INDIA

ദളിത് പ്രവേശനത്തിന് ശേഷം തമിഴ്നാട്ടില്‍ ക്ഷേത്രം ബഹിഷ്കരിച്ച് സവർണ ഹിന്ദുക്കള്‍; പുതിയ വിഗ്രഹം സ്ഥാപിച്ചു

വെബ് ഡെസ്ക്

2023 ജനുവരി 30നായിരുന്നു തിരുവണ്ണാമലൈ ജില്ലയിലെ തണ്ടാരംപേട്ടിനടുത്തുള്ള തേന്‍മുടിയാനൂരില്‍ ആ ചരിത്ര സംഭവം നടന്നത്. അന്ന് നൂറിലധികം വരുന്ന ദളിതർ ആദ്യമായി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. 80 വർഷത്തിനിടയിലെ ആദ്യ സംഭവം കൂടിയായിരുന്നു ഇത്.

ഒരു വർഷത്തിനിപ്പുറം മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍ മാറ്റങ്ങള്‍ നിരവധിയാണ്. ഗ്രാമത്തിലെ സവർണ ഹിന്ദു വിഭാഗം ക്ഷേത്രം ഉപേക്ഷിച്ചിരിക്കുന്നു. പകരം ക്ഷേത്രത്തിന് അകലെയായി ഒരു മുത്തുമാരിയമ്മന്‍ വിഗ്രഹവും അവർ സ്ഥാപിച്ചു. അവിടെ പൂജനടത്തുകയും ഇതിന് പുറമെ ജനുവരി 22ന് ഘോഷയാത്ര നടത്തുകയും ചെയ്തു. ദളിത് പ്രവേശനത്തിന് ശേഷം യഥാർത്ഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇവർ മടികാണിക്കുന്നതായും ആരോപണമുണ്ട്.

പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനായി സവർണ ഹിന്ദുക്കള്‍ സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറുന്നതായും ദ ന്യൂസ് മിനുട്ടിനോട് പ്രതികരിക്കവെ പ്രദേശത്തെ ദളിത് നിവാസികള്‍ പറഞ്ഞു. ഗ്രാമത്തിലെ പൊതുവായ കുളത്തിന് സമീപം സവർണ ഹിന്ദുക്കള്‍ പുതിയ ക്ഷേത്രം പണിയാനൊരുങ്ങുന്നു എന്നത് വ്യക്തമാണെന്നും സമീപം നടത്തിയ പൂജകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും തേന്‍മുടിയാനൂരിലെ ദളിത് നേതാവ് സി മുരുഗന്‍ ദ ന്യൂസ് മിനുട്ടിനോട് വ്യക്തമാക്കി.

ഉടയാർ വിഭാഗത്തില്‍ നിന്നുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ നല്ലതമ്പിയും സവർണ ഹിന്ദുക്കളുടെ നീക്കത്തെ തള്ളിയിട്ടില്ല. പുതിയ ക്ഷേത്രം നിർമ്മിക്കുകയാണെങ്കില്‍ തന്നെ അത് പട്ടയഭൂമിയിലായിരിക്കണമെന്നും പുറമ്പോക്കിലാകരുതെന്നും നല്ലതമ്പി പറഞ്ഞു. മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് സവർണ ഹിന്ദുക്കള്‍ക്ക് വിലക്കുകളൊന്നുമില്ലെന്നും ദളിത് പ്രവേശനത്തിന് ശേഷമാണ് ഇത്തരം നിലപാടിലേക്ക് അവർ കടന്നതെന്നും നല്ലതമ്പി ചൂണ്ടിക്കാണിച്ചു.

കുളത്തിന് സമീപം പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും ക്ഷേത്ര നിർമ്മാണത്തിന് അനുവാദമില്ലെന്നും തണ്ടാരംപേട്ട് തഹസില്‍ദാർ അബ്ദുള്‍ റഹീമും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 30 വർഷമായി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിന്റെ നിയന്ത്രണം തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (എച്ച്ആർസിഇ) കീഴലാണ്. ദളിത് പ്രവേശന സമയത്ത് ഉടയാർ, അഗമുഡയാർ, റെഡ്ഡി, നായിഡു, ചെട്ടിയാർ, വന്നിയാർ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ളവർ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ശേഷം ക്ഷേത്രത്തില്‍ പോലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

പൊങ്കലിന്റെ ഭാഗമാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർസിഇക്ക് പരാതി നല്‍കിയിരുന്നെങ്കിലും അവഗണിക്കപ്പെടുകയാണ് ഉണ്ടായതെന്നും സത്യശീലന്‍ പറഞ്ഞു. 12 ദിവസമായിരുന്നു തേന്‍മുടിയാനൂരില്‍ സവർണ ഹിന്ദുക്കള്‍ പൊങ്കല്‍ ആഘോഷിച്ചത്. ഗ്രാമത്തില്‍ പത്ത് വിഭാഗങ്ങളുള്ളതിനാല്‍ ഓരോ ദിവസവും ഓരോ വിഭാഗങ്ങളുടെ ചടങ്ങുകള്‍ ആയിരുന്നു നടന്നു വന്നിരുന്നത്. ദളിത് നിവാസികള്‍ ജനുവരി 15ന് പൊങ്കല്‍ പലഹാരങ്ങള്‍ ക്ഷേത്രത്തിലെത്തി സമർപ്പിച്ചിരുന്നതായും മുരുഗന്‍ പറഞ്ഞു. ദളിതരുടെ ക്ഷേത്ര പ്രവേശനത്തിന് പിന്നാലെ സവർണ ഹിന്ദുക്കളുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനുപുറമെ സാമൂഹികമായും സാമ്പത്തികവുമായുള്ള ബഹിഷ്കരണങ്ങളും നടന്നിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും