INDIA

ഇലക്ടറൽ ബോണ്ട് നൽകിയ രണ്ടാമത്തെ വലിയ കമ്പനിയായിട്ടും 'രക്ഷയില്ല'; മേഘ എൻജിനീയറിങ്ങിനെതിരെ സിബിഐ കേസ്

വെബ് ഡെസ്ക്

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ ഏറ്റവുമധികം തുക ചെലവഴിച്ച രണ്ടാമത്തെ കമ്പനിയായ മേഘ സ്റ്റീൽസിനെതിരെ കേസെടുത്ത് സിബിഐ. 315 കോടി രൂപയുടെ അഴിമതി നടത്തിയതായി കണക്കാക്കുന്ന മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കും കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിലെ എട്ട്‌ ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസ്. നാഷണൽ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പ്രോജക്ടിന്റെ (എൻഐഎസ്പി) ഭാഗമായുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്.

നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ ഇരുമ്പ്, സ്റ്റീൽ പ്ലാന്റുകളിൽ ജോലിചെയ്യുന്നവരാണ് കേസിലുൾപ്പെട്ട ഉദ്യോഗസ്ഥർ. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഘ എൻജിനീയറിങ് ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവുമധികം തുക നൽകിയിട്ടുള്ളത് ബിജെപിക്കാണ്. അത് കഴിഞ്ഞാൽ പിന്നെ ബിആർഎസിനും പിന്നെ കോൺഗ്രസിനുമാണ്.

പാമിറെഡ്ഢി പിച്ചൈ റെഡ്ഢി, പിവി കൃഷ്ണ റെഡ്ഢി എന്നിവർ പ്രൊമോട്ടർമാരായിട്ടുള്ള മേഘ എൻജിനീയറിങ് 966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയത്. അതിൽ 584 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. ബിആർഎസിന് 195 കോടിയും, ഡിഎംകെയ്ക്ക് 85 കോടിയും ലഭിച്ചു. കൂടാതെ വൈഎസ്ആർ കോൺഗ്രസ്, തെലുഗുദേശം പാർട്ടി, കോൺഗ്രസ്, ജെഡിയു, ജെഡിഎസ്, ജനസേന പാർട്ടി എന്നീ പാർട്ടികളാണ് മേഘ എൻജിനീയറിങ്ങിൽനിന്ന് പണം സ്വീകരിച്ച മറ്റുള്ളവർ.

ഇലക്ടറൽ ബോണ്ട് നൽകിയ സമയത്തോടടുത്ത് തന്നെയാണ് 2019ലും 2023ലും കമ്പനിക്ക് കേന്ദ്ര പദ്ധതികൾ ലഭിച്ചത്. ഈ പദ്ധതികളുടെ നടത്തിപ്പിലാണ് ഇപ്പോൾ സിബിഐ അഴിമതി സംശയിക്കുന്നത്. ഈ പദ്ധതി ലഭിച്ചതിനു ശേഷം കമ്പനിയുടെ പ്രൊമോട്ടർമാരായ പാമിറെഡ്ഢി പിച്ചൈ റെഡ്ഢിയുടെയും പിവി കൃഷ്ണ റെഡ്ഢിയുടെയും സമ്പത്ത് വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സമ്പന്നരുടെ ആഗോള പട്ടികയിൽ 536, 561 സ്ഥാനങ്ങളിലുണ്ടായിരുന്ന ഇവർ 305, 303 സ്ഥാനങ്ങളിലേക്ക് ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും