഓഫീസുമായി ബന്ധപ്പെട്ടതെന്നും വ്യക്തമാക്കി.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

വരാനിരിക്കുന്നതു ശുദ്ധോർജത്തിന്റെ യുഗം; ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതൽ സുലഭമാവും, വില കുറയും