INDIA

കാവേരി പ്രശ്നത്തിൽ ബന്ദ്; പ്രതിഷേധം കടുപ്പിച്ച് മൈസൂരു മേഖലയിലെ കർഷകർ

ദ ഫോർത്ത് - ബെംഗളൂരു

കാവേരി നദിയിൽനിന്ന് തമിഴ്നാടിനു വെള്ളം വിട്ടു നൽകുന്നതിൽ പ്രതിഷേധിച്ച് കർഷകരും കന്നഡ സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ്‌ മണ്ടിയയിൽ പുരോഗമിക്കുന്നു. മണ്ടിയ, മധുർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓൾഡ് മൈസൂരു മേഖലായാകെ ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രദേശത്തെ കർഷകർ സാംസ്കാരിക സംഘടനകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നു. കന്നഡ സാംസ്കാരിക സംഘടനയായ കന്നഡ രക്ഷണ വേദികയുടെ  നേതൃത്വത്തിൽ മധൂരിൽ നടന്ന ബൈക്ക് റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

ബെംഗളൂരു - മൈസൂരു അതിവേഗ പാതയും ദേശീയ പാതയും ഉപരോധിച്ച്  സമരം ചെയ്യാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു  ചെയ്ത് നീക്കി. കാവേരി നദിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിന് വിട്ടു നൽകാൻ സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് കർഷകരും വിവിധ സാംസ്‌കാരിക സംഘടനകളും. അടുത്ത പതിനഞ്ചു ദിവസങ്ങളിൽ 5000 ക്യൂസസ് വെള്ളം തമിഴ്നാടിന വിട്ടു നൽകണമെന്ന സുപ്രീംകോടതി ഉത്തരവ്  വന്നതോടെയായിരുന്നു ശനിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു സമരം കടുപ്പിക്കാൻ അവർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി  കർഷക സംഘടനകൾ  മണ്ടിയ ജില്ലയിൽ കാവേരി വിഷയത്തിൽ അനിശ്ചിതകാല സമരം നടത്തിവരികയാണ്. ഇവർക്ക് പിന്തുണയുമായി ബിജെപിയും ജെഡിഎസും നേരത്തെ രംഗത്തു വന്നിരുന്നു .

ഇന്നത്തെ ബന്ദിനും പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ടിയയ്ക്ക് പുറമെ ബെംഗളൂരുവിലും  തമിഴ്‌നാട് അതിർത്തിയായ അത്തിബലെയിലും  പ്രതിഷേധ സമരങ്ങൾ അരങ്ങേറുകയാണ്. തമിഴ് ചിത്രങ്ങൾ കർണാടകയിലെ തിയേറ്ററുകളിൽനിന്ന് ഒഴിവാക്കുന്നതുൾപ്പടെയുള്ള ബഹിഷ്കരണ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു കന്നഡ രക്ഷണ വേദികെ സംസ്ഥാന അധ്യക്ഷൻ പ്രവീൺ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷിയായ തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയെ പ്രീണിപ്പിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കർണാടകയിലെ മഴക്കുറവും ജലദൗർലഭ്യവും കർഷകരുടെ പ്രതിസന്ധിയും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സിദ്ധരാമയ്യ സർക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നാണ്  ബിജെപി പറയുന്നത്. കർണാടകയിലെ കൃഷിക്കാരെ വഞ്ചിച്ചെന്ന്  ജെഡിഎസും ആക്ഷേപിക്കുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് വാദം.

ഇനിയും വെള്ളം ലഭിച്ചില്ലെങ്കിൽ തഞ്ചാവൂർ ഉൾപ്പടെയുള്ള കാർഷിക ജില്ലകളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം

തെക്കു പടിഞ്ഞാറൻ മൺസൂൺ വേണ്ടത്ര ലഭിക്കാതായതോടെയാണ് കർണാടകയ്ക്ക് ഇത്തവണ ജലദൗർലഭ്യവും വരൾച്ചയും നേരിടേണ്ടി വന്നത്. കാവേരി നദീജല തീരത്തെ മിക്ക കൃഷിപാടങ്ങളും വരൾച്ചാ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് കർണാടക സർക്കാർ കണക്കുകള്‍ നിരത്തി സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. അതേസമയം ഇനിയും വെള്ളം ലഭിച്ചില്ലെങ്കിൽ തഞ്ചാവൂർ ഉൾപ്പടെയുള്ള കാർഷിക ജില്ലകളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.  

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്