INDIA

കെജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിലെ ക്രമക്കേട് : കേസ് സിബിഐക്ക് വിട്ട് ആഭ്യന്തര മന്ത്രാലയം

വെബ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കെജ്രിവാളിന്റെ പുതിയ വസതിയുടെ നിർമ്മാണത്തിലും നവീകരണത്തിലും നടന്ന ക്രമക്കേടുകളിൽ പ്രാഥമിക അന്വേഷണം നടത്തിയതായി സിബിഐ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എഫ്‌ഐആറുമായി മുന്നോട്ടുപോകാൻ ആരോപണങ്ങൾ നിലനിൽക്കുമോ എന്നറിയാനുള്ള ആദ്യപടിയാണ് പ്രാഥമിക അന്വേഷണം. ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒക്ടോബർ മൂന്നിനകം കൈമാറണമെന്ന് ഡൽഹി സർക്കാരിനു കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന് സിബിഐ നിർദേശം നൽകി.

ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ ഡയറക്ടർക്ക് മെയ് മാസത്തിൽ എഴുതിയ അഞ്ച് പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആരോപണങ്ങളുടെ എല്ലാ വശങ്ങളും അന്ന്വേഷിക്കുമെന്ന് സിബിഐ അറിയിച്ചു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പ്രത്യേക ഓഡിറ്റിനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ എഎപിയെ ഇല്ലാതാക്കാൻ ബിജെപി എല്ലാ ശക്തിയും ഉപയോഗിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മന്ദിരം നവീകരിച്ചതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം പാർട്ടി തള്ളി. എല്ലാ അന്വേഷണ ഏജൻസികളെയും വിന്യസിച്ച് അരവിന്ദ് കെജ്‌രിവാളിനെ ഇല്ലാതാക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നതെന്ന് പാർട്ടി പറഞ്ഞു. "അവർ കെജ്‌രിവാളിനെതിരെ 50 ലധികം കേസുകൾ ഫയൽ ചെയ്യുകയും അന്വേഷിക്കുകയും ചെയ്തു, പക്ഷേ അതിൽ നിന്ന് ഒന്നും പുറത്തുവന്നിട്ടില്ല. ഇതിൽ നിന്നും ഒന്നും പുറത്തുവരില്ല," പാർട്ടി പറഞ്ഞു.

ഡൽഹിയിലെ സിവിൽ ലൈനിലുള്ള തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 45 കോടി രൂപ അരവിന്ദ് കെജരിവാൾ ചെലവഴിച്ചുവെന്ന് ഈ വർഷം ആദ്യമാണ് ബിജെപി ആരോപിച്ചത്. ആരോപണത്തെത്തുടർന്ന്, വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിക്കാനും എടുക്കാനും ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. നവീകരണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ക്രമക്കേടുകളും നിയമലംഘനങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം സിബിഐക്ക് വിടാൻ സക്‌സേന സിബിഐക്ക് കത്തയച്ചത്.

ഇന്റീരിയർ ഡെക്കറേഷനായി 11.30 കോടി, കല്ലും മാർബിൾ തറയും സ്ഥാപിക്കുന്നതിന് 6.02 കോടി, ഇന്റീരിയർ കൺസൾട്ടൻസിക്ക് ഒരു കോടി, ഇലക്ട്രിക്കൽ ഫിറ്റിംഗ്‌സ് ആൻഡ് അപ്ലയൻസസ് ഇനത്തിൽ 2.58 കോടി, അഗ്നിശമന സംവിധാനത്തിന് 2.85 കോടി, വാർഡ്രോബ്, ആക്സസറീസ് ഫിറ്റിംഗ് 1.41 കോടി, അടുക്കള ഉപകരണങ്ങൾക്ക് 1.1 കോടി എന്നിങ്ങനെ പണം ചിലവഴിച്ച് എന്നാണ് ആരോപണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും