INDIA

'ചോദ്യം ചോദിക്കാന്‍ കോഴ': 31ന് ഹാജരാകാന്‍ മഹുവ മൊയ്ത്രയോട് ലോക്‌സഭാ എത്തിക്സ് കമ്മിറ്റി

വെബ് ഡെസ്ക്

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന് ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഒക്ടോബര്‍ 31ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി മുന്‍പാകെ ഹാജരാകണം. മൊയ്ത്രക്കെതിരേ ആരോപണം ഉന്നയിച്ച ബിജെപി എംപി നിഷികന്ത് ദുബെ, സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹദ്രായ് എന്നിവര്‍ ഇന്ന് എത്തിക്‌സ് കമ്മിറ്റി മുന്‍പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴി കൂടി പരിഗണിച്ചാണ് മൊയ്ത്രയോട് 31ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് ശോങ്കര്‍ വ്യക്തമാക്കി.

ഇതുകൂടാതെ, കോഴ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഹിരനന്ദിനി, മൊയ്ത്ര, ജയ് ആനന്ദ് ദെഹദ്രായ് എന്നിവരുടെ ചാറ്റുകളും ഇ മെയ്‌ലുകളും അടക്കം ലഭിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഐടി വകുപ്പിനും കത്തെഴുതിയിട്ടുണ്ടെന്നും ശോങ്കര്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി മഹുവ മൊയ്ത്രയ്ക്ക് പണം നല്‍കിയെന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം. ലോക്സഭാ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പാര്‍ലമെന്ററി പദവിയുടെ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ മഹുവ നടത്തിയതായും ബിജെപി എംപി ആരോപിച്ചിരുന്നു.

ഊര്‍ജക്കരാറിന് വേണ്ടിയുള്ള മത്സരത്തില്‍ ഹിരാനന്ദനി ഗ്രൂപ്പ് അദാനിയോട് പരാജയപ്പെട്ടിരുന്നുവെന്ന് നിഷികാന്ത് ദുബെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുപകരമായി സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ച് അദാനി ഗ്രൂപ്പിനെ തരംതാഴ്ത്തണമെന്ന് ലക്ഷ്യമിട്ടാണ് ഹിരാനന്ദാനി മഹുവയ്ക്ക് പണം നല്‍കിയത് എന്നാണ് നിഷികാന്തിന്റെ വാദം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപ, രണ്ടു കോടി രൂപയുടെ ചെക്ക്, ഐഫോണ്‍ എന്നിവ മഹുവയ്ക്ക് ലഭിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. 2019നും 2020നുമിടയില്‍ മഹുവ ഉയര്‍ത്തിയ 61 ചോദ്യങ്ങളില്‍ 50 എണ്ണവും ദര്‍ശന്‍ ഹിരാനന്ദാനിയുടെ താത്പര്യ പ്രകാരമായിരുന്നു. തന്റെ ലോക്‌സഭാ അക്കൗണ്ട് ഉപയോഗിക്കാന്‍ ഹിരാനന്ദാനിക്ക് മഹുവ അനുവാദം കൊടുത്തിരുന്നുവെന്നും പല ചോദ്യങ്ങളും അദ്ദേഹം തന്നെ നേരിട്ടാണ് പോസ്റ്റ് ചെയ്തതെന്നും ദുബെ കത്തില്‍ ആരോപിക്കുന്നു.

അതേസമയം, കോഴ നല്‍കിയെന്ന് സമ്മതിച്ച് ദര്‍ശന്‍ ഹിരനന്ദാനിയുടേതെന്ന പേരില്‍ പുറത്തുവന്ന സത്യവാങ്മൂലത്തെ എല്ലാ നിലയിലും ചോദ്യം ചെയ്തിരുന്നു മഹുവ മൊയ്ത്ര. തനിക്കെതിരെ ആദ്യം പരാതി ഉന്നയിച്ച മുന്‍പങ്കാളി ജയ് അനന്ത് ദെഹദ്രായോട്, താന്‍ നടത്തിയ എല്ലാ അഴിമതിക്കും സാക്ഷിയാണ് നിങ്ങളെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും സി ബി ഐക്കും ലോക്സഭാ സ്പീക്കര്‍ക്കും നല്‍കിയ പരാതിയുടെ പകര്‍പ്പ്, 540 എംപിമാരില്‍ എന്തുകൊണ്ട് നിഷികാന്ത് ദുബെയ്ക്ക് തന്നെ നല്‍കിയെന്നും മൊയ്ത്ര ചോദിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെ ചോദ്യം ചെയ്ത് പാര്‍ലമെന്റില്‍ തുടര്‍ച്ചയായി മൊയ്ത്ര ദുബെയെ പ്രതിസന്ധിയിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടി ഇതിനെ കാണണമെന്നാണ് പത്രക്കുറിപ്പില്‍ മൊയ്ത്ര പറഞ്ഞിരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും